അഞ്ച് ദിവസം മുൻപ് കാണാതായ ഏഴുവയസുകാരിയെ അയൽവാസിയുടെ ശുചിമുറിയിൽ നിന്നും കണ്ടെത്തി. കാലുതെന്നി കുളിമുറിയിൽ വീണ അഖിലയെന്ന പെൺകുട്ടി ജീവൻ നിലനിർത്തിയത് ശുചിമുറിയിലെ പൈപ്പ് വെള്ളം മാത്രം ഉപയോഗിച്ച്. തെലങ്കാനയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
ഫ്ളാറ്റിൽ താമസിക്കുന്ന പെൺകുട്ടി അയവാസിയുടെ വീടിനു മുകളിലെ ടെറസിൽ കളിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ശുചിമുറിയുടെ ചുമരിലെ വിടവ് പ്ലാസ്റ്റിക്ക് നെറ്റുകൊണ്ടാണ് അടച്ചിരുന്നത്. അതിൽ തെന്നിയാണ് അഖില എന്ന രണ്ടാം ക്ലാസുകാരി ടെറസിൽ നിന്നും ശുചിമുറിയിലേക്ക് വീണത്.
ശുചിമുറിയിൽ തുണി കെട്ടാൻ ഉപയോഗിക്കുന്ന അയയിലേക്കാണ് പെൺകുട്ടി വീണത്. അതിനാലാണ് പരുക്ക് ഏൽക്കാതെ രക്ഷപെട്ടത്. ഈ സമയം വീടിന്‍റെ ഉടമസ്ഥൻ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ മറ്റൊരു സ്ഥലത്ത് പോയിരിക്കുകയായിരുന്നു. ശുചിമുറിയും പൂട്ടിയിരുന്നതിനാൽ അഖിലയ്ക്ക് രക്ഷപെടാൻ സാധിച്ചില്ല.
പെൺകുട്ടി ഉറക്കെ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. വിശന്നുവലഞ്ഞ പെൺകുട്ടി ശുചിമുറിയിലെ വെള്ളം കുടിച്ചാണ് ഈ അഞ്ച് ദിവസവും ജീവിച്ചത്. ഉടമസ്ഥൻ വന്ന് വീട് തുറന്നുനോക്കിയപ്പോഴാണ് ഭയന്ന് വിറച്ച് അവശയായ നിലയിൽ പെൺകുട്ടിയെ കാണുന്നത്. പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പിറ്റേന്ന് തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ജീവിതത്തിലേക്ക് തിരികെയെത്തി തുടങ്ങി.
Post A Comment: