തിരുവനന്തപുരം: നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മൂന്ന് ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലാണ് നാളെ (വെള്ളി) അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലകളിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
പ്രൊഫഷ്ണൽ കോളെജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല / പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കലക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് രണ്ടു ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ അഞ്ചും മറ്റന്നാൾ മൂന്നും ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് നാളെ റെഡ് അലര്‍ട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഞായറാഴ്ച റെഡ് അലര്‍ട്ട്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
പാമ്പനാറ്റിൽ അഞ്ച് നില കെട്ടിടം ഇടിഞ്ഞുവീണു
ഇടുക്കി: കാലവർഷം എത്തിയതിനു പിന്നാലെ ഇടുക്കി ജില്ലയിൽ വൻ അപകടം. പീരുമേട് പാമ്പനാറ്റിൽ നിർമാണത്തിലിരുന്ന അഞ്ച് നില കെട്ടിടം പൂർണമായി നിലംപൊത്തി. പാമ്പനാർ ടൗണിനു സമീപം റോഡിനു താഴ് ഭാഗത്തായി നിർമിച്ചുകൊണ്ടിരുന്ന കെട്ടിടമാണ് പൂർണമായി നിലംപൊത്തിയത്.
ചെങ്കുത്തായ ഇവിടെ നിരവധി നിർമാണങ്ങളാണ് അടുത്ത കാലത്തായി നടന്നു വന്നിരുന്നത്. കെട്ടിടത്തിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പാമ്പനാര്‍ സ്വദേശി ആഗ്നല്‍ എന്നയാളാണ് കെട്ടിടത്തിന്റെ ഉടമയെന്നാണ് വിവരം. ഇന്നലെ മുതൽ പ്രദേശത്ത് ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. നിർമാണത്തിന്റെ അപാകതയും തിരിച്ചടിയായെന്നാണ് സൂചന.
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കും. ഹൈറേഞ്ച് മേഖലയിൽ കാലവർഷം എത്തിയതിനു പിന്നാലെ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി ഇടങ്ങളിൽ മണ്ണിടിഞ്ഞും മരം വീണും ഗതാഗത തടസം നേരിട്ടിട്ടുണ്ട്. ഇന്നലെ രാത്രി ശക്തമായ മഴയാണ് പലയിടങ്ങളിലും അനുഭവപ്പെട്ടത്.