ന്യൂഡെൽഹി: മഹാരാഷ്ട്രയിലെ അർധ രാത്രി സർക്കാർ നിലംപൊത്തിയതോടെ തകർന്നടിഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും സ്വപ്ന പദ്ധതികൾ. മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഉൾപ്പെടെയുള്ള പദ്ധതികളുടെ നടുവൊടിച്ചാണ് മഹാരാഷ്ട്രയിൽ മഹാസഖ്യം അധികാരത്തിലെത്തുന്നത്. മഹാരാഷ്ട്രയെ എന്തു വിലകൊടുത്തും നേടിയെടുക്കാൻ മോദി തന്നെ രംഗത്തെത്തിയതും ഇതേ ലക്ഷ്യം വച്ചായിരുന്നു.
ബുറ്ററ്റ് ട്രെയിനു പുറമേ മുംബൈ ആരേ കോളനിയിലെ മരംമുറിക്കലിനും നിലവിലെ സർക്കാർ എതിരാകും. കര്‍ഷകരുടെ പ്രശ്നങ്ങളാണ് പുതിയ സര്‍ക്കാരിന്‍റെ പരിഗണനയെന്നും ബുള്ളറ്റ് ട്രെയിന് വേണ്ടെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും ശിവസേന എംഎല്‍എയായ ദീപക് കേസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നാനാര്‍ റിഫൈനറി പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കുമെന്നും ആരേ കോളനിയില്‍ ഇനി ഒരു മരം പോലും മുറിക്കാന്‍ അനുവദിക്കില്ലെന്നും ശിവസേന വക്താവ് മാനിഷ കയാന്‍ഡെയും പറഞ്ഞു.
ബുള്ളറ്റ് ട്രെയിന്‍, നാനാര്‍ പദ്ധതികളിലും മറിച്ചൊരു അഭിപ്രായമില്ലെന്നും ഇതെല്ലാം നിരവധിപേരെ ദോഷകരമായി ബാധിക്കുമെങ്കില്‍ പിന്നെ എന്തിനാണ് ഈ പദ്ധതികളുമായി മുന്നോട്ടുപോകുന്നതെന്നും മാനിഷ കയാന്‍ഡെ ചോദിച്ചു. നേരത്തെ നാനാര്‍ പദ്ധതിക്കെതിരെയും ആരേ കോളനിയില്‍ മരം മുറിക്കുന്നതിനെതിരെയും ശിവസേന പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മഹാരാഷ്ട്രയിലെ മുംബൈയെയും ഗുജറാത്തിലെ അഹമ്മദാബാദിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ളതാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. 2017 സെപ്റ്റംബറില്‍ ജപ്പാന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംയുക്തമായാണ് അഹമ്മദാബാദില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. പദ്ധതിക്ക് 0.1 പലിശനിരക്കില്‍ 88,000 കോടി രൂപയുടെ സഹായം ജപ്പാന്‍ നല്‍കും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: