ഇടുക്കി: കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ നേർക്കു നേർ എത്തിയത് ഉപ്പുതറ ടൗണിനെ ഒരു മണിക്കൂറോളം മുൾമുനയിൽ നിർത്തി. പരസ്പരം ആക്രോശിച്ചുകൊണ്ട് പ്രവർത്തകർ ചാടിവീണെങ്കിലും നേതാക്കൾ ഇരു കൂട്ടർക്കുമിടയിൽ മതിൽ തീർത്തത് വൻ സംഘർഷം ഒഴിവാക്കി.
അനുവദിച്ച സ്ഥലത്തു നിന്നും പ്രവർത്തകർ മാറിയതാണ് സംഘർഷത്തിലേക്ക് നീങ്ങുന്ന സാചര്യത്തിലേക്ക് നയിച്ചത്. സംഘർഷ സാധ്യതയുള്ള ടൗണിൽ കൊട്ടിക്കലാശം നിയന്ത്രിക്കാൻ ആകെയുണ്ടായിരുന്നത് ഏഴ് പൊലീസ് ഉദ്യോഗസ്ഥർ മാത്രമായിരുന്നു.
ഇരു പാർട്ടികളുടെയും നേതാക്കൻമാർ അവസരോചിതമായി നടത്തിയ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഇന്നലെ ഉപ്പുതറ ടൗണിൽ വൻ സംഘർഷം ഉടലെടുക്കുമായിരുന്നു. എൽഡിഎഫിന് വില്ലേജ് ഓഫീസിന് മുന്നിലും യുഡിഎഫിന് പഞ്ചായത്ത് ഓഫീസിന് മുന്നിലുമാണ് കൊട്ടിക്കലാശത്തിന് അനുമതി നൽകിയിരുന്നത്.
ഉച്ചയോടെ ഇരു കൂട്ടത്തിലെയും പ്രവർത്തകർ ടൗണിൽ തടിച്ചുകൂടി തുടങ്ങിയിരുന്നു. ഇതിനിടെ യുഡിഎഫ് സ്ഥാനാർഥി ടൗണിൽ വോട്ടഭ്യർഥിക്കാനെത്തി. ഇതോടെ ഇരു മുന്നണികളുടെയും അനൗൻസ്മെന്‍റ് വാഹനങ്ങൾ ടൗണിൽ തലങ്ങും വിലങ്ങും ഓടി.
യുഡിഎഫ് പ്രവർത്തകർ പഞ്ചായത്തിന് മുന്നിൽ ഒത്തുകൂടിയതിനു പിന്നാലെ എൽഡിഎഫ് പ്രവർത്തകർ സിപിഎം ഓഫീസിന് മുന്നിൽ നിന്ന് പാലം ജംക്ഷനിലേക്ക് നീങ്ങി തുടങ്ങി. ഇതു ചോദ്യം ചെയ്ത് യുഡിഎഫ് പ്രവർത്തകർ വില്ലേജ് ഓഫീസിന് മുന്നിലേയ്ക്ക് നീങ്ങി. തിരിച്ചു വന്ന എൽഡിഎഫ് പ്രകടനവും വില്ലേജ് ഓഫീസിന് മുന്നിൽ എത്തിയതോടെയാണ് പ്രവർത്തകർ മുഖാമുഖം എത്തിയത്.
സംഘർഷം പൊട്ടിപ്പുറപ്പെടുമെന്ന് ഉറപ്പായതോടെ ഇരു വിഭാഗങ്ങളിലെയും നേതാക്കൾ പ്രവർത്തകർക്കിടയിൽ മനുഷ്യ വേലി തീർത്തു. പൊലീസും ഇവർക്കൊപ്പം ചേർന്നു. പ്രവർത്തകർ നേർക്കു നേർ നിന്ന് മുദ്രാവാക്യം വിളിച്ചു. അതിനിടെ ചിലർ എതിർ പക്ഷത്തേയ്ക്ക് പല തവണ ഇടിച്ചു കയറാൻ ശ്രമം നടത്തി. പൊലീസും നേതാക്കളും പാടുപെട്ടാണ് പ്രവർത്തകരെ നിയന്ത്രിച്ചത്.
വാദ്യമേളങ്ങളും മുദ്രാവാക്യം വിളിയും അനൗൻസ്മെന്‍റ് വാഹനങ്ങളുമെല്ലാം ചേർന്ന് ഒരു മണിക്കൂറോളം ഉപ്പുതറ ടൗണിനെ ശബ്ദ മുഖരിതമാക്കി. ഒരു മണിക്കൂറോളം ഗതാഗതവും തടസപ്പെട്ടു.
Join Our Whats App group

Post A Comment: