ഇടുക്കി: സ്വകാര്യ ബസ് ജീവനക്കാരെ ആക്രമിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ ആറ് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൈലാസം-മാവടി-നെടുങ്കണ്ടം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആശ്രയ ബസിന്‍റെ ഡ്രൈവര്‍ രണ്‍ജിഷ്, കണ്ടക്റ്റര്‍ മോന്‍സ് എന്നിവർക്കാണ് പരുക്കേറ്റത്.
സംഭവത്തിൽ മുണ്ടിയെരുമ തേക്കിന്‍കൂട്ടത്തില്‍ അബ്ദുള്‍ വാഹിദ് (53), നെടുങ്കണ്ടം തച്ചേട്ടുപറമ്പില്‍ ട്രോണി ജയിംസ് (39), കോമ്പയാര്‍ കോയിപ്പുറത്ത് വിജീഷ് വിജയന്‍ (36), നെടുങ്കണ്ടം കുമ്പളാപള്ളിയില്‍ ശരത് ഹരിഹരന്‍ (24), കല്ലാര്‍ ബ്ലോക്ക് നമ്പര്‍ 70ല്‍ കിഷോര്‍ രാജ് (30), നെടുങ്കണ്ടം ഇത്തിക്കല്‍ ഹാലിത്ത് ഷെരീഫ് (27) എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഈ മാസം 13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വൈകിട്ട് അഞ്ചിന് കല്‍ക്കൂന്തല്‍ ഭാഗത്ത് വച്ച് ബസ് കാറിനെ മറികടന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ബസ് നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാന്‍റില്‍ എത്തിയപ്പോള്‍ പ്രതികള്‍ അസഭ്യം പറഞ്ഞ് രണ്‍ജിഷിനെ മര്‍ദിക്കുകയും കണ്ണില്‍ ഇടിക്കുകയും ചെയ്തു.
മറ്റ് പ്രതികള്‍ ചേര്‍ന്ന് അടിക്കുകയും ചവിട്ടുകയും ചെയ്തതായും പരാതിയുണ്ട്. മര്‍ദനം തടയാനെത്തിയ മോന്‍സിനെ പ്രതികള്‍ തടഞ്ഞുവച്ച് മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Join Our Whats App group

Post A Comment: