ന്യൂഡെൽഹി: രാജ്യം കാത്തിരുന്ന ശബരിമല കേസ് വിപുലമായ ബെഞ്ചിന് വിട്ട് സുപ്രീംകോടതി. കേസ് ഏഴംഗ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയി തന്നെയാണ് വിധി പ്രസ്താവിച്ചത്. 1991 മുതലാണ് ശബരിമല നിയമപോരാട്ടങ്ങള്‍ക്ക് തുടക്കമായത്. 1991 ഏപ്രില്‍ അഞ്ചിലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ശബരിമലയില്‍ 10 മുതല്‍ 50 വയസുവരെ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചത്.
ശേഷം 15 വര്‍ഷങ്ങള്‍ കഴിഞ്ഞു 2006ലാണ് വിധിക്കെതിരെ സുപ്രീംകോടതിയിലെത്തുന്നത്. യംങ് ലോയേഴ്സ് അസോസിയേഷന്റേതായിരുന്നു ഹര്‍ജി. ജസ്റ്റിസുമാരായ അരജിത് പസായത്, ആര്‍.വി. രവീന്ദ്രന്‍ എന്നിവരായിരുന്നു ഈ കേസ് ആദ്യം പരിഗണിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞു 2017 ഒക്ടോബര്‍ 13ന് കേസ് ഭരണഘടന ബെഞ്ചിലെത്തി. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രക്ക് പുറമെ, ജസ്റ്റിസുമാരായ റോഹിന്റന്‍ നരിമാന്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, എ എം കാന്‍വീല്‍ക്കര്‍ എന്നിവരായിരുന്നു ഭരണഘടന ബെഞ്ചിലുണ്ടായിരുന്നത്. വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ 2018 സെപ്റ്റംബര്‍ 28ന് ഭരണഘടന ബെഞ്ച് യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പ്രസ്താവിക്കുകയായിരുന്നു.
വിശ്വാസത്തിനുള്ള ഭരണഘടന അവകാശം എല്ലാവര്‍ക്കും ഒരുപോലെ ആകണം എന്നതായിരുന്നു ഭൂരിപക്ഷ വിധി. ഭരണഘടന ബെഞ്ചിലെ നാല് ജഡ്ജിമാര്‍ യുവതീപ്രവേശനം ശരിവെച്ചപ്പോള്‍, ആചാരാനുഷ്ഠാനങ്ങളെ അനുകൂലിച്ചായിരുന്നു ബെഞ്ചിലെ ഏക വനിത ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ വിധി. ഇതിനെതിരെയാണ് ഒരു കൂട്ടം ഹർജികൾ സുപ്രീംകോടതിയിലെത്തിയത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: