ന്യൂഡെൽഹി: മഹാരാഷ്ട്രയിൽ ഭരണം പിടിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ കർണാടകയിലും തിരിച്ചടി ലഭിക്കുമോയെന്ന ഭയത്തിലാണ് ബിജെപി നേതൃത്വം. കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിലെ 16 എംഎൽഎമാരെ കൂറുമാറ്റി നേടിയ ഭരണം ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നഷ്ടമാകും. ഇതോടെ കർണാടകത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഏത് വിധേനയും വിജയം നേടാനുള്ള തത്രപാടിലാണ് ബിജെപി.
എട്ടു സീറ്റുകളിലെങ്കിലും വിജയിച്ചാല്‍ മാത്രമേ ബി.ജെ.പിക്ക് കര്‍ണാടക ഭരണം ഇനി നിലനിര്‍ത്താനാവൂ. 15 മണ്ഡലങ്ങളിലേക്കാണ് ഡിസംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കോടികളെറിഞ്ഞുള്ള പ്രചരണമാണ് ഇവിടങ്ങളില്‍ ബി.ജെ.പി നടത്തി വരുന്നത്. കോണ്‍ഗ്രസിനായി മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെയും ഡി.കെ ശിവകുമാറിന്‍റെയും നേതൃത്വത്തിലാണ് പ്രധാന പ്രചരണം നടക്കുന്നത്. ജെ.ഡി.എസും ശക്തമായി തന്നെ നിലവില്‍ മത്സരരംഗത്തുണ്ട്.
അയോഗ്യരാക്കപ്പെട്ട 13 എം.എല്‍.എമാര്‍ക്കും ബി.ജെ.പി സീറ്റ് നല്‍കിയത് ആ പാര്‍ട്ടിക്കുള്ളില്‍ തന്നെ കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരായിരുന്ന ഇവര്‍ക്കെല്ലാം പാര്‍ട്ടി ടിക്കറ്റ് നല്‍കിയതിനെതിരെ ബി.ജെ.പി പ്രാദേശിക നേതാക്കളാണ് പ്രതിഷേധമുയര്‍ത്തിയിരിക്കുന്നത്. ഈ മണ്ഡലങ്ങളില്‍ നേരത്തെ മത്സരിച്ച ബി.ജെ.പി നേതാക്കള്‍ക്ക് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം ഇതുവരെയായിട്ടും കെട്ടടങ്ങിയിട്ടില്ല. ഏഴു സീറ്റുകളില്‍ പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് പ്രധാനമായും ബി.ജെ.പിയുടെ തലവേദന. ബി.ജെ.പി നേതാക്കള്‍ വിമതന്‍മാരായി രംഗത്തെത്തിയതും പാര്‍ട്ടിയുടെ വിജയ സാധ്യതയ്ക്ക് വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്.
അതേസമയം ബി.ജെ.പിയിലേക്ക് കാലുമാറിയ വിമതന്‍മാരെ അവരുടെ കുടുംബാംഗങ്ങളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി നേരിടുന്ന തന്ത്രമാണ് കോണ്‍ഗ്രസ് ഇത്തവണ പയറ്റുന്നത്. ഗൊഖകില്‍ കോണ്‍ഗ്രസ് വിമതനും ബി.ജെ.പി സ്ഥാനാർഥിയുമായ രമേശ് ജാര്‍ക്കിഹോളിക്കെതിരെ സഹോദരന്‍ ലഖന്‍ ജാര്‍ക്കിഹോളിയെയാണ് കോണ്‍ഗ്രസ് മത്സരരംഗത്തിറക്കിയിരിക്കുന്നത്. ഹോസകോട്ടയില്‍ കോണ്‍ഗ്രസ് വിമതന്‍ എം.ടി.ബി നാഗരാജാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.
ഉപതെരഞ്ഞെടുപ്പില്‍ എട്ടു സീറ്റിലെങ്കിലും വിജയിച്ചില്ലെങ്കില്‍ 80മണിക്കൂര്‍ മാത്രം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് നാണം കെട്ട് രാജിവേക്കേണ്ടി വന്ന ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ ഗതിയായിരിക്കും കര്‍ണാടകയില്‍ യെദ്യൂരിയപ്പക്കും ഉണ്ടാവുക.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: