ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ ആറ് വയസുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസിൽ മറഞ്ഞിരിക്കുന്നത് വൻ രഹസ്യങ്ങളെന്ന് സൂചന. കേസിൽ പൊലീസ് പ്രതി ചേർത്ത യുവാവിനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിയിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനും അന്വേഷണ സംഘത്തിനുമെതിരെ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്.
ഇതോടെ ആരെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന ചോദ്യമാണ് ഉയരുന്നത്. പൊലീസ് കണ്ടെത്തിയ യുവാവല്ല കൊലപാതകം നടത്തിയതെങ്കിൽ യഥാർഥ പ്രതി ഇന്നും സമൂഹത്തിലുണ്ടെന്ന സംശയവും ബലപ്പെടുന്നുണ്ട്. ഇത് പ്രദേശവാസികളെയും ഭീതിയിലാക്കുന്നുണ്ട്.
സംഭവം നടന്ന ദിവസം മുതൽ പെൺകുട്ടിയുടെ മരണം സാധാരണ മരണമാക്കി തീർക്കാൻ നടത്തുന്ന ശ്രമങ്ങളെ സംശയത്തോടെയാണ് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. പോസ്റ്റ് മോർട്ടം അടക്കം ഒഴിവാക്കാൻ വൻ സമ്മർദങ്ങൾ അന്ന് നടന്നിരുന്നു. എന്നാൽ സർക്കാർ ഡോക്‌ടറുടെ നിലപാടാണ് പോസ്റ്റ് മോർട്ടത്തിലേക്ക് കാര്യങ്ങൾ നീക്കിയതും കുട്ടിയുടേത് പീഡന ശേഷമുള്ള കൊലപാതകമാണെന്ന് കണ്ടെത്തിയതും.
പെൺകുട്ടി പീഡിപ്പിക്കപ്പെട്ടെന്നും കൊല്ലപ്പെട്ടതാണെന്നും കോടതി ഉറപ്പിക്കുമ്പോൾ ഇത് നടത്തിയത് ആരാണെന്നുള്ള ചോദ്യമാണ് അന്വേഷണ സംഘത്തിനു നേരെ ഉയരുന്നത്. കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടയച്ചതോടെ തുടർ അന്വേഷണം പ്രഖ്യാപിച്ചാൽ പോലും ഇനി തെളിവു ശേഖരണം അനായാസമാകില്ലെന്നും നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
മറ്റാരെങ്കിലുമാണ് കുറ്റം ചെയ്‌തതെങ്കിൽ അയാൾക്കെതിരെ പുതിയ തെളിവുകൾ കണ്ടെത്തുന്നതും ശ്രമകരമാണ്. തെളിവ് ശേഖരണത്തിലും അന്വേഷണത്തിലും ഗുരുതര വീഴ്ച്ച വരുത്തിയ പൊലീസ് ഇത് ആർക്ക് വേണ്ടിയാണ് ചെയ്തത് എന്നതും ഉത്തരമില്ലാത്ത ചോദ്യമായി അവസാനിക്കുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
Post A Comment: