അഹമ്മദാബാദ്: ആൺ സുഹൃത്തുമൊത്തുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ യുവതിയെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സർഖേജ് സ്വദേശിയായ സോഫിയ ഫാറൂഖ് ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് മുഹമ്മദ് ഫാറൂഖ് നവാബ്ഖാന്‍ (56), സഹോദരന് ഹാബില്‍ ഫാറൂഖ് (38) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജുഹാപുരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു സോഫിയ.
മൂന്ന് മാസം മുമ്പ് ഒരു ആണ്‍സുഹൃത്തിനൊപ്പമുള്ള സോഫിയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനെത്തുടര്‍ന്ന് അച്ഛനും സഹോദരനും പെണ്‍കുട്ടിയെ നിരന്തരം വഴക്കുപറയുകയും മറ്റുള്ളവരുമായി സംസാരിക്കുന്നതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. കുടുംബത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്ന വൈരാഗ്യത്തിലാണ് ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.
ഓഗസ്റ്റ് 12 ന് രാത്രിയില്‍, സഹോദരനായ ഹാബില്‍ തന്റെ ബൈക്കിന്റെ പിന്നില്‍ സോഫിയയെ ഇരുത്തി സർഖേജിനടുത്തുള്ള ഘെല്‍ജിപ്പുരയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. കയ്യില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ഇരുമ്പ് ചുറ്റിക ഉപയോഗിച്ച് ഹാബില്‍ സോഫിയയുടെ തലയ്ക്ക് മൂന്ന് തവണ ശക്തമായി അടിക്കുകയായിരുന്നു.
ഈ സമയം പിതാവ് മുഹമ്മദ് ഫാറൂഖ് സഹായത്തിനായി കൂടെയുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം പൊതുറോഡിലേക്ക് മാറ്റിയിട്ട പ്രതികള്‍, വാഹനാപകടത്തില്‍ പരുക്കേറ്റതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. അജ്ഞാത വാഹനം ബൈക്കിലിടിച്ച് ഓടിച്ചിട്ടു പോയതാണെന്ന് കാണിച്ച് ഇരുവരും പൊലീസില്‍ വ്യാജ പരാതി നല്‍കുകയും ചെയ്തു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സോഫിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഓഗസ്റ്റ് 13-ന് മരണത്തിന് കീഴടങ്ങി. തങ്ങള്‍ മെനഞ്ഞ വാഹനാപകട കഥയില്‍ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തുകയും സംഭവസ്ഥലങ്ങളിലെ റൂട്ട് മാപ്പും സാഹചര്യങ്ങളും പരിശോധിക്കുകയും ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പൊലീസിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ച പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
Join Our Whats App group