ഇടുക്കി: നിർത്തിയിട്ടിരുന്ന ജീപ്പ് തള്ളി സ്റ്റാർട്ടാക്കി തമിഴ്‌നാട്ടിലേക്ക് കടത്തിയ സംഘത്തെ പൊലീസ് പിടികൂടി. അണക്കര പാമ്പുപാറയിൽ നിന്നും ജീപ്പ് മോഷ്ടിച്ചു കടത്തിയ കുമളി സ്വദേശികളാണ് വണ്ടൻമേട് പൊലീസിന്‍റെ പിടിയിലായത്.
കുമളി റോസാപ്പൂകണ്ടം ദേവികാ ഭവനത്തില്‍ ജിഷ്ണു (34), ഗാന്ധിനഗര്‍ കോളനി സ്വദേശി ഭുവനേശ് (23), റോസാപ്പൂകണ്ടം മേട്ടില്‍ അജിത്ത് (23) എന്നിവരാണ് തമിഴ്നാട്ടിൽ നിന്നും പിടിയിലായത്. ജീപ്പ് തമിഴ്നാട്ടിലെത്തിച്ച് പൊളിച്ചു വിൽപ്പന നടത്താനായിരുന്നു പ്രതികളുടെ നീക്കം.
ഞായറാഴ്ച വൈകിട്ട് മൂന്നോടെയാണ് പ്രതികൾ പാമ്പുപാറ സ്വദേശി മൂലേപള്ളത്തു വീട്ടില്‍ കുഞ്ഞുമോന്‍ ഐസക്കിന്‍റെ ജീപ്പ് മോഷ്ടിച്ചത്. പച്ച ബൊലോറ വാഹനത്തിലെത്തിയ പ്രതികള്‍ ജീപ്പ് തള്ളി സ്റ്റാര്‍ട്ടാക്കിയശേഷം തമിഴ് നാട്ടിലേക്ക് കടക്കുകയായിരുന്നു.
വെളുപ്പിന് കുമളിയില്‍ പച്ച ബൊലോറ ശ്രദ്ധയില്‍പ്പെട്ടയാള്‍ പൊലീസിനെ വിവരമറിയിച്ചതാണ് പ്രതികളേ പിടികൂടാന്‍ സഹായമായത്. സി.സി. ടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. ഒന്നാം പ്രതി ജിഷ്ണു കഞ്ചാവ് കൈവശം വച്ചതിലും ചെക്ക് കേസും ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ്.
വണ്ടന്‍മേട് സി.ഐ. ഷൈന്‍കുമാര്‍, എസ്.ഐമാരായ ബിനോയി അബ്രഹാം, അശോകന്‍, സി.പി.ഒമാരായ ജയ്‌മോന്‍, ജയന്‍, ബിനു കെ. ജോണ്‍, സാല്‍ജോമോന്‍, അരുണ്‍ പീതാംബരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ 11ന് സമാനമായ രീതിയില്‍ ഇവര്‍ ഏറത്തുങ്കല്‍ സോജിയുടെ ജീപ്പ് മോഷ്ടിക്കാന്‍ ശ്രമം നടത്തിയിരുന്നു.
Join Our Whats App group
Post A Comment: