ഇടുക്കി: റവന്യൂ ജില്ലാ സ്കൂൾ കലോത്സവം തിങ്കളാഴ്ച്ച തുടങ്ങാനിരിക്കെ സംഘാടക സമിതിയിൽ തമ്മിലടി. മൂവായിരത്തിലേറെ കുട്ടികൾ പങ്കെടുക്കുന്ന കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ഇന്നലെ സംഘാടക സമിതിക്ക് വേണ്ടി കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കലോത്സവ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ എവിടെയും എത്തിയിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
തിങ്കൾ മുതൽ വ്യാഴം വരെ കട്ടപ്പന സെന്‍റ് ജോർജ് സ്കൂളിലെ ഒൻപത് വേദികളിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. അതേസമയം കലോത്സവം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ നടത്തിപ്പ് സംബന്ധിച്ച ആശയ കുഴപ്പം തുടരുകയാണ്. സംഘാടക സമിതിയിലെ അഭിപ്രായ വ്യത്യാസങ്ങളാണ് ഇതിനു കാരണമെന്നാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞ ദിവസം ചേർന്ന ആലോചനാ യോഗത്തിൽ നിന്നും ഒരു വിഭാഗം ഇറങ്ങി പോയിരുന്നു.
അഭിപ്രായ വ്യത്യാസം മറികടന്ന് ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് അംഗങ്ങൾ പറയുമ്പോഴും അസ്വസ്ഥതകൾ പുകയുകയാണ്. മത്സര ക്രമീകരണത്തിൽ തന്നെ പാളിച്ചകൾ ഏറെയുണ്ടെന്നും വിമർശനമുണ്ട്. മൂവായിരത്തോളം മത്സരാർഥികളും രക്ഷിതാക്കളും പരിശീലകരും കട്ടപ്പനയിലേക്കെത്തുമ്പോൾ സൗകര്യങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്. ഇതിനുള്ള മുന്നൊരുക്കങ്ങൾ പലതും ആരംഭിക്കാനിരിക്കുന്നതേയുള്ളു.
19ന് രാവിലെ 10.30ന് മന്ത്രി എം.എം. മണിയാണ് കലോത്സവം ഉദ്ഘാടനം ചെയ്യുന്നത്. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. 21ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പി.ജെ. ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. 16 ലക്ഷം രൂപയാണ് മേളയുടെ നടത്തിപ്പിനായി ചിലവ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ സഹായത്തിനു പുറമേ സ്‌കൂളുകളുടെയും പി.ടി.എകളുടെയും സഹായത്തോടെയാണ് പണം കണ്ടെത്തുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: