ഇടുക്കി: തദ്ദേശീയർ തലമുറകളായി അനുഭവിച്ചു വരുന്ന ഭൂമിക്ക് പട്ടയം നൽകുന്നതിന് നൂറ് മുട്ടാപ്പോക്ക് നയങ്ങൾ പറയുന്ന രാഷ്ട്രീയ- ഉദ്യോഗസ്ഥ ലോബി പരുന്തുംപാറയിലെ കൈയേറ്റക്കാർക്കായി സർവേ നമ്പറിൽ അടക്കം തിരുത്തൽ വരുത്തി.
കഴിഞ്ഞ 10 വർഷത്തിനിടെ വളർന്നു വന്ന ഉന്നത മാഫിയാ സംഘമാണ് പരുന്തുംപാറ- വാഗമൺ കൈയേറ്റങ്ങളുടെ പിന്നിലെന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ജില്ലാ കലക്റ്റർ നിയോഗിച്ച ദൗത്യ സംഘം നടത്തുന്ന പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവിടെ നിന്നും പുറത്തു വരുന്നത്. പ്രദേശവാസികളായ പലർക്കും കൈവശമുള്ള സ്ഥലത്തിനല്ല പട്ടയം നൽകിയിരിക്കുന്നത്. സർവേ നമ്പരുകളിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ട്.
കൃഷി ആവശ്യത്തിനായും മറ്റും കൈമാറിയ ഭൂമി വൻ വിലയ്ക്ക് വാങ്ങി ജില്ലയ്ക്ക് പുറത്തു നിന്നുള്ള വൻകിട വ്യവസായികൾക്ക് മറിച്ചു വിൽക്കുന്ന ലോബി തന്നെ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നതാണ് പുറത്തു വരുന്ന വിവരം.
ഭരണ- പ്രതിപക്ഷ കക്ഷികളിലെ ഉന്നത നേതാക്കളും മേഖലയിലെ റവന്യൂ- പഞ്ചായത്ത്- രജിസ്ട്രേഷൻ- സർവേ വകുപ്പുകളിലെ ചില ഉദ്യോഗസ്ഥരും അടങ്ങുന്ന ഈ ലോബി കഴിഞ്ഞ 10 വർഷത്തിനിടെ കോടികളുടെ ഇടപാടുകൾ നടത്തിക്കഴിഞ്ഞതായിട്ടാണ് വിവരം.
ഓരോ കച്ചവടത്തിലും മറിയുന്ന ലക്ഷങ്ങൾ വീതിച്ചെടുക്കുന്നതാണ് സംഘത്തിന്‍റെ പതിവ്. ഈ വീതം വയ്പ്പിലെ തർക്കമാണ് നിലവിൽ പരുന്തുംപാറ കൈയേറ്റത്തിന്‍റെ വിവരങ്ങൾ പുറത്തു വരുന്നതിനും കാരണമായതെന്നും സൂചനയുണ്ട്.
ഈ സംഘത്തിന്‍റെ സാമ്പത്തിക സ്രോതസുകൾ ഉന്നത സംഘങ്ങൾ അന്വേഷിക്കണമെന്ന ആവശ്യവും പ്രദേശത്തു നിന്നും ഉയരുന്നുണ്ട്. ലോബിയിൽപെട്ട ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചുരുങ്ങിയ കാലയളവിൽ സമ്പന്നരായതും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിലെ വിവാദ ഭൂമിയുടെ ഉടമ ചങ്ങനാശേരി
തൃക്കൊടിത്താനം കൊട്ടാരത്തിൽ സജിത്ത് ജോസഫിന് ഭൂമി വിറ്റത് ഈ സംഘമാണ്. ഇതിനെ കേന്ദ്രീകരിച്ച് അന്വേഷണം മുറുകിയാൽ ഉദ്യോഗസ്ഥ- രാഷ്ട്രീയ നേതൃത്വങ്ങളിലേക്ക് എത്തുമെന്നതിനാൽ അന്വേഷണം മരവിപ്പിക്കാൻ ഉന്നത തലത്തിൽ തന്നെ ശ്രമങ്ങൾ നടക്കുന്നതായും വിവരങ്ങളുണ്ട്.
ജില്ലാ കലക്റ്റർ നിരോധനാജ്ഞ പുറപ്പെടുവിച്ചപ്പോൾ പോലും അതിനെ മറികടന്ന് കൈയേറ്റ സ്ഥലത്ത് നിർമാണം നടത്തിയത് ഈ ലോബിയുടെ ശക്തിയാണ് വിളിച്ചു കാണിക്കുന്നത്.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: