കൊച്ചി: മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും വെളിപ്പെടുത്തൽ. നടൻമാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു എന്നിവർക്കെതിരെയാണ് ഗുരുതര ആരോപണങ്ങളുയരുന്നത്. നടി മിനു മുനീറാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ പറഞ്ഞു. സഹകരിച്ചാല്‍ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താന്‍ എതിര്‍ത്തതോടെ അവസരങ്ങള്‍ നിഷേധിക്കുകയായിരുന്നു.
ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്നും അവർ പറഞ്ഞു.
കലണ്ടര്‍ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വെച്ച് മുകേഷ് കടന്നുപിടിച്ചു. താന്‍ എതിര്‍ത്തതിന്‍റെ പേരില്‍ അമ്മയിലെ തന്‍റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി. മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു.
തന്നെ ഉപദ്രവിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘത്തില്‍ പരാതി നല്‍കുമെന്നും മിനു മുനീര്‍ പറഞ്ഞു. മണിയന്‍പിള്ള രാജുവില്‍ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വര്‍ഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീര്‍ പറഞ്ഞു.
2008ലാണ് ദേ ഇങ്ങോട്ട് നോക്കിയെ എന്ന ബാലചന്ദ്ര മേനോന്‍റെ സിനിമയില്‍ അഭിനയിക്കുന്നത്. ആദ്യത്തെ ഷൂട്ടിങ് സെക്രട്ടേറിയേറ്റിലാണ്. ടോയ് ലറ്റില്‍ പോയി വരുമ്പോള്‍ ഒരാള്‍ പിന്നില്‍ നിന്ന് വന്ന് കെട്ടിപിടിച്ചു. തിരിഞ്ഞുനോക്കിയപ്പോഴും ഉപദ്രവം തുടര്‍ന്നു.
തള്ളി മാറ്റിയശേഷം ഓടിപോവുകയായിരുന്നു. താഴെ ജഗതി ചേട്ടന്‍ ഉള്‍പ്പെടെ ഇരിക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരത്ത് ഫ്‌ളാറ്റുണ്ട്. മിനുവിന് താല്‍പര്യമുണ്ടെങ്കില്‍ പറയണമെന്ന് ജയസൂര്യ പറഞ്ഞു. പറ്റില്ലെന്ന പറഞ്ഞശേഷം പിന്നീട് മറ്റൊന്നും ഉണ്ടായില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ്. അന്നും പ്രതികരിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് ഒക്കെ അറിഞ്ഞു. രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങളെന്ന മുകേഷിന്‍റെ പ്രതികരണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്നും നടി പറഞ്ഞു.
Join Our Whats App group
Post A Comment: