പീരുമേട്: വിൽപ്പനക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന ചന്ദന തടി കാതലുമായി ഏലപ്പാറ സ്വദേശി വനംവകുപ്പിന്‍റെ പിടിയിൽ. ഏലപ്പാറ കോഴിക്കാനം ഒന്നാം ഡിവിഷൻ പുതുപ്പറമ്പിൽ എം. ബിനീഷ് (39) ആണ് പിടിയിലായത്. 20 കിലോയോളം വരുന്ന ചന്ദന തടി കാതലാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. മാർക്കറ്റിൽ 50,000 രൂപയോളം വില വരുന്നതാണ് ഇത്.
ഏലപ്പാറ സ്വദേശി ചന്ദനമരം വിൽക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് വനംവകുപ്പ് പരിശോധന നടത്തിയത്. വണ്ടിപ്പെരിയാർ സത്രം റോഡിൽ സംശയാസ്പദമായി ബിനീഷിന്‍റെ വണ്ടി കണ്ട് പരിശോധന നടത്തുകയായിരുന്നു.
മഹീന്ദ്ര ലോഗൻ കാറിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു ചന്ദന മുട്ടികൾ. തമിഴ്നാട് സ്വദേശിക്ക് വിൽപന നടത്താനാണ് ഇവ കൊണ്ടുവന്നതെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. ചപ്പാത്ത് ഭാഗത്തുള്ള ആൾ താമസമില്ലാത്ത സ്വകാര്യ പുരയിടത്തിൽ നിന്നും ഒരു മാസം മുമ്പ് മുറിച്ച ചന്ദന മരത്തിന്‍റെ കാതലാണെന്നും ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു.
മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ. സുനിലിന്‍റെ നേതൃത്തിൽ ഗ്രേഡ് ഫോറസ്റ്റ് ഓഫീസർ വി.ആർ. രാജീവ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സജു എസ്. ദേവ്, ബി. വിനോദ്, എ.കെ. മനോജ്, ടി.വി. ഷാജി, എം.എസ്. സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
Post A Comment: