കൊച്ചി: വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകൾ അടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയും വിവസ്ത്രരാക്കിയും വൻ കവർച്ച. എറണാകുളം പാലാരിവട്ടത്താണ് സംഭവം നടന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിലാണ് മലയാളികളും ഇതര സംസ്ഥാനക്കാരും അടങ്ങുന്ന അഞ്ചംഗ സംഘം കവർച്ച നടത്തിയത്.
സ്വര്‍ണവും പണവുമടക്കം ആറ് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങളാണ് കവർന്നത്. അഞ്ചംഗ സംഘത്തിലെ ഒരാൾ ഒഴികെ മറ്റുള്ളവർ മലയാളികളാണെന്നാണ് വിവരം. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമികളില്‍ ഉള്‍പ്പെട്ട ഒരു മലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സംസ്‌കാര ജംക്ഷന് സമീപമുള്ള വാടകവീട്ടിലാണ് അതിക്രമം നടന്നത്. ആസാം, ബംഗാള്‍ സ്വദേശികളായ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ ഏഴ് പേര്‍ താമസിച്ചിരുന്ന വീട്ടിലായിരുന്നു അതിക്രമം.
പുലര്‍ച്ചെ പന്ത്രണ്ടരയോടെ ഇവരുടെ വീട് ആക്രമിക്കപ്പെടുകയായിരുന്നു. മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി. തുടര്‍ന്ന് വീടിന്‍റെ വാതിലുകള്‍ അകത്തുനിന്നും പൂട്ടി. പുലര്‍ച്ചെ 1.15 വരെ താമസക്കാരെ മുറിക്കുള്ളില്‍ തടഞ്ഞുവച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.
വാളും കത്തിയും ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനു പുറമെ തൊഴിലാളികളെ ഇവര്‍ ശാരീരികമായും ഉപദ്രവിച്ചു. ആസാം സ്വദേശിയുടെ ഫോണില്‍ നിന്ന് 12,000 രൂപ മറ്റ് അക്കൗണ്ടുകളിലേക്ക് അക്രമികള്‍ അയപ്പിച്ചു.
ഇതിനു പുറമെ വീട്ടിലുണ്ടായിരുന്ന മൂന്നു സ്ത്രീകളുടെ വസ്ത്രങ്ങള്‍ അക്രമികള്‍ ബലമായി അഴിച്ചുമാറ്റി വിവസ്ത്രരാക്കിയ ശേഷം ഇതിലൊരു സ്ത്രീയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണമാലയും മറ്റൊരു സ്ത്രീയൂടെ 4 ഗ്രാം തൂക്കമുള്ള സ്വര്‍ണക്കമ്മലും കവരുകയായിരുന്നു.
3.05 ലക്ഷം രൂപ വിലമതിക്കുന്ന 10 മൊബൈല്‍ ഫോണുകള്‍, 1.20 ലക്ഷം രൂപ, പഴ്‌സ്, എടിഎം കാര്‍ഡുകള്‍, ഐഡി കാര്‍ഡുകള്‍, 1,20,000 രൂപ വിലയുള്ള 1 പവന്‍ സ്വര്‍ണമാല, 60,000 രൂപ വിലയുള്ള 4 ഗ്രാം സ്വര്‍ണക്കമ്മല്‍, കൂടാതെ യുപിഐ വഴി കൈക്കലാക്കിയ 12,000 രൂപ ഉള്‍പ്പെടെ ആകെ 6.05 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് അക്രമികള്‍ തട്ടിയെടുത്തത്.
രാവിലെ ഏഴോടെ തൊഴിലാളികള്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Join Our Whats App group

Post A Comment: