രാമേശ്വരം: വെള്ളത്തിലും കരയിലും ചതുപ്പിലും ഐസ് പാളിയിലും ഒരു പോലെ സഞ്ചരിക്കാൻ കഴിയുന്ന എയർ കുഷ്യൻ വെഹിക്കിളിന്‍റെ ആദ്യ വനിതാ പൈലറ്റായ (ഹോവർ ക്രാഫ്റ്റ് പൈലറ്റ്) ക്യാപ്റ്റൻ അനുരാധ ശുക്ലയ്ക്ക് യുആർഎഫ് റെക്കോർഡ്. ഒറ്റ യാത്രയിൽ 300 നോട്ടിക്കൽ മൈൽ പൂർത്തിയാക്കിയതുകൂടി പരിഗണിച്ചാണ് അനുരാധ ശുക്ല യുആർഎഫിൽ ഇടം നേടിയതെന്ന് യൂണിവേഴ്സൽ റെക്കോർഡ് ഫോറം ചിഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് അറിയിച്ചു.
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ അഭിമാനമായ ഹോവർ ക്രാഫ്റ്റ് H197-വനിതാ ദിനത്തിൽ നിയന്ത്രിച്ചത് ലക്നോ സ്വദേശിനിയായ അസിസ്റ്റന്‍റ് കമാണ്ടന്‍റർ ക്യാപ്‌റ്റൻ അനുരാധ ശുക്ലയാണ്. ഒൻപതു വർഷ സേവന കാലത്തിൽ 1800 മണിക്കുർ ഈ ജല വാഹനത്തിൽ ചിലവഴിച്ച പരിചയമുണ്ട്. രാമേശ്വരത്തെ മണ്ഡപം ക്യാമ്പിൽ നിന്നും ചെന്നൈ വരെയുള്ള യാത്രയിൽ പാലക്കാട് സ്വദേശിനിയായ ഡപ്യൂട്ടി കമാൻഡന്‍റ് ഷിറിൻ ചന്ദ്രൻ സഹപൈലറ്റായിരുന്നു.
ഇന്ത്യയിൽ ആകെ 18 ഹോവർ ക്രാഫ്റ്റുകളാണുള്ളത്. ഇവ ഗുജറാത്തിലെ ഓഖാ, ജൽകുവ, തമിഴ്നാട്ടിലെ മണ്ഡപം, ബംഗാളിലെ ഹാൽദിയ കൂടാതെ മുംബൈയിലുമുള്ള കോസ്റ്റ് ഗാർഡ് ആസ്ഥാനങ്ങളിലാണുള്ളത്. സംശയാസ്പദമായ സാഹചര്യങ്ങളിൽ കാണുന്ന ജലവാഹനങ്ങളെ നിരിക്ഷിക്കാനും മത്സ്യതൊഴിലാളികളെയും മറ്റു ജലയാത്രികരെ അടിയന്തിര സാഹചര്യത്തിൽ സഹായിക്കുകയും പരമപ്രധാനമായ ഇന്ത്യൻ ജലാതിർത്തി സംരക്ഷിക്കാൻ ഇന്ത്യൻ നേവിയോടൊപ്പം നിൽക്കുകയും ചെയ്യുന്ന സേനാവിഭാഗമാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ്.
Post A Comment: