മുംബൈ: രാജ്യത്തെ തന്നെ ഞെട്ടിച്ച മഹാരാഷ്ട്രയിലെ രാത്രി നാടകത്തിനു ചുക്കാൻ പിടിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ അഞ്ച് ബിജെപി നേതാക്കൾ. ആര്‍.എസ്.എസ്. സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതുമായും നീക്കങ്ങള്‍ നേതാക്കള്‍ ചര്‍ച്ചചെയ്തിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരമാണ് മുംബൈയില്‍ ദേവേന്ദ്ര ഫഡ്‌നവിസും അജിത് പവാറും കരുക്കള്‍ നീക്കിയത്.
പ്രധാനമന്ത്രിയെക്കൂടാതെ വെള്ളിയാഴ്ചരാത്രിയില്‍ നടന്ന ചടുലതന്ത്രങ്ങള്‍ക്ക് ഡല്‍ഹിയില്‍ നേതൃത്വംനല്‍കിയത് കേന്ദ്ര ആഭ്യന്തരമന്ത്രിയും പാര്‍ട്ടി ദേശീയാധ്യക്ഷനുമായ അമിത് ഷാ, വര്‍ക്കിങ് പ്രസിഡന്‍റ് ജെ.പി. നഡ്ഡ എന്നിവരായിരുന്നെങ്കില്‍ മുംബൈയില്‍ തങ്ങി കാര്യങ്ങള്‍ പ്രായോഗികതലത്തിലെത്തിച്ചത് ദേശീയ ജനറല്‍സെക്രട്ടറി ഭൂപീന്ദ്ര യാദവായിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ബി.ജെ.പി.യുടെ ദൗത്യം വിജയിപ്പിക്കുന്നതിന് മുന്‍നിരയിലുണ്ടായിരുന്നു.
ദേവേന്ദ്ര ഫഡ്‌നവിസ് രാജിവെച്ച ദിവസംമുതല്‍ തുടങ്ങിയ നീക്കങ്ങളാണ് കഴിഞ്ഞദിവസം ലക്ഷ്യംകണ്ടത്. അമിത് ഷായുടെ നിര്‍ദേശപ്രകാരം പുണെയിലെ ബി.ജെ.പി.യുടെ ഒരു സംസ്ഥാന നേതാവായിരുന്നു കരുനീക്കങ്ങള്‍ക്ക് തുടക്കമിട്ടത്. അജിത് പവാറുമായി വ്യക്തിപരമായ ബന്ധമുണ്ടായിരുന്ന ഈ നേതാവ് ബി.ജെ.പി. ദേശീയനേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്കു വഴിതുറന്നു.
ബി.ജെ.പി. ആവിഷ്കരിച്ച തന്ത്രങ്ങളുടെ ഭാഗമായാണ് എന്‍.സി.പി.-ശിവസേന-കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നീണ്ടുപോയതെന്നാണു സൂചന. പ്രായോഗികമല്ലാത്ത അമിത ആവശ്യങ്ങളുന്നയിച്ച് ചര്‍ച്ച നീട്ടിക്കൊണ്ടുപോകാന്‍ അജിത് പവാറിനെ ഉപദേശിച്ചത് ബി.ജെ.പി.യായിരുന്നു. ബി.ജെ.പി.യുമായി ചര്‍ച്ചകള്‍ നടത്താന്‍ തന്‍റെ വിശ്വസ്തനായ ഒരു എന്‍.സി.പി. എം.പി.യെ ഡല്‍ഹിയില്‍ അജിത് പവാര്‍ നിയോഗിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: