അലിഗഡ്: മകൾക്ക് വിവാഹം നിശ്ചയിച്ചിരുന്ന വരനുമായി ഒളിച്ചോടിയ യുവതി ഇപ്പോൾ ഭർത്താവിന്‍റെ സഹോദരനൊപ്പം വീണ്ടും ഒളിച്ചോടി. അലിഗഡ് സ്വദേശിനിയായ സപ്നാദേവിയാണ് വീണ്ടും വാർത്തകളിൽ നിറയുന്നത്. 2025 ഏപ്രിലിലാണ് ഇവർ മകളുടെ പ്രതിശ്രുത വരനുമായി നാടുവിട്ടത്. വിവാഹം ഉറപ്പിച്ച് എല്ലാ ഒരുക്കങ്ങളും നടത്തിയതിനു പിന്നാലെ മകൾക്കായി വാങ്ങിയ സ്വർണാഭരണവും പണവും അടക്കം മോഷ്ടിച്ചുകൊണ്ടാണ് ഇവർ നാടു വിട്ടത്.
സംഭവം വലിയ വാർത്തയാകുകയും ചെയ്‌തിരുന്നു. ബിഹാറിലെ സീതാമര്‍ഹിയില്‍ താമസിക്കവെയാണ് ഇപ്പോൾ വീണ്ടും നാടകീയമായ ഈ പുത്തന്‍ സംഭവം. മകളുടെ വരനായിരുന്ന രാഹുലിനൊപ്പമാണ് ഇവര്‍ ഒളിച്ചോടിയത്. പിന്നീട് രാഹുലിനൊപ്പം താമസിച്ചു വരികയായിരുന്നു. ഇപ്പോൾ തന്‍റെ സഹോദരനൊപ്പം ഇവർ ഒളിച്ചോടിയെന്ന പരാതിയുമായി രാഹുലാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്.
ഫെബ്രുവരി ആറിന് രാഹുല്‍ ജോലിക്ക് പോയ സമയത്ത് സപ്ന തന്‍റെ സഹോദരനൊപ്പം ഒളിച്ചോടിയെന്നാണ് രാഹുലിന്‍റെ ആരോപണം. വീട്ടിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും സ്വര്‍ണവും ഇവര്‍ കൊണ്ടുപോയെന്നും രാഹുല്‍ പരാതിയില്‍ പറയുന്നു.
പരാതി ഉയര്‍ന്നതോടെ വ്യാഴാഴ്ച മുഖം മറച്ച് പൊലീസ് സ്റ്റേഷനില്‍ ഹാജരായ സപ്ന പുതിയ വെളിപ്പെടുത്തലുകള്‍ നടത്തി. മകളുടെ വരനൊപ്പം പോയത് തന്‍റെ ജീവിതത്തിലെ വലിയ തെറ്റാണെന്നും ഇപ്പോള്‍ അതില്‍ ഖേദിക്കുന്നുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്.
എന്നാല്‍ രാഹുലിന്‍റെ ആരോപണങ്ങള്‍ ഇവര്‍ തള്ളി. രാഹുല്‍ തന്നെ ഭീഷണിപ്പെടുത്താറുണ്ടെന്നും തന്‍റെ പണവും ആഭരണങ്ങളും അവന്‍ കൈക്കലാക്കിയെന്നുമാണ് സപ്നയുടെ മറുവാദം. ഇനി ആരുടെയും കൂടെയല്ല, സ്വതന്ത്രമായി ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.
മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കമായതിനാല്‍ പൊലീസ് നിലവില്‍ ഇത് വ്യക്തിപരമായ പ്രശ്‌നമായാണ് കാണുന്നത്. എങ്കിലും പണവും സ്വര്‍ണവും നഷ്ടപ്പെട്ടെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Post A Comment: