ഇടുക്കി: കുട്ടിക്കാനത്ത് നിരവധി ആളുകൾ നോക്കി നിൽക്കെ സിനിമാ സ്റ്റൈൽ ലോറി മോഷണം. കഴിഞ്ഞ ദിവസം രാത്രി 11.40 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. തേനിയിൽ നിന്നും ചോളത്തട്ടയുമായി തിരുവല്ലയിലേക്ക് പോയ ലോറിയാണ് കുട്ടിക്കാനത്ത് നിർത്തിയത്.
ഡ്രൈവറും സഹായിയും ചായ കുടിക്കാൻ പുറത്തിറങ്ങിയിതിനു പിന്നാലെയായിരുന്നു ആസൂത്രിതമായ കവർച്ച. കയറ്റം കയറി വന്നതിനാൽ ലോറി ഓഫാക്കാതെ ഹാൻഡ് ബ്രേക്കിട്ട് നിർത്തിയ ശേഷമാണ് ഇരുവരും പുറത്തിറങ്ങിയത്.
ഈ സമയത്ത് കൊയിലാണ്ടി ചിങ്ങോത്ത്കുന്ന് സൃഷ്ടി ഹൗസില്‍ നിമേഷ് വിജയൻ (29) ലോറി മോഷ്ടിച്ചു കടക്കുകയായിരുന്നു. ചായ കുടിക്കാൻ പുറത്തിറങ്ങിയ ഡ്രൈവറും സഹായിയും ലോറി നീങ്ങുന്നത് കണ്ടെങ്കിലും ഹാൻഡ് ബ്രേക്ക് റിലീസ് ആയതാണെന്നാണ് കരുതിയത്.
ഇതോടെ കടയിലുള്ളവരെ വിളിച്ചു കൂട്ടി വാഹനം നിർത്താൻ ഓടിയെത്തിയപ്പോഴേക്കും ഹെഡ് ലൈറ്റിട്ട് ലോറി വേഗത്തിൽ പോയി. ഇതോടെയാണ് മോഷണമാണെന്ന് ബോധ്യമാകുന്നത്.
തക്ക സമയത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കാനെത്തിയ നെടുങ്കണ്ടം സ്‌റ്റേഷനിലെ അശ്വിന്‍, അക്ഷയ് എന്നി പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ കാറില്‍ ലോറിയെ പിന്തുടര്‍ന്നു.
ഇതോടെ അമിത വേഗത്തില്‍ പോയ ലോറി കുട്ടിക്കാനം ഐ.എച്ച്.ആര്‍.ഡി. കോളജിനു സമീപം മറിഞ്ഞു. ലോറി മറിഞ്ഞതോടെ സമീപത്തെ പൊന്തക്കാട്ടിലേക്ക് കടന്ന പ്രതിയെ പോലീസ് ഉദ്യോഗസ്ഥര്‍ കീഴടക്കി പീരുമേട് പൊലീസിനു കൈമാറുകയായിരുന്നു.
പ്രതി നിമേഷ് കുട്ടിക്കാനത്തെ സ്വകാര്യ കോളജില്‍ ഗ്ലാസ് പണിയില്‍ ഏര്‍പ്പെട്ട സുഹൃത്തുക്കളെ കാണുവാന്‍ എത്തിയതായിരുന്നു. ഇയാളുടെ പേരില്‍ കൊയിലാണ്ടി പൊലീസില്‍ ആറിലധികം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി പൊലിസ് പറയുന്നു.
ഒരു കുത്ത് കേസിലും പ്രതിയാണ്. കുട്ടിക്കാനത്തു നിന്ന് കഴിഞ്ഞ ദിവസം ബൈക്ക് മോഷണം പോയതിലും നിമേഷിന് പങ്കുള്ളതായും സംശയിക്കുന്നുണ്ട്. കൂട്ട് പ്രതികളെ അന്വേഷിച്ച് പൊലിസ് കോട്ടയം ഭാഗത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Join Our Whats App group
Post A Comment: