ഉപതെരഞ്ഞെടുപ്പുകളുടെ പ്രഖ്യാപനം വന്നതോടെ തന്നെ കേരളം മറ്റൊരു തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിക്കഴിഞ്ഞു. ഒരു ലോക്സഭാ സീറ്റിലും രണ്ട് നിയമസഭാ സീറ്റിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകൾ ഭരണത്തിൽ യാതൊരു മാറ്റവും ഉണ്ടാക്കില്ലെങ്കിലും കേരളമാകെ ഉറ്റുനോക്കുന്ന ഉത്സവമായി തന്നെ ഈ ഉപതെരഞ്ഞെടുപ്പുകൾ മാറുമെന്നതിൽ തർക്കമില്ല.
തൊട്ടുപിന്നാലെ വരാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കമായിരിക്കും കേരളത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ. മൂന്ന് സീറ്റിലും വിജയം വരിച്ചാൽ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന പ്രതീതി നിലനിർത്താനാകുമെന്നതാണ് കോൺഗ്രസും യു.ഡി.എഫും കാണുന്ന നേട്ടം.
അതേസമയം മൂന്നിൽ ഒരു സീറ്റിലെങ്കിലും വിജയം നേടിയാൽ യു.ഡി.എഫിന്‍റെ ഭരണ വിരുദ്ധ വികാര തന്ത്രം പൊളിക്കാനാകുമെന്ന് ഇടതുപക്ഷം കരുതുന്നു. ബിജെപിക്കാകട്ടെ ശക്തിതെളിയിക്കാനുള്ള സാധ്യതയാണ് ഉപതെരഞ്ഞെടുപ്പ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നേടിയ അസാധാരണ വിജയത്തിന്‍റെ കരുത്തിലാണ് ബിജെപി ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇടതുപക്ഷത്തു നിന്നും പുറത്തെത്തിയ പി.വി അൻവർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തുമോയെന്നതും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്.
മുന്നണികളും രാഷ്ട്രീയ പാർട്ടികളും ഉപതെരഞ്ഞെടുപ്പിന് തയാറായിക്കഴിഞ്ഞു. എങ്ങനെയും വിജയം നേടുക എന്നതു തന്നെയാണ് പ്രധാന മുന്നണികളുടെ ലക്ഷ്യം. ഇനി സംസ്ഥാനത്തുണ്ടാകുന്ന ഓരോ ചെറിയ ചെറിയ സംഭവങ്ങളും പെരുപ്പിച്ച് ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തുകയെന്നതും മുന്നണികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നീക്കമാണ്.
എന്നാൽ മൂന്ന് മണ്ഡലങ്ങളിലെയും ജനങ്ങളുടെ മനസിൽ എന്താണെന്നുള്ളത് വോട്ടെണ്ണൽ ദിവസമേ അറിയാനാകു. ഇതിനായുള്ള കാത്തിരിപ്പിലായിരിക്കും ഇനിയുള്ള ഓരോ ദിവസവും മലയാളികൾ.
Join Our Whats App group
Post A Comment: