ചെന്നൈ: വാർധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് വീൽച്ചെയറിൽ ജീവിതം തള്ളി നീക്കിയ അമ്മയെ ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ മണവൂർ റെയിൽവെ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന പരേതനായ ശേഷാദ്രിയുടെ വിധവയായ പത്മാവതി (75) ആണ് കൊല്ലപ്പെട്ടത്. കുറച്ചുകാലങ്ങളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇവര്‍ ചികിത്സയിലായിരുന്നു. അമ്മയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മകന്‍ പാര്‍ത്ഥസാരഥി (44) അടുത്തിടെയാണ് ഇവരെ മണവൂരിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത്.
ചൊവ്വാഴ്ച രാത്രി മണവൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് പത്മാവതിയെ കണ്ടെത്തിയത്. അരക്കോണം റെയില്‍വേ പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. അന്വേഷണത്തിനിടെ സംഭവസ്ഥലത്തിന് സമീപം ഒരു വീല്‍ചെയര്‍ കണ്ടെത്തിയത് പൊലീസില്‍ സംശയം ഉണര്‍ത്തി.
തുടര്‍ന്ന് നടത്തിയ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ പാര്‍ത്ഥസാരഥി അമ്മയെ വീല്‍ചെയറിലിരുത്തി റെയില്‍വേ ട്രാക്കിലേക്ക് കൊണ്ടുവരുന്നതും ജോലാര്‍പേട്ട എക്സ്പ്രസിന് മുന്നിലേക്ക് തള്ളിയിടുന്നതും വ്യക്തമായി.
പ്ലാറ്റ്ഫോമിലെത്താന്‍ അമ്മയെയും വീല്‍ചെയറിനെയും പടവുകള്‍ കയറ്റി ഇറക്കാന്‍ പാര്‍ത്ഥസാരഥി റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാരുടെ സഹായം തേടിയിരുന്നതായി കൂടുതല്‍ അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് അമ്മയെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട ശേഷം ഇയാള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പാര്‍ത്ഥസാരഥിയുടെ മദ്യപാന ശീലം കാരണം ഭാര്യയും മക്കളും ഇയാളില്‍ നിന്ന് പിരിഞ്ഞാണ് താമസിച്ചിരുന്നത്. കിടപ്പിലായ മൂത്ത സഹോദരനെയും വയസായ അമ്മയെയും ഇയാളാണ് പരിചരിച്ചിരുന്നതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ചോദ്യം ചെയ്യലില്‍, അമ്മയെ അടുത്തിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് തന്നെ മാനസികമായി തളര്‍ത്തിയെന്നും ഭാര്യക്കും മക്കള്‍ക്കും പണം അയച്ചുകൊടുക്കുന്നതോടൊപ്പം അമ്മയെ നോക്കാന്‍ പ്രയാസപ്പെട്ടതായും പാര്‍ത്ഥസാരഥി പൊലീസിനോട് പറഞ്ഞു.
താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് അമ്മയെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ സമ്മതിച്ചു. പാര്‍ത്ഥസാരഥിയെ അറസ്റ്റ് ചെയ്ത റെയില്‍വേ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
Join Our Whats App group

Post A Comment: