ഇടുക്കി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നെടുങ്കണ്ടത്ത് നടത്തിയ പരിശോധനയിൽ പിടികൂടിയ യുവാക്കളിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ ഞെട്ടലിലാണ് പൊലീസ്. ലഹരിക്കായി ക്യാൻസർ രോഗികൾ ഉപയോഗിക്കുന്ന വിലകൂടിയ വേദന സംഹാരികൾ ലയിപ്പിച്ച് ശരീരത്തിലേക്ക് കുത്തിവയ്ക്കാറുണ്ടെന്ന വിവരമാണ് പ്രതികൾ പുറത്തു വിട്ടത്.
നെടുങ്കണ്ടം പൊലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് യുവാക്കൾ പിടിയിലായത്. നെടുങ്കണ്ടം പുതകിൽ പ്രാഞ്ചി എന്ന് വിളിക്കുന്ന ഫ്രാൻസിസ് (22), ചിറക്കുന്നേൽ അൻസിൽ(22), മഞ്ഞപ്പാറ മന്നിക്കൽ ജെയ്ബിൻ (25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഇവരുടെ പക്കൽ നിന്നും കഞ്ചാവ് കണ്ടെടുത്തിരുന്നു. ഒപ്പം വേദന സംഹാരി ഗുളികളുടെ കവർ കണ്ടതോടെയാണ് സംശയം ബലപ്പെട്ടത്. തുടർന്ന് ചോദ്യം ചെയ്യലിലാണ് ലഹരിക്കായി വേദന സംഹാരികൾ ശരീരത്തിൽ കുത്തിവയ്ക്കാറുണ്ടെന്ന് ഇവർ വെളിപ്പെടുത്തുന്നത്.
22,000 രൂപ വിലയുള്ള ഗുളികളുടെ കവറാണ് കണ്ടെടുത്തത്. കീമോതെറാപ്പിക്ക് ശേഷം നൽകാറുള്ള ഗുളികകളാണ് ഇവ. രണ്ട് യുവാക്കളെ പിടികൂടിയ സമീപത്തുനിന്നും കഞ്ചാവ് ബീഡി വലിച്ചതിനാണ് മൂന്നാമനെ അറസ്റ്റ് ചെയ്തത് എന്നാൽ ഇയാളും ഇവരുടെ ഭാഗമാണന്നാണ് പൊലീസ് സംശയിക്കുന്നത്.
വേദന സംഹാരി ഗുളികകൾ സോഡിയം ക്ലോറൈഡ് ലായനിയിൽ ലയിപ്പിച്ച ശേഷം ശരീരത്തിലേക്ക് കുത്തി വെച്ചാണ് ലഹരി കണ്ടെത്തുന്നത്. ഇതിനായി ഇൻസുലിൻ ഇഞ്ചക്ഷൻ സിറിഞ്ചുകളാണ് ഇവർ ഉപയോഗിച്ചിരുന്നത്. കഞ്ചാവ് വലിക്കുന്നതിനും നൂതന മാർഗങ്ങളാണ് യുവാക്കൾ കണ്ടെത്തിയിരുന്നത്. പ്ലാസ്റ്റിക് കുപ്പികളിൽ കപ്പളത്തിന്‍റെ തണ്ട്
ഘടിപ്പിച്ച് കഞ്ചാവ് കത്തിച്ച് വലിക്കും. ഇവ രണ്ടും ഒരേ സമയം ചെയ്താൽ രണ്ട് ദിവസം വരെ ലഹരി നിൽക്കുമെന്നാണ് യുവാക്കൾ പൊലീസിനോട് പറഞ്ഞത്. നെടുങ്കണ്ടം എസ്.ഐ ലിജോ പി. മണിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കട്ടപ്പനയിലെ മെഡിക്കൽ സ്റ്റോറിൽ നിന്നാണ് ഗുളിക വാങ്ങിയതെന്നാണ് വിവരം. സംഘത്തിൽ കൂടുതൽ യുവാക്കൾ ഉൾപ്പെട്ടിട്ടുള്ളതായും സംശയിക്കുന്നുണ്ട്.
Join Our Whats App group