ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രഖ്യാപിച്ചതിന് പിന്നാലെ രോഷാകുലയായി ഇരയുടെ മാതാവും ബന്ധുക്കളും. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിന് ശേഷമാണ് പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വരുന്നത്.
കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. വിധി പുറത്തു വന്നതോടെ കുട്ടിയുടെ അമ്മയും ബന്ധുക്കളും പൊട്ടിക്കരഞ്ഞു. "പൂജാമുറിയിലിട്ടാണ് എന്‍റെ കുഞ്ഞിനെ അവന്‍ പീഡിപ്പിച്ച് കെട്ടിത്തൂക്കിയത്. ഞാന്‍ ചോറും കഞ്ഞിയും കൊടുത്തിട്ട് പോയ എന്‍റെ കുഞ്ഞിനെയാണ് അവന്‍ കൊന്നതെന്നും' പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടിയുടെ അമ്മ പറഞ്ഞു.
ടിവി കണ്ടുകൊണ്ടിരുന്ന കൊച്ചിനെയാണ് അവന്‍ കൊന്നത്. 14 വര്‍ഷം കുഞ്ഞുങ്ങളില്ലാതെ ആറ്റുനോറ്റു കിട്ടിയതാണ്. എന്ത് നീതിയാണ് കിട്ടിയത്. നിങ്ങള്‍ക്കും കുഞ്ഞുങ്ങളുള്ളതല്ലെ. നിങ്ങളുടെ കുഞ്ഞിനെ ഇതുപോലെ ചെയ്തിരുന്നെങ്കില്‍ നിങ്ങള്‍ വെറുതെയിരിക്കുമോ. എന്‍റെ മോള്‍ക്ക് നീതി കിട്ടിയില്ല. കൊന്നത് സത്യമാണ്. അവനെ ഞങ്ങള്‍ വെറുതെ വിടില്ല. എന്‍റെ ഭര്‍ത്താവ് അവനെ കൊന്ന് ജയിലില്‍ പോകുമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
ജഡ്ജും ഒരു സ്ത്രീയല്ലെയെന്നും ഇങ്ങനെയാണോ ചെയ്യുന്നതെന്നും എല്ലാവരും കാശ് വാങ്ങിച്ചിട്ട് പ്രതിയെ വെറുതെ വിട്ടുവെന്നും ലക്ഷങ്ങളാണ് ഇറക്കിയതെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. അവനെ സന്തോഷമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും കുടുംബാംഗങ്ങള്‍ രോഷത്തോടെ പറഞ്ഞു.
കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. അതേസമയം, നിരപരാധിയായ യുവാവിനെ രണ്ടു വര്‍ഷമാണ് വിചാരണ തടവുകാരനായി ജയിലില്‍ അടച്ചതെന്നും കേസില്‍ പുനരന്വേഷണം ആവശ്യപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
Post A Comment: