തൊടുപുഴ: കെട്ടിടത്തിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട തൊടുപുഴ മുനിസിപ്പാലിറ്റിയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. 75,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് എറണാകുളം കറുകുറ്റി സ്വദേശിയായ എം.പി. ജോസ് പിടിയിലാകുന്നത്.
അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി വിജിലന്‍സ് ആവിഷ്കരിച്ച പ്രോജക്ട് സീറോ പദ്ധതിയുടെ ഭാഗമായി നടത്തിയ ഇടപെടലിലാണ് അറസ്റ്റ്. പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി തൊടുപുഴ സ്വദേശിയായ പരാതിക്കാരന് 2025 ഒക്ടോബറിലാണ് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചത്.
എന്നാല്‍, അപേക്ഷയില്‍ നടപടിയെടുക്കാതെ ഒരു മാസത്തോളം ഫയല്‍ വൈകിപ്പിച്ച ഉദ്യോഗസ്ഥന്, സര്‍ട്ടിഫിക്കറ്റിനായി 1,50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ബില്‍ഡിങ് എഞ്ചിനീയര്‍ മുഖേന സംസാരിച്ചതിനെ തുടര്‍ന്ന് ഫയല്‍ താല്‍ക്കാലികമായി അപ്രൂവ് ചെയ്തു നല്കി.
എന്നാല്‍, കഴിഞ്ഞ മേയ് മാസത്തില്‍ പരാതിക്കാരനെ വീണ്ടും ഓഫീസിലേക്ക് വിളിപ്പിച്ചു വരുത്തി കെട്ടിടത്തിലെ ഇരുമ്പ് ഗോവണി അനുമതിയില്ലാതെ നിർമിച്ചതാണെന്നും അതിനാല്‍ അനുവദിച്ച നമ്പറുകള്‍ ക്യാന്‍സല്‍ ചെയ്യുമെന്നും ജോസ് ഭീഷണിപ്പെടുത്തി.
ഇത് ഒഴിവാക്കണമെങ്കില്‍ രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുക കുറയ്ക്കാനായി പരാതിക്കാരന് പലതവണ സമീപിച്ചെങ്കിലും രണ്ട് ലക്ഷം രൂപയില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിന് ഉദ്യോഗസ്ഥന് തയ്യാറായില്ല. ഇതില്‍ ആദ്യ ഗഡുവായി 75,000 രൂപ ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു.
തുക നല്കാന് താൽപര്യമില്ലാതിരുന്ന പരാതിക്കാരന് വിവരം ഇടുക്കി വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം ഒരുക്കിയ കെണിയില്‍ ഉദ്യോഗസ്ഥന് വീഴുകയായിരുന്നു.
തൊടുപുഴ മൂണ്‍ലൈറ്റ് ബാറിന് സമീപത്തുവെച്ച് പരാതിക്കാരനില്‍ നിന്ന് 75,000 രൂപ വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
Join Our Whats App group