കൊച്ചി: റാപ്പർ വേടന് (ഹിരൺദാസ് മുരളി) ജാമ്യം അനുവദിച്ച് പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി വേടന്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിലപാട് ജാമ്യം ലഭിക്കുന്നതില്‍ നിര്‍ണായകമായി. യഥാർഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്ന വേടന്‍റെ മൊഴി കോടതി വിശ്വാസത്തിലെടുത്തില്ല.
തനിക്ക് സമ്മാനമായി കിട്ടിയതായിരുന്നു അത്, പുലിപ്പല്ല് എന്ന് അറിയില്ലായിരുന്നു, അറിഞ്ഞിരുന്നെങ്കില്‍ വാങ്ങില്ലായിരുന്നു, നാളെ ആര്‍ക്കും ഈ അവസ്ഥ നേരിട്ടേക്കാം, പുലിപ്പല്ല് എന്ന് പറയുന്നതല്ലാതെ ഒരു ശാസ്ത്രീയ പരിശോധനയും നടത്തിയിട്ടില്ല, ഏത് അന്വേഷണവുമായും സഹകരിക്കാം, ഏത് വ്യവസ്ഥയും അംഗീകരിക്കാമെന്നും വേടന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
ജാമ്യാപേക്ഷയെ എതിര്‍ത്താണ് കോടതിയില്‍ വനം വകുപ്പ് നിലപാടെടുത്തത്. പ്രതി വേടന്‍ രാജ്യം വിട്ടു പോയേക്കുമെന്നും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പറഞ്ഞ വനം വകുപ്പ് ജാമ്യം നല്‍കരുതെന്നും നിലപാടെടുത്തു.
സമ്മാനം തന്ന ആളെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂവെന്നും അയാളെ ഇനി കണ്ടാല്‍ തിരിച്ചറിയുമോ എന്നു പോലും തനിക്കറിയില്ലെന്നും വേടന്‍ കോടതിയില്‍ പറഞ്ഞു. ആളെ കണ്ടെത്താന്‍ എവിടെ വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം പോകാനും താന്‍ തയാറാണെന്നും ജാമ്യം ആവശ്യപ്പെട്ട് അദ്ദേഹം വ്യക്തമാക്കി.
വേടനുമായി തെളിവെടുപ്പ് ഇന്ന് രാവിലെ വനം വകുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. രാവിലെ കോടനാട് നിന്ന് വേടനെ തൃശ്ശൂരില്‍ പുലിപ്പല്ല് രൂപമാറ്റം വരുത്തിയ ജ്വല്ലറിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
Join Our Whats App group
Post A Comment: