ഇടുക്കി: കണ്ണൂര്‍ അഞ്ചരകണ്ടി കോളജിലെ ബി.ഡി.എസ്. വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ ഈ മാസം 28ന് (ഏപ്രിൽ 28).
വിവിധ ദളിത് സംഘടനകള്‍ നേതൃത്വം നല്‍കുന്ന നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലാണ് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുള്ളത്. 28ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
വിവിധ ദളിത് സംഘടനകൾ ഹർത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇടുക്കിയിൽ അംബേദ്ക്കര്‍ അയ്യന്‍കാളി കോ-ഓഡിനേഷന്‍ കമ്മറ്റി ഹർത്താലിന് ഐക്യദാഢ്യം പ്രഖ്യാപിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.
നിതിന്‍ രാജിന്‍റെ കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുക, കേസ് അന്വേഷണം അട്ടിമറിക്കാനുള്ള പോലീസ് നീക്കം ഉപേക്ഷിക്കുക, എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കുക, ദന്തല്‍ കോളജിന്‍റെ അംഗീകാരം റദ്ദു ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍ നടക്കുന്നത്.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റക്കാരായിട്ടുള്ള അധ്യാപകരെ അറസ്റ്റ് ചെയ്യാതെ ഇവരെ സംരക്ഷിക്കുകയും മറ്റൊരു വിഷയം ഉയര്‍ത്തികൊണ്ടു വന്ന് കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് പോലീസ് നടത്തികൊണ്ടിരുന്നതെന്ന് അംബേദ്ക്കര്‍ അയ്യന്‍ങ്കാളി കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രശാന്ത് രാജു, കോ-ഓഡിനേഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.എസ്. ശശി, മോബിന്‍ ജോണി, കെ.ആര്‍. രാജന്‍, ഷാജി പാണ്ടിയാന്‍മാക്കല്‍, തങ്കമ്മ രാജു, രാജു ആഞ്ഞിലിതോപ്പില്‍, ബിജു പൂവത്താനി, എസ്. സന്ധ്യ, സുബാഷ് എട്ടുപടവില്‍ എന്നിവര്‍ പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
മേരികുളത്ത് ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു
ഇടുക്കി: മേരികുളത്ത് ഇടിമിന്നലേറ്റ് മരിച്ച നെടുങ്കണ്ടം മാവടി പുത്തൻപുരയ്ക്കൽ ദേവസ്യ (ദാസ്-82)യുടെ മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് ദേവസ്യയ്ക്ക് മിന്നലേറ്റത്.
മേരികുളം ആലടിക്കുന്നില്‍ മകള്‍ ഇടത്തിപ്പറമ്പില്‍ ബിന്ദുവിനൊപ്പമായിരുന്നു താമസം. കുളിക്കുന്നതിനായി ദേവസ്യ കുളിമുറിയിൽ കയറിയപ്പോഴാണ് മിന്നലുണ്ടായത്. മഴയ്ക്ക് മുമ്പായിരുന്നു മിന്നൽ. ഇടിമിന്നലേറ്റ് കുളിമുറിയുടെ വയറിങ് ഉള്‍പെടെ നശിക്കുകയും ഭിത്തിക്ക് വിള്ളല്‍ വീഴുകയും ചെയ്തു.
കുളിമുറിക്കുള്ളിൽ വീണ ദേവസ്യയെ ഉടന്‍തന്നെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്‍റെ ഭാര്യ മേരി ഒരുവര്‍ഷം മുമ്പ് മരിച്ചിരുന്നു. പരേതനായ ബിജുവാണ് മരുമകന്‍.