ഇടുക്കി: പീരുമേട് പ്ലാക്കത്തടത്ത് ആദിവാസിവാസി സ്ത്രീയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയെന്ന ഭർത്താവിന്റെ വെളിപ്പെടുത്തലിൽ വൻ ട്വിസ്റ്റ്. സ്ത്രീയെ ഭർത്താവ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ് മോർട്ടത്തിൽ തെളിഞ്ഞു. കുട്ടികളുമൊത്ത് വനത്തിനുള്ളിൽ കാട്ടു വിഭവം ശേഖരിക്കാൻ പോയ പീരുമേട് പ്ലാക്കത്തടം കോളനിയിലെ സീതയാണ് കൊല്ലപ്പെട്ടത്.
സീതയെ കാട്ടാന ആക്രമിച്ചെന്നും രണ്ട് കിലോമീറ്ററോളം താൻ ചുമന്നു കൊണ്ടു വരികയായിരുന്നുവെന്നുമായിരുന്നു ഭർത്താവ് ബിനുവിന്റെ മൊഴി. തന്നെയും കാട്ടാന ആക്രമിച്ചെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. പിന്നീട് നടന്ന പോസ്റ്റ് മോർട്ടത്തിലാണ് സീതയെ ആന ആക്രമിച്ചതിന്റെ ലക്ഷണങ്ങൾ ഇല്ലെന്ന് കണ്ടെത്തിയത്.
തുടർന്ന് ഭര്‍ത്താവ് ബിനുവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സീതയുടെ മുഖത്തും കഴുത്തിലും മല്‍പ്പിടിത്തത്തിന്റെ പാടുകളുണ്ട്. തലയുടെ ഇടതുഭാഗത്ത് പിടിച്ച് വലതുഭാഗം പലതവണ പരുക്കന്‍ പ്രതലത്തില്‍ ഇടിപ്പിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. തലയുടെ ഇടത് വശത്തും ക്ഷതം ഉണ്ട്. തല മരത്തില്‍ ഇടിപ്പിച്ചതാകാനാണ് സാധ്യതയെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ആക്രമണം മുന്നില്‍ നിന്നാണെന്നാണ് പരുക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. തലയുടെ പിന്നിലെ പരുക്ക് വീഴ്ചയില്‍ സംഭവിച്ചതാകാം. ഉയര്‍ന്ന ഭാഗത്ത് നിന്ന് താഴേക്ക് വീണിട്ടുണ്ട്. പാറയില്‍ തലയിടിച്ച് വീണതിന്റെ ലക്ഷണങ്ങളുമുണ്ട്. വലിച്ചിഴക്കപ്പെട്ടതിന്റെ പാടുകളും ശരീരത്തിലുണ്ട്. ഇടതുവശത്തെ ഏഴ് വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. രണ്ടെണ്ണം ശ്വാസകോശ ത്തില്‍ കുത്തിക്കയറിയതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
വലതുവശത്തെ ആറ് വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട്. ഒരെണ്ണം ശ്വാസകോശത്തില്‍ കുത്തിക്കയറിയിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
Join Our Whats App group