ന്യൂഡല്‍ഹി: രണ്ടു സുപ്രധാന വിധികൾ ഇന്ന് വരാനിരിക്കെ സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കി രാജ്യം. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള ഭരണഘടനാ ബെഞ്ചിന്‍റെ ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലും വിവാദമായ റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള വിധി പുനപരിശോധിക്കണമെന്ന ഹര്‍ജിയിലുമാണ് ഇന്ന് വിധി വരുന്നത്.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള 2018 സെപ്റ്റംബറിലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 55 ലേറെ ഹർജികളിലാണ് വിധിവരുന്നത്. രാവിലെ 1030നാണ് ഈ കേസില്‍ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് വിധി പറയുക. ഗൊഗോയിക്കു പുറമേ ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന അഞ്ചംഗബെഞ്ചാണ് വിധിപറയുക.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കും ഇന്ന് നിര്‍ണായക ദിവസമാണ്. രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യക്കേസിലും സുപ്രീംകോടതി ഇന്ന് വിധി പറയും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ 'ചൗക്കിദാര്‍ ചോര്‍ ഹേ' പരാമര്‍ശത്തെ റഫാല്‍ വിഷയത്തിലെ കോടതിവിധിയുമായി ബന്ധപ്പെടുത്തിയതിന് എതിരെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ബിജെപി എം.പി മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ കേസ് സമര്‍പ്പിച്ചത്. ഈ കേസിലും രഞ്ജന്‍ ഗൊഗൊയിയുടെ ബെഞ്ചാവും വിധിപറയുക.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: