കൊച്ചി: യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്‌തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ടായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ആറുമാസത്തോളമായി ചികിത്സയിലായിരുന്നു.
രക്തസമ്മര്‍ദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് ഇന്ന് വൈകിട്ട് 5.21 ന് അന്ത്യം സംഭവിച്ചത്. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് വടയമ്പാടിയില്‍ ചെറുവിള്ളില്‍ കുടുംബത്തിലെ മത്തായിയുടേയും കുഞ്ഞാമ്മയുടേയും എട്ടുമക്കളില്‍ ആറാമനായി 1929 ജൂലൈ 22 നായിരുന്നു കുഞ്ഞൂഞ്ഞ് എന്ന് വിളിപ്പേരുള്ള സി.എം തോമസിന്‍റെ ജനനം.
ദാരിദ്ര്യവും രോഗവും കുഞ്ഞൂഞ്ഞിന്‍റെ പഠനം നാലാം ക്ലാസില്‍ മുടക്കി. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ അഞ്ചലോട്ടക്കാരന്‍ ആയി സി.എം തോമസ് കുറച്ചുകാലം ജോലിനോക്കി. അമ്മയ്‌ക്കൊപ്പം പ്രാർഥനയ്ക്കായി എത്തിയിരുന്ന മലേക്കുരിശ് ദയറായില്‍ അക്കാലത്ത് വൈദികനായിരുന്ന സി.വി എബ്രഹാമുമായുള്ള സൗഹൃദമാണ് സി.എം തോമസിനെ വൈദികവൃത്തിയിലേക്ക് ആകര്‍ഷിച്ചത്.
അഞ്ചലോട്ടക്കാരന്‍റെ ജോലി രാജിവച്ച് പൗരോഹിത്യ ശ്രേണിയുടെ ആദ്യഘട്ടമായ കോറൂയോ പട്ടം നേടി. തുടര്‍ന്ന് പിറമാടം ദയറായില്‍ എത്തുമ്പോള്‍ തോമസിന്‍റെ പ്രായം 23 വയസ്.
വൈദിക പഠനത്തോടൊപ്പം വേദപുസ്തകത്തിലും പാണ്ഡിത്യം നേടിയ അദ്ദേഹം 1958 ല്‍ വൈദികപട്ടം സ്വീകരിച്ചു. ഫാദര്‍ തോമസ് ചെറുവിള്ളില്‍ എന്നായിരുന്നു ആദ്യ പേരുമാറ്റം. പുത്തന്‍കുരിശ് സെന്‍റ് പീറ്റേഴ്‌സ് യാക്കോബായ പള്ളി വികാരി ആയ കാലത്ത് തന്നെ വെള്ളത്തൂവലിലും കീഴ്മുറിയിലും വലമ്പൂരിലും പള്ളിവികാരിയായി സേവനമനുഷ്ഠിച്ചു.
കൊല്‍ക്കത്തയിലെ കല്‍ക്കരി ഖനിയില്‍ ജോലി നോക്കുന്നവര്‍ക്കിടയിലും കാശ്മീരിലെ ഉതംപൂരിലും ഫാദര്‍ തോമസ് ചെറുവിള്ളില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങി.
വരിക്കോലി കുഷ്ഠരോഗ ആശുപത്രിയിലെ അന്തേവാസികള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങാനും പള്ളിവികാരിയായിരുന്ന അദ്ദേഹത്തിന് സാധിച്ചു. അത്യുജ്ജലമായ വാക്ചാതുരി കൊണ്ട് ആയിരങ്ങളെ ആകര്‍ഷിച്ച ഫാദര്‍ തോമസ് ചെറുവിള്ളില്‍ അറിയപ്പെട്ടിരുന്നത് സുവിശേഷക്കാരിലെ സ്വര്‍ണനാവുകാരന്‍ എന്നായിരുന്നു.
പുത്തന്‍കുരിശില്‍ 2000 ഡിസംബര്‍ 27ന് ചേര്‍ന്ന പള്ളി പ്രതിപുരുഷയോഗമാണ് തോമസ് മാര്‍ ദിവന്ന്യാസിയോസിനെ നിയുക്ത കാതോലിക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
2002 ജൂലൈ 26ന് ബസേലിയോസ് തോമസ് പ്രഥമന്‍ എന്ന പേരില്‍ ശ്രേഷ്ഠ കാതോലിക്ക ബാവയായി ദമാസ്‌ക്കസില്‍ വെച്ച് അദ്ദേഹം അഭിഷിക്തനായി. ആരോഗ്യകാരണങ്ങളാല്‍ 2019 മെയ് 1 ന് ഭരണച്ചുമതലകളില്‍ നിന്ന് ഒഴിഞ്ഞെങ്കിലും ആത്മീയ നേതൃസ്ഥാനത്ത് തുടരുകയായിരുന്നു.
Join Our Whats App group
Post A Comment: