ഇടുക്കി: മലയോര ഹൈവേ നിർമാണം ഇഴഞ്ഞു നീങ്ങാൻ തുടങ്ങിയതോടെ കട്ടപ്പന- ചപ്പാത്ത് ഭാഗത്ത് യാത്രാ ക്ലേശം അതിരൂക്ഷം. കഴിഞ്ഞ ദിവസം പരപ്പിൽ വലിയ തോതിൽ മണ്ണിടിഞ്ഞ് ഗതാഗത തടസവും നേരിട്ടു. മലയോര ഹൈവേയുടെ രണ്ടാം ഘട്ട നിർണമാണ് ചപ്പാത്ത്- കട്ടപ്പന റൂട്ടിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
മണ്ഡല കാലം ആരംഭിക്കുന്നതിനു മുമ്പ് നിർമാണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും ഇപ്പോൾ ജോലികൾ മന്ദഗതിയിലാണ്. കരാറുകാർ ഉത്സാഹിക്കാത്തതും തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്നും സഹകരണം ഉണ്ടാകാത്തതുമാണ് നിർമാണം അനന്തമായി നീളാൻ കാരണമെന്നാണ് വിമർശനം ഉയരുന്നത്.
കട്ടപ്പന- സ്വരാജ് ഭാഗത്ത് ടാറിങ് ജോലികൾ ഏറെക്കുറെ പൂർത്തിയാട്ടുണ്ട്. ഇവിടെ ഓട നിർമാണമാണ് ഇനി പൂർത്തിയാകാനുള്ളത്. എന്നാൽ സ്വരാജ് മുതൽ ചപ്പാത്ത് വരെയുള്ള ഭാഗത്ത് ടാറിങ് ജോലികൾ പലയിടത്തും വൈകുകയാണ്.
പരപ്പ് മുതൽ ചപ്പാത്ത് വരെയുള്ള ഭാഗത്താണ് ഏറെ ഭാഗം ടാറിങ് നടത്താൻ ശേഷിക്കുന്നത്. അയ്യപ്പൻകോവിൽ പഞ്ചായത്ത് പരിധിയിൽ വരുന്ന ഇവിടെ പലകാരണങ്ങളാൽ നിർമാണം വൈകുന്നതായിട്ടാണ് ആക്ഷേപം.
ചപ്പാത്ത് സിറ്റിയിൽ പൊളിച്ചു മാറ്റേണ്ട കടകൾ ഇതുവരെ പൊളിച്ചിട്ടില്ല. ഇവിടെ ചില തൽപ്പര കക്ഷികൾക്ക് കടകൾ പുറകിലേക്ക് ഇറക്കി പണിയുന്നതിനും മറ്റും സാവകാശം ലഭിക്കാനാണ് പണികൾ വൈകിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്.
മലയോര ഹൈവേ നിർമാണത്തിന്‍റെ മറവിൽ പെരിയാർ പുഴ കൈയേറി നിർമാണം നടന്നിരുന്നു. ഇവർ നിർമാണം പൂർത്തിയാക്കുന്നതുവരെ മലയോര ഹൈവേ നിർമാണം വൈകിപ്പിക്കാൻ കരാറുകാരും പഞ്ചായത്തും രാഷ്ട്രീയ നേതാക്കളും ആസ്രൂത്രിത നീക്കം നടത്തുകയായിരുന്നുവെന്നാണ് നാട്ടുകാർ ആരോപണം ഉന്നയിക്കുന്നത്.
ചപ്പാത്ത് സിറ്റിയിലെ കലുങ്ക് നിർമാണവും അനശ്ചിതമായി നീളുകയാണ്. മാട്ടുക്കട്ട, ആലടി തുടങ്ങിയ സിറ്റികളിൽ റോഡ് പുറമ്പോക്കിലെ കടകൾ മുഴുവൻ ഒരു സാവകാശവും നൽകാതെ പൊളിച്ചു നീക്കി കൈയടി നേടിയ അയ്യപ്പൻകോവിൽ പഞ്ചായത്ത് ഭരണ സമിതി ചപ്പാത്ത് സിറ്റിയിൽ രാഷ്ട്രീയ സ്വാധീനത്തിനു മുമ്പിൽ മുട്ടു മടക്കിയതും നാണക്കേടായി. അതേസമയം ഹൈവേ നിർമാണം അനന്തമായി നീളുന്നത് ഇതുവഴി കടന്നു പോകുന്ന നിരവധി പേർക്ക് ദുരിതമായിരിക്കുകയാണ്.
Join Our Whats App group
Post A Comment: