പാലക്കാട്: അട്ടപ്പാടിയിൽ ബിരിയാണി അരിയുടെ ചാക്കുകളിൽ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചു. പുതൂരിലെ ചീരക്കടവിൽ ഭവാനി പുഴയോരത്താണ് മൂന്നു ചാക്കുകളിലായി മൃതദേഹ ഭാഗങ്ങൾ കണ്ടത്. മൃതദേഹങ്ങൾ അഞ്ച് ദിവസത്തോളം വെള്ളത്തിൽ കിടന്നതായിട്ടാണ് സൂചന.
ഇതര സംസ്ഥാനക്കാരായ യുവതിയും കുഞ്ഞുമാണ് കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. ഇവരുടെ ഭർത്താവ് നാടു വിട്ടെന്നും സൂചനകളുണ്ട്. ഇയാളാണോ കൊലപാതകം നടത്തിയതെന്ന് വ്യക്തമായിട്ടില്ല. കോട്ടത്തറ ഭാഗത്തെ കടയിൽ നിന്നും ഭർത്താവ് ചാക്ക് വാങ്ങിയെന്ന വിവരം ലഭിച്ചിട്ടുണ്ട്. കുടുംബ പ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹങ്ങൾ യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത നിലയിലാണ്. ഇടുപ്പിന്റെ ഭാഗത്തുവച്ച് മടക്കി കൈകാലുകൾ ചേർത്ത് പ്ലാസ്റ്റിക്ക് കൊണ്ട് പൊതിഞ്ഞാണ് ചാക്കിൽ കയറ്റിയത്.
ഇന്നലെ ഉച്ചയോടെയാണ് ചാക്ക് കെട്ടുകൾ പുഴയിൽ കിടക്കുന്നതായി നാട്ടുകാർ കണ്ടത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ ഒരു ചാക്കിൽ യുവതിയുടെയും കുട്ടിയുടെയും തലയും രണ്ട് ചാക്കുകളിലായി പെൺകുട്ടിയുടെയും യുവതിയുടെയും ശരീര ഭാഗങ്ങളും ലഭിച്ചത്. യുവതിക്ക് 30 വയസും കുട്ടിക്ക് അഞ്ച് വയസും തോന്നിക്കും. ഇരു മൃതദേഹങ്ങളിലും അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്.
Join Our Whats App group