ഇടുക്കി: കാനഡയിൽ നിന്നും മടങ്ങിയെത്തിയ വീട്ടമ്മയെ ഭർതൃ സഹോദരന്‍റെ ഫാമിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നിർണായക ദിശയിലേക്ക്. സാമ്പത്തിക ഇടപാടുകളുമായി മരണത്തിന് ബന്ധമുണ്ടെന്ന നിഗമനത്തിലേക്കാണ് പൊലീസ് നീങ്ങുന്നത്.
വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് വാഴവരയിലെ സ്വകാര്യ ഫാമിൽ മോര്‍പ്പാളയില്‍ എബ്രഹാമിന്‍റെ ഭാര്യ ജോയ്‌സിനെ (52) കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഫാമിലെ സ്വിമ്മിങ് പൂളിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിൽ ജോയ്‌സിന്‍റെ ശരീരത്തിൽ 76 ശതമാനം പൊള്ളലേറ്റതായി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ജോയ്‌സിന്‍റെ മരണം കൊലപാതകമാണോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ജോയ്സുമായി ഭർതൃ സഹോദരന്‍റെ കുടുംബത്തിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.
ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ജോയ്‌സിന്‍റെ ഭര്‍ത്താവ് എബ്രഹാം എന്ന ലാലിച്ചനെയും ഇയാളുടെ അനുജന്‍ ഷിബുവിന്‍റെ ഭാര്യ ഡയാനയെയും പൊലീസ് ആദ്യ ദിവസം തന്നെ ചോദ്യം ചെയ്‌തിരുന്നു. ഇതിനു പിന്നാലെ ശനിയാഴ്ച്ച പൊലീസ് കൂടുതൽ ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും മൊഴിയെടുത്തു.
മാസങ്ങൾ മാസം മുമ്പാണ് ജോയ്‌സും ഭര്‍ത്താവ് എം.ജെ. എബ്രഹാമും കാനഡയില്‍ നിന്നും നാട്ടിലെത്തിയത്. ഇവരുടെ വീടും സ്ഥലവും പാട്ടത്തിന് കൊടുത്തതിനാല്‍ ഫാം സ്ഥിതി ചെയ്യുന്ന തറവാട് വീട്ടില്‍ ഇളയ അനുജന്‍ ഷിബുവിനൊപ്പമാണ് താമസിച്ചിരുന്നത്. ഇവര്‍ താമസിക്കുന്ന തറവാട് വീടിനുള്ളില്‍ തീപിടിച്ചതിന്‍റെ ലക്ഷണങ്ങളുണ്ട്. കട്ടപ്പന ഡി.വൈ.എസ്.പി. വി.എ നിഷാദ് മോന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
വാട്‌സാപ്പ് ചാനലിൽ ഫോളോ ചെയ്യാനായി
https://whatsapp.com/channel/0029VaA6c1sICVfjMC9bXe1y
Post A Comment: