തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ ആരവങ്ങൾ കെട്ടടങ്ങും മുമ്പേ സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ക്രിസ്‌തുമസ്, പുതുവത്സരാഘോഷങ്ങൾ കഴിയുന്നതിനു പിന്നാലെ തന്നെ കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കാനാണ് മുന്നണികളുടെ നീക്കം.
ജനുവരി അവസാന വാരത്തോടെയോ, ഫെബ്രുവരി ആദ്യ വാരമോ സ്ഥാനാർഥികളെ അടക്കം മുൻനിർത്തിയുള്ള പ്രചരണ പരിപാടികൾക്ക് തുടക്കമിടുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പിന് അഞ്ച് മാസം ഉണ്ടെങ്കിലും ഇത്തവണ സംസ്ഥാന ഭരണം പിടിക്കുകയെന്നത് ഇടത്-വലത് മുന്നണികൾക്ക് അഭിമാന പോരാട്ടമാണ്. ഒപ്പം നിയമസഭയിൽ എത്തുകയെന്ന ലക്ഷ്യത്തോടെ എൻഡിഎയും ശക്തമായി തന്നെ രംഗത്തുണ്ട്.
ത്രിതല പഞ്ചായത്ത് വോട്ട് വിഹിത കണക്കുകൾ പുറത്തു വന്നതിനു പിന്നാലെ സംസ്ഥാനത്ത് ഭരണ മാറ്റം ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ. എന്നാൽ ഇതിനെ മറികടക്കാൻ ഇടതുപക്ഷം തീവ്ര ശ്രമം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
കനത്ത തിരിച്ചടി പ്രവചിക്കുന്ന മധ്യകേരളത്തിൽ ശക്തമായ പ്രവർത്തനങ്ങൾക്കാണ് ഇടതുപക്ഷം തുടക്കമിടുന്നത്.
ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾ, മധ്യകേരളത്തിലെ സഭാ നേതൃത്വങ്ങളുമായുള്ള അകൽച്ച തുടങ്ങിയ വിഷയങ്ങളിൽ എത്രയും വേഗം പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
അതേസമയം സ്ഥാനാർഥി നിർണയത്തിൽ അടക്കം കോൺഗ്രസിലും യുഡിഎഫിലും ചർച്ചകൾ തുടങ്ങിക്കഴിഞ്ഞതായിട്ടാണ് വിവരം. ജനുവരിയോടെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടാനാണ് കോൺഗ്രസിലെയും നീക്കം. ശക്തി കേന്ദ്രങ്ങളായ തിരുവനന്തപുരത്തും തൃശൂരിലും പാലക്കാടും കേന്ദ്രീകരിച്ചാണ് എൻഡിഎയുടെ തന്ത്രങ്ങൾ. തിരുവനന്തപുരത്ത് ഇത്തവണ നേട്ടമുണ്ടാക്കാനാകുമെന്ന് എൻഡിഎ കേന്ദ്രങ്ങൾ കരുതുന്നുണ്ട്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Post A Comment: