തിരുവനന്തപുരം: ജനഹിതം ആർക്കൊപ്പമെന്ന ചോദ്യം ബാക്കിയാക്കി കേരളത്തിൽ പരസ്യ പ്രചരണത്തിന് കലാശക്കൊട്ട്. സോഷ്യൽ മീഡിയ അഭിപ്രായ പ്രകടനങ്ങളും മാധ്യമങ്ങളുടെ പ്രീ പോൾ സർവേകളും നേതാക്കൻമാരുടെ വാക് പോരുകളും ആവേശമായ തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് ഇന്ന് തിരശീല വീണത്.
നാളെ ഒരു ദിവസം നിശബ്ദ പ്രചരണത്തിനു ശേഷം മറ്റന്നാൽ കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും. തുടർ ഭരണം തേടി എൽഡിഎഫും ഭരണം തിരിച്ചു പിടിക്കാൻ യുഡിഎഫും നിയമസഭയിൽ വീണ്ടും സാനിധ്യമറിയിക്കാനാകുമെന്ന പ്രതീക്ഷയിൽ എൻഡിഎയും ആവേശത്തോടെയാണ് പ്രചരണത്തെ നേരിട്ടത്.
അതേസമയം ജനം ആർക്കൊപ്പമെന്ന ആശങ്ക മൂന്നു മുന്നണികൾക്കും ഇപ്പോഴുമുണ്ട്. പ്രചരണ രംഗത്ത് മേൽക്കൈ നേടിയെന്ന ആത്മ വിശ്വാസം ഉണ്ടെങ്കിലും എസ്ഐആറിനു ശേഷമുള്ള വോട്ടെടുപ്പ് ആർക്ക് തുണയാകുമെന്നതും കാത്തിരുന്നു കാണണം.
കേരളത്തിലെ ഭരണം നിലനിർത്തേണ്ടത് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ജീവൻ മരണ പോരാട്ടമാണ്. രാജ്യത്ത് തന്നെ ഇടതു പാർട്ടികളുടെ നിലനിൽപ്പ് ഇപ്പോൾ കേരളത്തെ ആശ്രയിച്ചാണ് നിൽക്കുന്നത്. അതിനാൽ തന്നെ ഓരോ ബൂത്തുകൾ തോറും സ്ക്വാഡ് വർക്ക് നടത്തിയാണ് ഇത്തവണ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
യുഡിഎഫിനാകട്ടെ 10 വർഷമായി അധികാരമില്ലാതെ നിൽക്കുന്നത് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അമിത ആത്മവിശ്വാസം വരുത്തിയ വിന യുഡിഎഫിന് കനത്ത തിരിച്ചടി നൽകിയിരുന്നു.
ഇത്തവണ പഴുതടച്ചുള്ള നീക്കങ്ങളാണ് യുഡിഎഫ് നടത്തുന്നത്. എൻഡിഎയ്ക്കും കേരളത്തിൽ നിലമെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. സംസ്ഥാന പ്രസിഡന്‍റ് അടക്കമുള്ളവരുടെ ഭാവി തീരുമാനിക്കുന്നതും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം തന്നെയായിരിക്കും. അതിനാൽ തന്നെ നിർണായക നീക്കങ്ങളിലാണ് എൻഡിഎയും നടത്തുന്നത്.
Join Our Whats App group

Post A Comment: