ന്യൂയോർക്ക്: റൊണാൾഡോയ്ക്ക് ഒരു കപ്പെന്ന സ്വപ്നം ഇത്തവണ യാഥാർഥ്യമാകുമോയെന്ന ആകാംക്ഷയിലാണ് പോർച്ചുഗൽ ആരാധകർ. കേരളത്തിൽ അടക്കം ഒട്ടേറെ ആരാധകരുള്ള പോർച്ചുഗൽ ടീമിനുപക്ഷേ ഇത്തവണത്തെ ലോകകപ്പിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചിട്ടില്ല. അതേസമയം ഇന്ന് രാത്രി 10.30ന് നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ മാത്രമേ പോർച്ചുഗലിന് നോക്കൗട്ട് പ്രതീക്ഷയുള്ളു.
ആദ്യ മത്സരത്തില്‍ കോംഗോയ്‌ക്കെതിരെ സമനില വഴങ്ങിയത് കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും പോർച്ചുഗലിന് ആശ്വാസമാകില്ല. ഉസ്ബെക്കിസ്ഥാന്‍ ആണ് പോര്‍ച്ചുഗലിന്‍റെ എതിരാളികള്‍. അടുത്ത മത്സരം കരുത്തരായ കൊളംബിയയോട് ആണെന്നത് കൊണ്ട് തന്നെ നോക്കൗട്ട് ഘട്ടത്തിലേക്ക് എത്താന്‍ ഇന്ന് പോര്‍ച്ചുഗലിന് ജയം അനിവാര്യമാണ്.
ആദ്യ ഇലവനില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നിറങ്ങും. തന്‍റെ ആറാം ലോകകപ്പിനിറങ്ങുന്ന റൊണാള്‍ഡോ ഫോം കണ്ടെത്തിയാല്‍ മാത്രമേ പോര്‍ചുഗലിനും മുന്നോട്ടുള്ള മത്സരങ്ങളില്‍ ഗുണം ചെയ്യൂ. മുന്നേറ്റത്തില്‍ ജോവോ ഫെലിക്സും പെഡ്രോ നെറ്റോയും കളിക്കളത്തിലുണ്ട്. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാതെ പോയ ബെര്‍ണാഡോ സില്‍വ ഇന്ന് ബഞ്ചിലാണ്.
അതേസമയം ആദ്യ മത്സരത്തില്‍ കൊളംബിയയോട് തോല്‍വി ഏറ്റുവാങ്ങിയാണ് ഉസ്ബെക്കിസ്ഥാന്‍ എത്തുന്നത്. നിലവില്‍ കൊളംബിയയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഇന്ന് കോംഗോയോട് ജയിച്ചാല്‍ ഗ്രൂപ് ചാമ്പ്യന്മാരായി കൊളംബിയ നോക്കൗട്ടിലേക്ക് മുന്നേറാന്‍ സാധ്യതയുണ്ട്. ഗ്രൂപ്പില്‍ പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്ത് എത്തിയാല്‍ നോക്കൗട്ടില്‍ ഇംഗ്ലണ്ട് ആയിരിക്കും എതിരാളികള്‍ എന്നതും ശ്രദ്ധേയമാണ്.
Join Our Whats App group

Post A Comment: