ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇടുക്കിയിൽ ഇടതുപക്ഷത്തിന് നിരാശ. ബൂത്ത് തല കണക്കുകൾ ഇഴകീറി പരിശോധിച്ചതിൽ ഇത്തവണ ഇടതുപക്ഷത്തിന് ജില്ലയിൽ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തലുകൾ.
സിപിഎം സംസ്ഥാന സമിതിയും ഇക്കാര്യം ഉറപ്പിച്ചിട്ടുണ്ട്. മൂന്ന് മണ്ഡലങ്ങളിൽ പരാജയം ഉറപ്പിച്ച മുന്നണി രണ്ട് മണ്ഡലങ്ങളിൽ നേരിയ ഭൂരിപക്ഷത്തിലെങ്കിലും വിജയമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ ഇതിനു നേരിയ സാധ്യത മാത്രമാണ് മുന്നിൽ കാണുന്നത്.
രണ്ടോ മൂന്നോ മണ്ഡലങ്ങളിൽ വിജയിക്കാനായാൽ പിടിച്ചു നിൽക്കാമെന്നതാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. എന്നാൽ ജില്ലയിൽ വൻ തിരിച്ചടി നേടിട്ടാൽ ജില്ലാ കമ്മിറ്റിക്ക് പിടിച്ചു നിൽക്കാൻ പാടുപെടേണ്ടിവരും.
ഭൂ പ്രശ്നത്തിലെ മെല്ലെപ്പോക്കും ജനദ്രോഹ ഉത്തരവുകളും ഇടുക്കിയിൽ ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയുണ്ടാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം തിരിച്ചടി ഉണ്ടായാൽ സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ളവർക്കെതിരെ എതിർ പക്ഷം ശക്തമായി രംഗത്തെത്തുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.
ഇടതുപക്ഷം അടുത്തിടെയായി ചില തൽപ്പര കക്ഷികളുമായി ചേർന്ന് ജില്ലയിൽ അവിശുദ്ധ കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നതാണ് ജനമനസിൽ നിന്നും ഇടതിനെ അകറ്റി കളയുന്നതെന്നാണ് ഒരു വിഭാഗം കരുതുന്നത്.
Join Our Whats App group
