ഇടുക്കി: ശാന്തൻപാറ ഫാം ഹൗസ് കൊലപാതകക്കേസിലെ മുഖ്യ പ്രതി വസീമും കാമുകി ലീജിയും ആത്മഹത്യയ്ക്ക് ശ്രമിച്ചത് പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ. ലിജിയുടെ ഭർത്താവ് ശാന്തൻപാറ സ്വദേശി റോജോയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ ശേഷമാണ് ലിജിയും വസീമും നാടു വിട്ടത്. ലിജിയുടെ രണ്ടര വയസുള്ള ഇളയ മകളെയും കൊണ്ടാണ് ഇരുവരും കടന്നത്.
ഇരുവരെയും ഇന്നലെയാണ് മഹാരാഷ്ട്രയിലെ പനവേലിൽ ഹോട്ടൽ മുറിയിൽ വിഷം കഴിച്ച നിലയിൽ കണ്ടത്. കുഞ്ഞ് മരിച്ച നിലയിലായിരുന്നു. ഹോട്ടൽ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മഹാരാഷ്ട്ര പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവരെയും ആശുപത്രിയിലാക്കുന്നത്. ഇരുവരും മുംബൈയിലെത്താനുള്ള സാധ്യത കണക്കിലെടുത്ത് കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘം ഈ സമയം മഹാരാഷ്ട്രയിലുണ്ടായിരുന്നു.
ആശുപത്രിയിലെത്തി സംഘം പ്രതികളെ തിരിച്ചറിയുകയായിരുന്നു. ലിജിയുടെ നില അതീവ ഗുരുതരമാണ്. കുഞ്ഞിന് വിഷം നൽകിയ ശേഷം ഇരുവരും സ്വയം വിഷം കഴിക്കുകയായിരുന്നുവെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം വസീമിന്‍റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരുടെയും മുംബൈ യാത്രയെ കുറിച്ച് വിവരം ലഭിക്കുന്നത്. കേരളാ പൊലീസ് അറിയിച്ചതിനെ തുടർന്ന് മഹാരാഷ്ട്രാ പൊലീസ് നിരീക്ഷണം നടത്തി വരികയായിരുന്നു. പൊലീസ് പിന്നാലെയുണ്ടെന്നും പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നാണ് സൂചന.
റോജോയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണ് സംഭവത്തിന്‍റെ ചുരുൾ അഴിയുന്നത്. ലിജിയെയും വസീമിനെയും അന്വേഷിച്ച് പൊലീസ് നീക്കം ശക്തമാക്കിയിരുന്നു. നെടുങ്കണ്ടത്തെ എടിഎമ്മിൽ നിന്നും പണം പിൻവലിച്ച ശേഷം ഇരുവരും കുമളിയിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
തമിഴ്നാട്ടിലേക്ക് കടന്ന ഇവർ ബസ് മാർഗമോ ട്രെയിൻ മാർഗമോ മുംബെയിൽ എത്തിയതായിട്ടാണ് കണക്കാക്കുന്നത്. വിദേശത്തേക്ക് പോകാനുള്ള പദ്ധതിയും ഇരുവർക്കും ഉണ്ടായിരുന്നോയെന്ന് സംശയിക്കുന്നുണ്ട്. ഇരുവരും അതീവ ഗുരുതരാവസ്ഥയിലായതിനാൽ ചോദ്യം ചെയ്യൽ സാധ്യമായിട്ടില്ല.
മൂന്നു മക്കളായ ലിജിയും ഫാം ഹൗസ് മാനേജർ വസീമുമായുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിലും ഇപ്പോൾ പിഞ്ചു കുഞ്ഞിന്‍റെ മരണത്തിലും കലാശിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: