അഭ്യസ്ഥ വിദ്യരെന്ന് സ്വയം അഹങ്കരിക്കുന്ന മലയാളികൾ ഇന്ന് രാജ്യത്ത് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഉണ്ടാവില്ല. വിദ്യാസമ്പന്നരെന്ന മേൽപ്പട്ടം ഉണ്ടെങ്കിലും അമിതമായ രാഷ്ട്രീയ സ്നേഹം പലപ്പോഴും കേരള നാടിനെ പിന്നോട്ടടിക്കുന്നതായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
തൊഴിലില്ലായ്മയും വിലക്കയറ്റവും തുടങ്ങി ജീവിത സാഹചര്യങ്ങളെല്ലാം വെല്ലുവിളിയാകുമ്പോഴും സ്വന്തം പാർട്ടി തെരഞ്ഞെടുപ്പിൽ ജയിക്കണമെന്ന ഒറ്റ ആഗ്രഹം മാത്രമേ ഉള്ളു മലയാളികൾക്ക്. രാജ്യത്ത് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നിന്നും വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കുമുള്ള കുടിയേറ്റ തോത് വളരെ മുന്നിലാണ്. ഇതിനു കാരണം കേരളത്തിൽ ജീവിത സാഹചര്യത്തിനുള്ള കുറവ് തന്നെയാണ്.
ജീവിത ചിലവും വരുമാനവും തമ്മിൽ തട്ടിക്കിഴിച്ചു നോക്കിയാൽ ജീവിതം മുന്നോട്ട് പോകാത്ത സാഹചര്യം വരുന്നതോടെയാണ് നാടു വിടാൻ പലരും നിർബന്ധിതരാകുന്നത്. നാട്ടിൻപുറങ്ങളിൽ ഒരു സെന്റ് സ്ഥലത്തിന് ലക്ഷങ്ങളാണ് വില നൽകേണ്ടത്. പത്ത് സെന്റ് സ്ഥലം വാങ്ങി ഒരു വീട് വക്കണമെങ്കിൽ ഒരു ശരാശരി മലയാളിക്ക് ചിലവാകുന്ന തുക വളരെ വലുതാണ്. ഈ തുക കണ്ടെത്താൻ മലയാളി ജോലിക്ക് പോയാൽ കിട്ടുന്നതോ തുച്ഛമായ വരുമാനവും.
ഇടത്തരക്കാരാണ് ഇത്തരത്തിൽ പ്രതിസന്ധിയിലാകുന്നതിൽ ഏറെയും. സ്വന്തമായി ഒരു ബിസിനസോ മറ്റോ തുടങ്ങിയാൽ ഈ നാട്ടിലെ നിയമക്കുരുക്കുകൾ ഉയർത്തുന്ന വെല്ലുവിളികൾ ഏറെ. ഇടുക്കി ജില്ലയിൽ അര നൂറ്റാണ്ടിലേറെയായി കുടിയേറി താമസിക്കുന്നവർക്ക് പോലും കുടികിടക്കുന്ന സ്ഥലത്ത് അവകാശമില്ലാത്ത വിരോധാഭാസവും ഈ നാട്ടിൽ മാത്രമേ കാണു.
നാലു റോഡും രണ്ട് പാലവും പണിതാൽ നാട്ടിൽ വികസനമെത്തിയെന്നാണ് അഭ്യസ്ത വിദ്യരെന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാളിയുടെ ചിന്താഗതി. തെരഞ്ഞെടുപ്പ് ചർച്ചകളിൽ പങ്കെടുക്കുന്ന സ്ഥാനാർഥികളും ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും വരെ വികസനെത്തെ നോക്കിക്കാണുന്നത് റോഡിന്റെയും പാലത്തിന്റെയും കണക്കുകൾ വച്ചാണ്.
എന്നാൽ ശരിക്കും ഒരു നാടിന്റെ വികസനം എന്നത് റോഡും പാലവും മാത്രമാണോയെന്നത് ഇനിയും മലയാളികൾ തിരിച്ചറിയേണ്ടതുണ്ട്. സ്വസ്ഥവും സ്വാതന്ത്രവുമായി ജീവിക്കാനുള്ള പൗരൻമാരുടെ സാഹചര്യം മെച്ചപ്പെടുത്തകയെന്നതാണ് വികസനത്തിന്റെ അടിസ്ഥാനം. ഇങ്ങനെ നോക്കിയാൽ നാടും വീടും വിടാതെ തന്നെ ഏതൊരു മനുഷ്യനും ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുകയാണ് സർക്കാരുകൾ ചെയ്യേണ്ടത്.
കുറേ സൗജന്യങ്ങൾ വാരിക്കോരി കൊടുക്കുകയല്ല, ജോലി, ജീവിക്കാൻ ഉതകുന്ന തരത്തിലുള്ള വേതനം, സ്വയം തൊഴിലുകൾ... അതിനുള്ള അനുകൂല സാഹചര്യങ്ങൾ എന്നിവ ഉണ്ടാക്കിയെടുത്താൽ തന്നെ മനുഷ്യന് ജീവിത നിലവാരം മെച്ചപ്പെടും.
നാട്ടിലെ മനുഷ്യരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താതെ കുറേ റോഡ് തെക്കും വടക്കും പണിതാൽ വികസനം വരില്ലെന്നത് മലയാളികൾ നാളിതുവരെ മനസിലാക്കിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ വിസിപ്പിക്കുന്നതിനാണ് നാട്ടിൽ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുള്ളത്. അവിടെയാകട്ടെ, അമിത രാഷ്ട്രീയ പ്രേമവും രാഷ്ട്രീയ പോരും വികസനത്തെ പിന്നോട്ടടിക്കുകയുമാണ്.
ജീവിക്കാൻ മാർഗം കണ്ടെത്താൻ വിദേശത്തേക്ക് കുടിയേറുന്നവാണ് മലയാളികളിൽ ഏറെയും. സ്വന്തം നാട്ടിലെ പോരായ്മകളാണ് ഇതിനു പിന്നിലെന്നത് ഓരോ മലയാളിക്കും അറിയാം.
എന്നിട്ടും തെരഞ്ഞെടുപ്പ് വരുമ്പോൾ ഈ സാഹചര്യം മാറുന്നതിനല്ല, സ്വന്തം പാർട്ടി വിജയിക്കുന്നതിലാണ് ഓരോ മലയാളിയും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ ചിന്താഗതികൾക്ക് എന്നുമാറ്റം വരുമെന്നതിലാണ് മലയാള നാടിന്റെ യഥാർഥ വികസനം ഇരിക്കുന്നത്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L