ഇടുക്കി: കമ്പിയിൽ കുടുങ്ങിക്കിടന്ന കാട്ടുപന്നി രക്ഷപെട്ട് ഓടുന്നതിനിടെ തൊഴിലാളി സ്ത്രീകളെ ആക്രമിച്ചു. ഇടുക്കി വലിയതോവാളയിൽ വ്യാഴാഴ്ച്ച രാവിലെ 11ഓടെയാണ് സംഭവം നടന്നത്. വലിയതോവാള ഈഴപ്പറമ്പില്‍ മിനി ഷാജി (56), വഴീപ്പറമ്പില്‍ ബിന്‍സി ബിനു എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ബുധനാഴ്ച രാത്രി വലിയതോവാള സ്വദേശിയുടെ കൃഷിയിടത്തിന്‍റെ അതിര്‍ത്തിയില്‍ തണല്‍ വല വിരിച്ചു കെട്ടിയിരുന്ന കമ്പിയില്‍ കാട്ടുപന്നി കുടുങ്ങിയിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
ഉദ്യോഗസ്ഥരെ കണ്ടതോടെ കമ്പിപൊട്ടിച്ച് രക്ഷപെട്ട പന്നി സമീപത്തെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. മിനിയെ ഇടിച്ചിട്ട ശേഷം പുറത്ത് കടിച്ചു വലിക്കുകയായിരുന്നുവെന്ന് മറ്റു തൊഴിലാളികള്‍ പറഞ്ഞു.
കൂടെയുണ്ടായിരുന്ന തൊഴിലാളികളാണ് പന്നിയെ തുരത്തി മിനിയെ രക്ഷിച്ചത്. മിനിയുടെ പുറത്തും കൈകാലുകള്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ എത്തിയ വാഹനത്തില്‍ തന്നെ മിനിയെ കട്ടപ്പനയിലെ ആശുപത്രിയിലെത്തിച്ചു. ബിന്‍സിയുടെ കാലിനു പരക്കേറ്റിട്ടുണ്ട്.
Join Our Whats App group

Post A Comment: