കൊച്ചി: സിനിമാ മേഖലയിൽ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. നടൻ ബാബുരാജ്, ഷൈൻ ടോം ചാക്കോ എന്നിവർക്കെതിരെ ഗുരുതര ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് രംഗത്തെത്തി.
ചാന്‍സ് തരാമെന്ന് പറഞ്ഞ് വിളിച്ച് നടന്‍ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ആലുവയില്‍ വീട്ടില്‍ വരാന്‍ ആവശ്യപ്പെട്ടു. തിരക്കഥാകൃത്തും, സംവിധായകനും ആലുവയില്‍ വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു. മുഴുനീള കഥാപത്രമാണെന്നായിരുന്നു വാഗ്ദാനം.
റെസ്റ്റ് ചെയ്യാന്‍ തന്ന മുറിയില്‍ അതിക്രമിച്ച് കയറി കതക് അടച്ചുവെന്നും ബലമായി ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് വെളിപ്പെടുത്തല്‍. നിരവധി പെണ്‍ക്കുട്ടികള്‍ ബാബുരാജിന്‍റെ കെണിയില്‍ വീണിട്ടുണ്ടെന്നും പലരും ഭയം മൂലമാണ് പറയാത്തതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പേരില്‍ ചാന്‍സുണ്ടെന്ന് പറഞ്ഞ് കൊച്ചിയിലുള്ള നിരവധി പേര്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്നായിരുന്നു മറ്റൊരു ആരോപണം. രണ്ട് ദിവസം ഷൈന്‍ ടോം ചാക്കോയുടെ ഒപ്പം ചില്ല് ചെയ്യാമെന്ന് പറഞ്ഞു വിളിച്ചു. ഷൈന്‍ ടോം ചാക്കോയുടെ നിര്‍ദേശ പ്രകാരമായിരുന്നു അവര്‍ വിളിച്ചിരുന്നതെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വെളിപ്പെടുത്തി.
സംവിധായകന്‍ ശ്രീകുമാറിനെതിരെയും യുവതി പീഡനരോപണം ഉന്നയിച്ചിട്ടുണ്ട്. പരസ്യ ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് നിരന്തരം ബന്ധപ്പെട്ടുവെന്നും മോളെ എന്ന് വിളിച്ചാണ് സംസാരിച്ചിരുന്നത്, അതുകൊണ്ട് സംശയം ഒന്നും തോന്നിയിരുന്നില്ലെന്നും യുവതി പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
ഗുരുതര ആരോപണവുമായി നടി മിനു മുനീർ
കൊച്ചി: മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും വെളിപ്പെടുത്തൽ. നടൻമാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു എന്നിവർക്കെതിരെയാണ് ഗുരുതര ആരോപണങ്ങളുയരുന്നത്. നടി മിനു മുനീറാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ പറഞ്ഞു. സഹകരിച്ചാല്‍ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താന്‍ എതിര്‍ത്തതോടെ അവസരങ്ങള്‍ നിഷേധിക്കുകയായിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്നും അവർ പറഞ്ഞു.
കലണ്ടര്‍ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വെച്ച് മുകേഷ് കടന്നുപിടിച്ചു. താന്‍ എതിര്‍ത്തതിന്‍റെ പേരില്‍ അമ്മയിലെ തന്‍റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി. മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു.
തന്നെ ഉപദ്രവിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘത്തില്‍ പരാതി നല്‍കുമെന്നും മിനു മുനീര്‍ പറഞ്ഞു. മണിയന്‍പിള്ള രാജുവില്‍ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വര്‍ഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീര്‍ പറഞ്ഞു.
2008ലാണ് ദേ ഇങ്ങോട്ട് നോക്കിയെ എന്ന ബാലചന്ദ്ര മേനോന്‍റെ സിനിമയില്‍ അഭിനയിക്കുന്നത്. ആദ്യത്തെ ഷൂട്ടിങ് സെക്രട്ടേറിയേറ്റിലാണ്. ടോയ് ലറ്റില്‍ പോയി വരുമ്പോള്‍ ഒരാള്‍ പിന്നില്‍ നിന്ന് വന്ന് കെട്ടിപിടിച്ചു. തിരിഞ്ഞുനോക്കിയപ്പോഴും ഉപദ്രവം തുടര്‍ന്നു.
തള്ളി മാറ്റിയശേഷം ഓടിപോവുകയായിരുന്നു. താഴെ ജഗതി ചേട്ടന്‍ ഉള്‍പ്പെടെ ഇരിക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരത്ത് ഫ്‌ളാറ്റുണ്ട്. മിനുവിന് താല്‍പര്യമുണ്ടെങ്കില്‍ പറയണമെന്ന് ജയസൂര്യ പറഞ്ഞു. പറ്റില്ലെന്ന പറഞ്ഞശേഷം പിന്നീട് മറ്റൊന്നും ഉണ്ടായില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ്. അന്നും പ്രതികരിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് ഒക്കെ അറിഞ്ഞു. രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങളെന്ന മുകേഷിന്‍റെ പ്രതികരണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്നും നടി പറഞ്ഞു.
Post A Comment: