കോട്ടയം: മുന്നണി മാറ്റ ചർച്ചകൾ അണിയറയിൽ പുരോഗമിക്കവെ വീർപ്പുമുട്ടി കേരളാ കോൺഗ്രസ് എമ്മിലെ പ്രാദേശിക നേതാക്കൾ. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ ഇടതുപക്ഷത്തിനു വേണ്ടി പ്രവർത്തിച്ച തങ്ങൾ ഇനി വലതു പക്ഷത്തിനു വേണ്ടി പോസ്റ്റർ ഒട്ടിക്കാൻ ഇറങ്ങണോയെന്ന ആശങ്കയാണ് നേതാക്കളിൽ പലർക്കും.
മുന്നണിമാറ്റം കേരളാ കോൺഗ്രസിൽ പുതുമയല്ലെങ്കിലും കഴിഞ്ഞതവണത്തെ മുന്നണിമാറ്റത്തിനു ശേഷം മുമ്പെങ്ങും ഇല്ലാത്തവിധമുള്ള വാശിയാണ് കേരളാ കോൺഗ്രസ് ജോസഫും എമ്മും തമ്മിൽ നിലനിന്നിരുന്നത്. പലയിടത്തും പ്രചരണ രംഗത്ത് പ്രാദേശിക നേതാക്കൾ തമ്മിൽ തല്ലുന്നതും അണികൾ പരസ്പരം ചെളിവാരിയെറിയുന്നതിനും വരെ സാക്ഷ്യം വഹിക്കേണ്ടി വന്നിരുന്നു.
എന്നാൽ ഇപ്പോൾ വീണ്ടും യുഡിഎഫ് പാളയത്തിലെത്തിയാൽ ഇന്നലെ വരെ ചെളിവാരിയെറിഞ്ഞവർക്കൊപ്പം ചായകുടിക്കേണ്ട ഗതികേടിലേക്ക് നേതാക്കൾക്ക് നീങ്ങേണ്ടിവരും. ഇതാണ് പ്രാദേശിക നേതാക്കളെ ചൊടിപ്പിക്കുന്നത്.
നേതൃത്വം മുന്നണിമാറിയാൽ സിപിഎമ്മിലേക്ക് ചേക്കാറാനുള്ള ശ്രമങ്ങളും പ്രദേശിക നേതാക്കളിൽ പലരും ആലോചിക്കുന്നുണ്ട്. അടിക്കടിയുണ്ടാകുന്ന മുന്നണിമാറ്റം അണികൾക്കിടയിൽ വിലയിടിയാൻ കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
നിലവിൽ ചെയർമാൻ ജോസ് കെ. മാണിക്ക് മുന്നണിമാറ്റത്തോട് അനുകൂല നിലപാടാണെങ്കിലും റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള ചില നേതാക്കളുടെ നിലപാടാണ് പിന്നോട്ട് പോകാൻ കാരണമെന്നാണ് സൂചനകൾ. അടുത്ത ദിവസം ചേരുന്ന പാർട്ടി യോഗത്തിൽ ചില നിർണായക നീക്കങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നും കരുതുന്നവരുണ്ട്. യുഡിഎഫിലെത്തിയാൽ പാലാ സീറ്റ് ഉൾപ്പെടെ നഷ്ടമാകുമെന്നതും എമ്മിന് ക്ഷീണമാണ്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Post A Comment: