ഇടുക്കി: ഭരണകൂടങ്ങളും ഉദ്യോഗസ്ഥ ലോബിയും കൈയഴിഞ്ഞു സഹായിക്കുന്നതോടെ ഇടുക്കി മാഫിയകളുടെ കീഴിൽ. ചൊക്രമുടിയിലും പരുന്തുംപാറയിലും വാഗമണ്ണിലും അടക്കം കൈയേറ്റ മാഫിയകൾ ഭൂമി പിടിച്ചടക്കുമ്പോൾ ഇങ്ങ് കട്ടപ്പനയിൽ അനധികൃത പാറമടയിൽ പൊട്ടിച്ചു കടത്തുന്നത് ടൺ കണക്കിന് പാറ.
കട്ടപ്പന കറുവാക്കുളത്താണ് അനധികൃത പാറ ഖനനം നടക്കുന്നത്. പ്രദേശവാസികളുടെ പരാതി ഉയരുമ്പോൾ റവന്യൂ വകുപ്പും ജിയോളജി വകുപ്പും സ്റ്റോപ്പ് മെമ്മോ നൽകുന്നുണ്ടെങ്കിലും പറ ഖനനത്തിന് യാതൊരു കുറവുമില്ല.
ഉദ്യോഗസ്ഥരുടെയും ഭരണ തലപ്പത്തുള്ളവരുടെയും ഒത്താശയാണ് ജില്ലയിൽ ഇത്തരം അനധികൃത മാഫിയകൾ പിടിമുറുക്കുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ചൊക്രമുടിയിൽ വ്യാജ പട്ടയം നടക്കം വിതരണം ചെയ്‌ത വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. പരുന്തുംപാറയിലും വാഗമണ്ണിലും ഏക്കറുകണക്കിനു സർക്കാർ ഭൂമിയിലാണ് ജില്ലക്കു പുറത്തു നിന്നുള്ള വൻകിട മാഫിയകൾ കൈയടക്കിയിരിക്കുന്നത്.
തദ്ദേശീയരായ ആയിരക്കണക്കിനു കർഷകർ പട്ടയത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുമ്പോഴാണ് മാഫിയകൾക്ക് വൻ തോതിൽ വ്യാജ പട്ടയം ഉദ്യോഗസ്ഥ ലോബി നിർമിച്ചു നൽകുന്നത്.
പെരിയാർ തീരം കൈയേറി നടക്കുന്ന നിർമാണങ്ങൾ വേറെ. നൂറോളം നിർമാണങ്ങൾക്കെതിരായ പരാതികൾ ഉയർന്നു വന്നെങ്കിലും നടപടിയെടുക്കാൻ മാത്രം ഉദ്യോഗസ്ഥർക്ക് താൽപര്യമില്ല.
പരാതിക്കാരെ ബോധിപ്പിക്കാൻ സ്റ്റോപ്പ് മെമ്മോ നൽകുമെങ്കിലും വീണ്ടും നിർമാണം നടത്താൻ മാഫിയകൾക്ക് പിന്തുണ കൊടുക്കുന്നതും ഇത്തരക്കാരാണ്.
കറുവാക്കുളത്ത് നിന്നും നിത്യേന നൂറുകണക്കിനു ലോഡ് പാറയാണ് നിത്യേന കടത്തിക്കൊണ്ടിരിക്കുന്നത്. അധികൃതര്‍ പലതവണ നിരോധന ഉത്തവ് നല്‍കിയെങ്കിലും ഇതെല്ലാം കാറ്റില്‍ പറത്തിയാണ് അനധികൃത ഖനനം പുരോഗമിക്കുന്നത്.
കട്ടപ്പന വില്ലേജിലുള്‍പ്പെട്ട കുത്തകപ്പാട്ട സ്ഥലത്താണ് അനധികൃത പാറമട പ്രവര്‍ത്തിക്കുന്നത്. പുലര്‍ച്ചെ നാലു മുതലാണ് ഇവിടെ നിന്നും പാറപൊട്ടിച്ച് കടത്തുന്നത്. ഇതോടെ ഉറക്കം നഷ്ടപ്പെട്ട മേട്ടുക്കുഴിയിലെ നാട്ടുകാര്‍ പാറമടയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് മൈനിങ് ആന്‍ഡ് ജിയോളി വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പാറമട അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ നല്‍കി. ഇതവഗണിച്ച് പ്രവര്‍ത്തനം തുടര്‍ന്നതോടെ വീണ്ടും നിരോധന ഉത്തരവ് നല്‍കി. ഒപ്പം റവന്യൂ വകുപ്പും നോട്ടീസ് നല്‍കി. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്ത് ഇപ്പോഴും പ്രവര്‍ത്തനം തുടരുകയാണ്.
ഏലത്തോട്ടത്തില്‍ കുളം നിര്‍മിക്കുകയാണെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചാണ് പാറ ഖനനം. സമീപത്ത് മറ്റൊരു പാറമടയുണ്ടായിന്നത് നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചിരുന്നു.
ഇതോടൊപ്പം ഇടുക്കിയില്‍ തങ്കമണി, ഉപ്പുതോട്, കാഞ്ചിയാര്‍, ചതുരംഗപ്പാറ, പാറത്തോട്, വാഗമണ്‍, ഏലപ്പാറ എന്നിവിടങ്ങളിലും അനധികൃത പാറഖനനം നടക്കുന്നതായി കലക്ടര്‍ക്ക് ജില്ല ജിയോളജിസ്റ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: