കോട്ടയം: മോഷണ ശ്രമത്തിനിടെ കന്യാസ്ത്രീയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി. കോട്ടയം പിണ്ണക്കനാട്ടെ സി. ജോസ് മരിയ കൊലക്കേസിലെ പ്രതി സതീശ് ബാബുവിനെയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തിലായിരുന്നു കോടതി ഉത്തരവ്.
മൈലാടി എസ് എച്ച് കോണ്‍വെന്റിലെ എഴുപത്തിയഞ്ചുകാരി സിസ്റ്റര്‍ ജോസ് മരിയയെ പ്രതി മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2015 ഏപ്രില്‍ 17 നായിരുന്നു സംഭവം.
പ്രതി കാസര്‍കോഡ് സ്വദേശി സതീശ് ബാബുവാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എല്‍സമ്മ ജോസഫ് പ്രതിയെ വെറുതെ വിട്ടത്.
റീ പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്ത മൃതദേഹം സിസ്റ്റര്‍ ജോസ് മരിയയുടെതാണെന്ന് തെളിക്കാനും സാധിച്ചില്ല. പ്രതി ഉപയോഗിച്ചെന്ന് പറയുന്ന കമ്പി വടിയും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
പാലായിലെ സിസ്റ്റര്‍ അമല കൊലക്കേസില്‍ നിലവില്‍ തിരുവന്തപുരം സെന്റര്‍ ജയില്‍ തടവില്‍ കഴിയുകയാണ് പ്രതി. മോഷണ ശ്രമത്തിനിടെയായിരുന്നു സിസ്റ്റര്‍ അമലയെ കൊല്ലപ്പെടുത്തിയത്. ഈ കേസിന്റെ വിചാരണ വേളയിലാണ് സിസ്റ്റര്‍ ജോസ് മരിയയെ കൊലപ്പെടുത്തിയ കാര്യം പ്രതി വെളിപ്പെടുത്തിയത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന് അറിയിച്ചു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp