ഇടുക്കി: കുട്ടിക്കാനം- കട്ടപ്പന മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരം വെള്ളറട സ്വദേശികളായ അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് ഇന്ന് രാവിലെ 6.30ന് ചപ്പാത്തിനും ഏറുമ്പടത്തിനും മധ്യേ കരിന്തരുവി ഗവ. യു.പി സ്‌കൂളിന് സമീപം തോട്ടിലേക്ക് മറിഞ്ഞത്.
കൊച്ചുകുട്ടിയടക്കം കാറിലുണ്ടായിരുന്നു. വാഹനം ഓടിച്ചിരുന്ന ഏണസ്റ്റ് (38) ആണ് മരിച്ചത്. ദിവ്യ ജ്യോതി (29), നവ്യ ജ്യോതി (26) എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയി. അജിൻ (36) പീരുമേട് ആശുപത്രിയിൽ ചികിത്സയിലാണ്.
അഞ്ചു വയസുള്ള ജോഹാൻ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. തിരുവന്തപുരത്ത് നിന്നും കട്ടപ്പന ഭാഗത്തേയ്ക്ക് വന്ന എർട്ടിക കാർ റോഡിൽ നിന്നും നിയന്ത്രണം നഷ്‌ടമായി 60 അടിയോളം താഴ്ചയിലെ തോട്ടിലേക്ക് പതിക്കുകയായിരുന്നു.
കാർ പുഴയിലെ വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപത്തെ ഇഷ്‌ടിക കളത്തിൽ ജോലി ചെയ്യുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും
പ്രദേശവാസിയും വിവരമറിഞെത്തിയ നാട്ടുകാരു ചേർന്നാണ് ഇവരെ രക്ഷിച്ച് റോഡിലെത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ ജെറിനെ ഉടൻ തന്നെ പീരുമേട് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയോര ഹൈവേയുടെ അശാസ്ത്രീയ നിർമാണമാണ് അപകടത്തിനു കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയിൽ മലയോര ഹൈവേയിൽ 10 ലേറെ സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞു വീണത്.
Join Our Whats App group

Post A Comment: