ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് രണ്ട് പേരെ കൊന്ന് കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. കാണാതായ മേരിക്കുട്ടിയുടെയും മകൻ റെജിയുടെയും മൃതദേഹമാണ് ഇതെന്ന സംശയത്തിലാണ് പൊലീസ്. സ്ഥിരീകരിക്കാൻ പോസ്റ്റ് മോർട്ടം അടക്കം പൂർത്തിയാകണം.
വീടിന്‍റെ പരിസരത്തു നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. തിരിച്ചറിയാന്‍ പറ്റാത്ത വിധമാണ് മൃതദേഹങ്ങളുള്ളത്. രണ്ട് മൃതദേഹങ്ങള്‍ക്കും ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് ഇടുക്കി എസ്പി പറഞ്ഞു.
മറിയക്കുട്ടിയെയും റെജിയെയും ഈ മാസം ഒൻപതു വരെ ആളുകള്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. നെടുങ്കണ്ടം പച്ചടിക്ക് സമീപമാണ് സംഭവം. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകന്‍ റെജി എന്നിവരെ കുറെ നാളുകളായി കാണാനില്ലായിരുന്നു.
ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതായിട്ടാണ് പൊലീസിന്‍റെ സംശയം. ഇരുവരെയും കാണാതായപ്പോള്‍ നാട്ടുകാര്‍ ഇളയ മകനോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയില്‍ സംശയം നാട്ടുകാര്‍ക്ക് തോന്നി.
ഈ വിവരം മകളെ അറിയിക്കുന്നു. തുടര്‍ന്ന് മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മേരിക്കുട്ടിയുടെ ഇളയ മകന്‍ സജിയെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവര്‍ പൊലീസിനെ വിവരമറിയിക്കണമെന്ന് ഇടുക്കി എസ്പി അറിയിച്ചു.
ഇവരുടെ വീട്ടിൽ കുടുംബ പ്രശ്‌നം ഉണ്ടായിരുന്നുവെന്നാണ് വിവരം. എല്ലാ ദിവസവും റെജിയും സജിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നുവെന്ന് രാജു പറയുന്നു. ഇന്നലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. സജിയെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ വൈകിട്ട് മുതല്‍ സജി വീട്ടിലില്ല.
Join Our Whats App group

Post A Comment: