കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ വെറുതെ വിട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. കേസിലെ ഒന്നാം പ്രതി പൾസർ സുനി അടക്കമുള്ളവർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് ദിലീപിനെ വെറുതെ വിട്ടതായും കോടതി അറിയിച്ചത്.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകന്‍ എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു.
എന്നാല്‍, ദിലീപിനെതിരെ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസില്‍ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പള്‍സര്‍ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.
പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച ചാര്‍ലിയെയും പത്താം പ്രതിയായ ശരത്തിനെയും വെറുതെ വിട്ടിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ആറു വര്‍ഷം നീണ്ട വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി പറഞ്ഞത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്.
ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടര്‍ന്ന് ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാല്‍, തന്നെ കേസില്‍പെടുത്തിയാണെന്നും പ്രോസിക്യുഷന്‍ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയില്‍ എത്തിയതെന്നുമായിരുന്നു ദിലീപിന്‍റെ വാദം. നിലവില്‍ ജാമ്യത്തിലുള്ള ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യും. ജാമ്യം റദ്ദാക്കും. ഇവരെ കാക്കനാട് ജയിലിലേക്ക് മാറ്റും. കേസിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് പ്രതികളെയാണ് വെറുതെ വിട്ടത്.
കേസിലെ പ്രതികള്‍
1. സുനില്‍ കുമാര്‍ ( പള്‍സര്‍ സുനില്‍ )
2. മാര്‍ട്ടിന്‍ ആന്‍റണി
3. മണികണ്ഠന്‍
4. വിജീഷ് വി പി
5. സലിം എന്ന വടിവാള്‍ സലീം
6. പ്രദീപ്
(ആദ്യ ആറ് പ്രതികളാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്- ഇവരെല്ലാം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി)
7. ചാര്‍ളി തോമസ് (പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചു)- വെറുതെ വിട്ടു
8. ദിലീപ് (കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി)- വെറുതെ വിട്ടു
9. സനല്‍കുമാര്‍ (പ്രതികളെ ജയിലില്‍ സഹായിച്ചു. അപ്പുണ്ണിയുമായും നാദിര്‍ഷയുമായി ഫോണില്‍ സംസാരിക്കാന് സഹായം നല്‍കി)-വെറുതെ വിട്ടു
10. ശരത് ജി നായര്‍ (ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിചേര്‍ക്കപ്പെട്ടു)- വെറുതെ വിട്ടു
Join Our Whats App group

Post A Comment: