സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: രണ്ടാം മോദി ഭരണത്തിൽ നിർണായക ശക്തിയാകുന്നതിനു പിന്നാലെ ബിജെപി അധ്യക്ഷൻ അമിത്ഷാ ലക്ഷ്യം വയ്ക്കുന്നത് പ്രധാനമന്ത്രി കസേര തന്നെയെന്ന് റിപ്പോർട്ട്. ബിജെപിയുമായി അടുത്ത വൃത്തങ്ങളാണ് അമിത്ഷായുടെ പ്രധാനമന്ത്രി മോഹത്തെ കുറിച്ചുള്ള സൂചനകൾ പുറത്തു വിട്ടിരിക്കുന്നത്. മൃഗീയ ഭൂരിപക്ഷം നേടി ബിജെപി രണ്ടാം വട്ടം അധികാരത്തിലെത്തിയതിനു പിന്നാലെ അമിത്ഷായുടെ നീക്കങ്ങൾക്ക് പിന്നാലെയായിരുന്നു ദേശീയ-അന്തർദേശീയ മാധ്യമങ്ങൾ.
മന്ത്രി സഭയിൽ നിന്നും മാറി നിന്ന അമിത്ഷാ അവസാന നിമിഷം സർപ്രൈസ് എൻട്രിപോലെയാണ് മന്ത്രി സഭയിലെത്തുന്നത്. പിന്നീടങ്ങോട്ട് മോദിയെ കടത്തിവെട്ടുന്ന നീക്കങ്ങളായിരുന്നു അമിത്ഷായുടേത്. പാര്‍ട്ടിയ്ക്കുള്ളിലെന്ന പോലെ സര്‍ക്കാരിലും അമിത്ഷാ നിര്‍ണായക ശക്തിയാവുന്നതിന്‍റെ സൂചനകളാണ് ഡെൽഹിയിൽ നിന്നും പുറത്തു വരുന്നത്. മോദിയുടെ ആദ്യ മോദി മന്ത്രിസഭയില്‍ രാജ്നാഥ് സിംഗിനായിരുന്നു ആഭ്യന്തരം. മോദിയോളം പാര്‍ട്ടിയില്‍ സീനിയര്‍. എന്നാല്‍ രണ്ടാം തവണ അധികാരം കിട്ടുമ്പോള്‍ ആഭ്യന്തരം അമിത് ഷായ്ക്കാണ് മോദി നല്‍കിയത്. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മോദിക്കും രാജ്നാഥ് സിംഗിനും പിന്നാലെ മൂന്നാമനായിട്ടായിരുന്നു അമിത് ഷായുടെ അധികാരമേല്‍ക്കല്‍. എന്നാല്‍ മന്ത്രി കസേരയില്‍ എത്തിയതോടെ മോദിയുടെ യഥാര്‍ത്ഥ രണ്ടാമനായി അമിത് ഷാ മാറി.
മന്ത്രിമാരെ നിയന്ത്രിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതുമെല്ലാം അമിത് ഷായാണ്. വ്യക്തമായ തീരുമാനങ്ങളാണ് അമിത് ഷായ്ക്കുള്ളത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കാശ്മീരില്‍ ചുവട് അതിശക്തമാക്കുകയാണ് പ്രധാന ലക്ഷ്യം. ഈ സാഹചര്യത്തിലാണ് കാശ്മീരിലെ മണ്ഡല പുനര്‍നിര്‍ണ്ണയം പോലുള്ള വിഷയങ്ങള്‍ അമിത് ഷാ ചര്‍ച്ചയിലേക്ക് കൊണ്ടു വന്നത്. കേന്ദ്ര ബജറ്റിലും പ്രതിരോധ തീരുമാനങ്ങളിലുമെല്ലാം ഇനി അമിത് ഷായുടെ മനസ്സ് തന്നെയാകും നിര്‍ണ്ണായകമാകുക.
നേതാക്കള്‍ ചര്‍ച്ചയ്‌ക്കെത്തുന്നതും മന്ത്രിമാരെ നിയന്ത്രിക്കുന്നതുമെല്ലാം ഇപ്പോള്‍ അഭ്യന്തര മന്ത്രിയാണ്. പ്രധാന തീരുമാനങ്ങളില്‍ ഒഴികെ ഒന്നിലും മോദി ഇടപെടില്ല. ഏകാധിപതിയാണ് താനെന്ന പ്രചരണങ്ങളെ ചെറുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 75 വയസ്സു കഴിയുന്നവര്‍ മന്ത്രിമാര്‍ ആകേണ്ടതില്ലെന്നാണ് മോദിയുടെ തീരുമാനം. ബിജെപിയിലെ പ്രമുഖരെ പലരേയും മോദി മൂലയ്ക്കിരുത്തിയത് ഈ വാദമുയര്‍ത്തിയാണ്. മോദിക്ക് 69 വയസ്സാകുകയാണ്. അതായത് ആറ് കൊല്ലം കഴിയുമ്പോള്‍ രാഷ്ട്രീയ റിട്ടയര്‍മെന്‍റിന് മോദി തയ്യാറാകും.
അതിന് മുമ്പ് രാജ്യത്തെ അതിശക്തനായ ഭരണാധികാരിയായി അമിത് ഷായെ മാറ്റുകയാണ് ലക്ഷ്യം. ഇതിന് വേണ്ടിയാണ് ഭരണത്തിലെ നയപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള അധികാരം അമിത് ഷായ്ക്ക് മോദി വിട്ടു നല്‍കുന്നത്. ഗുജറാത്തിലെ കച്ചവട കുടംബത്തിലെ അംഗമായ അമിത് ഷായ്ക്ക് കാര്യങ്ങള്‍ ഏകോപിപ്പിക്കാനുള്ള മിടുക്കുണ്ടെന്ന് മോദിക്കും അറിയാം. അങ്ങനെ ഭാവി പ്രധാനമന്ത്രിയായി അമിത് ഷായെ ഉയര്‍ത്തിക്കാട്ടുകയാണ് മോദി ഇപ്പോള്‍. അതേസമയം മോദിയെ കടത്തിവെട്ടി ഭരണം കൈയിലെടുക്കാനുള്ള നീക്കമാണ് അമിത്ഷാ നടത്തുന്നതെന്നും സൂചനകളുണ്ട്.
മോദി സര്‍ക്കാരില്‍ സുപ്രധാന അധികാര കേന്ദ്രമായി മാറിയിരിക്കുകയാണ് ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഓഫിസ്. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആയിരുന്നു കേന്ദ്രത്തില്‍ പ്രധാന അധികാരം കയ്യാളിയിരുന്നത്. അധികാരത്തിലേറിയതിനു പിന്നാലെ ഒരു കൂട്ടം നിര്‍ണായക യോഗങ്ങള്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്നിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന യോഗങ്ങളില്‍ വിദേശ കാര്യമന്ത്രി എസ്.ജയശങ്കര്‍, ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍, വാണിജ്യകാര്യറെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ പങ്കെടുത്തു.
വളരെ ചെറിയ പ്രായത്തില്‍ തന്നെ ഷാ, രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവര്‍ത്തകനായിരുന്നു. അയല്‍പക്കത്തുള്ള ശാഖകളില്‍ ഷാ, സ്ഥിരം സാന്നിദ്ധ്യമായിരുന്നു. അഹമ്മദാബാദിലെ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലാണ് ഒരു സന്നദ്ധപ്രവര്‍ത്തകനായി സംഘത്തില്‍ ചേരുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തനകാലഘട്ടത്തിലാണ് 1982 ല്‍ അമിത് ഷാ ആദ്യമായി നരേന്ദ്ര മോദിയെ കാണുന്നത്. അഹമ്മദാബാദിലെ യുവതലമുറയെ സംഘടിപ്പിക്കാനുള്ള ചുമതലയുള്ള ആര്‍എസ്എസ് പ്രചാരക് ആയിരുന്നു അക്കാലത്ത് നരേന്ദ്ര മോദി. അന്ന് തുടങ്ങിയ അടുപ്പം ഇപ്പോഴും തുടരുന്നു.
സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
യു ടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ...
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Post A Comment: