
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് മരിച്ചെന്ന നിഗമനത്തിൽ പൊലീസ് സംഘം. കേസ് പുതുതായി അന്വേഷിച്ച അന്വേഷണ സംഘം ഈ നിഗമനത്തിലേക്ക് എത്തിയതായിട്ടാണ് വിവരം. ഏതാനും വിവരങ്ങൾ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിക്കുമെന്ന സൂചനകളും പുറത്തു വന്നു.
കുറച്ചു വർഷങ്ങൾ മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് കുറുപ്പ് മരിച്ചെന്നാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിയ്ക്ക് അന്വേഷണ സംഘം വൈകാതെ നൽകും.
തീരുമാനമാകാത്ത കേസുകൾ തീർപ്പാക്കുന്നതിന്‍റെ ഭാഗമായി മൂന്നു മാസം മുമ്പാണ് സുകുമാരക്കുറുപ്പ് കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചത്. കൊലപാതകത്തിനു ശേഷം സുകുമാരക്കുറുപ്പിനെ കണ്ടത് ആലപ്പുഴക്കാരി രത്നമ്മയെന്ന നേഴ്സാണ്. ഇവർ നേരത്തെ ജാർഖണ്ഡിലായിരുന്നു. ഇവരുടെ മൊഴിയിലെ വിവരങ്ങളിൽ നിന്നുള്ള സൂചനകളിൽ കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് കുറുപ്പ് മരിച്ചെന്ന സൂചനകൾ ലഭിച്ചത്.
രത്നമ്മ ജോലി ചെയ്‌തിരുന്ന ആശുപത്രിയിൽ ഹൃദ്രോഗത്തെ തുടർന്ന് ഐസിയുവിലായിരുന്നു കുറുപ്പ്. അന്ന് ഏകദേശം 40 വയസായിരുന്നു കുറുപ്പിന്. ഹൃദ്രോഗിയായിരുന്ന കുറുപ്പ് ഇന്നുവരെയുള്ള 40 വർഷം കൂടി ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. കുറുപ്പിന്‍റെ ഭാര്യ അടക്കമുള്ളവർക്ക് അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
1984 ജനുവരി 22ന് പുലർച്ചെയാണ് സ്വന്തം പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ നിരപരാധിയായ ചാക്കോയെന്നയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കാറിലിട്ട് കത്തിച്ചത്. മരിച്ചത് താനാണെന്ന് വരുത്തി തീർക്കാനായിരുന്നു കൊലപാതകം.
Join Our Whats App group
Post A Comment: