ഇടുക്കി: ഹൈറേഞ്ച് മേഖലയിൽ പാർട്ടി ലോക്കൽ സെക്രട്ടറിമാരെ അടക്കം കളത്തിലിറക്കി വിജയം നേടാനുള്ള ശ്രമത്തിൽ സിപിഎം നേരിട്ടത് കനത്ത തിരിച്ചടി. അയ്യപ്പൻകോവിൽ, ഏലപ്പാറ പഞ്ചായത്തുകളിലാണ് ലോക്കൽ സെക്രട്ടറിമാർ മത്സരത്തിനിറങ്ങിയത്.
രണ്ടിടത്തും പാർട്ടിക്ക് പഞ്ചായത്ത് നഷ്ടമായി. ഏലപ്പാറ പഞ്ചായത്തിൽ യുഡിഎഫ് ഭരണം നേടിയപ്പോൾ പാർട്ടി ലോക്കൽ സെക്രട്ടറിയായിരുന്ന ആന്റപ്പൻ ജേക്കബ് 18 വോട്ടുകൾ മാത്രം നേടി കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. യൂത്ത് കോൺഗ്രസംംഗമായ സതിഷ് യേശുവായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി.
ഇവിടെ പാർട്ടി വോട്ടുകളിൽ വ്യാപകമായ കുറവുണ്ടായിട്ടുള്ളതായിട്ടാണ് പ്രാഥമിക വിലയിരുത്തൽ. വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളിൽ ചർച്ചകൾ ചൂടുപിടിക്കുമെന്നാണ് വിവരം. അതേസമയം അയ്യപ്പൻകോവിൽ പഞ്ചായത്തിൽ ചപ്പാത്ത് ലോക്കൽ സെക്രട്ടറി സ്ഥാനം രാജിവച്ചാണ് മത്സര രംഗത്തെത്തിയത്. പച്ചക്കാട് വാർഡിൽ മത്സരിച്ച ലോക്കൽ സെക്രട്ടറി മൂന്നാം സ്ഥാനത്താണ് എത്തിയത്.
യുഡിഎഫ് സ്ഥാനാർഥിക്കൊപ്പം വിമതനും വാർഡിൽ ജനവിധി തേടിയിരുന്നു. യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു കയറിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയത് സ്വതന്ത്രനാണ്. ഇവിടെ പാർട്ടി സെക്രട്ടറിക്ക് മത്സരിക്കാൻ അർഹരായവർക്ക് സ്ഥാനാർഥിത്വം നൽകാതിരുന്നതിൽ പാർട്ടിക്കുള്ളിൽ അവമതിപ്പുണ്ടായിരുന്നു. ഇതിനിടെ നിലവിലെ സെക്രട്ടറിയുടെ വാർഡായ ഹെവൻവാലിയിൽ ഇടതുപക്ഷം വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞതും ചോദ്യചിഹ്നമായി.
460 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത്. ഇത്തവണ വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത് 47 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. എൽഡിഎഫ് വാർഡെന്നു വിശേഷിപ്പിക്കുന്ന വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് 300 ലേറെ വോട്ടുകൾ ലഭിച്ചതും പാർട്ടിക്ക് തിരിച്ചടിയായി. സിപിഎം വോട്ടുകളിൽ വ്യാപക അടിയൊഴുക്കുകൾ ഉണ്ടായതായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ചപ്പാത്ത് ലോക്കൽ കമ്മിറ്റിയുടെ കീഴിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും സിപിഎമ്മിന് വോട്ടു നഷ്ടമുണ്ടായി. സിപിഐയുടെ ബ്ലോക്ക് സീറ്റ് വച്ചുമാറി സിപിഎം കൈയടക്കിയിട്ടും സ്ഥാനാർഥിയെ വിജയിപ്പിക്കാൻ സാധിച്ചില്ല. ജില്ലാ പഞ്ചായത്ത് വാർഡിലും വോട്ട് ചോർച്ചയുണ്ടായി. യുഡിഎഫ് സ്ഥാനാർഥിക്ക് പാർട്ടി വോട്ടുകൾ ചോർന്നതും പാർട്ടിക്ക് തലവേദനയായിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
അയ്യപ്പൻകോവിൽ പഞ്ചായത്തിൽ യുഡിഎഫ് തേരോട്ടം
ഇടുക്കി: രണ്ട് ടേമുകളിലായി എൽ.ഡി.എഫ് ഭരണം നിലനിർത്തിയ അയ്യപ്പൻകോവിൽ പഞ്ചായത്തിൽ ഇത്തവണ യു.ഡി.എഫ് തരംഗം. ഇടതിന്റെ കരുത്തൻമാരെ വരെ തറപറ്റിച്ചാണ് യു.ഡി.എഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. സി.പി.എം ചപ്പാത്ത് മുൻ ലോക്കൽ സെക്രട്ടറി അടക്കം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഈ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ജയിച്ചപ്പോൾ എൽഡിഎഫ് വിമതനാണ് രണ്ടാം സ്ഥാനത്തെത്തിയത്. ചപ്പാത്ത് വാർഡിൽ നിന്നും ജനവിധി തേടിയ മുൻ പഞ്ചായത്ത് പ്രസിഡന്റ് യുഡിഎഫിനോട് തോറ്റു.
പഞ്ചായത്ത് ഭരണം പോയതിനു പിന്നാലെ ബ്ലോക്ക് പഞ്ചായത്തിലും പരാജയം ഏറ്റുവാങ്ങിയത് ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയായി. ജില്ലാ പഞ്ചായത്ത് ഡിവിഷനിലും പഞ്ചായത്ത് മേഖലയിൽ ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കാനായിട്ടില്ല. സ്ഥാനാർഥി നിർണയത്തിൽ അടക്കം വന്ന പാളിച്ചകളാണ് കനത്ത പരാജയത്തിനു കാരണമെന്ന് ഇടതുപക്ഷത്ത് വിമർശനം ഉയർന്നിട്ടുണ്ട്.
പാർട്ടിയിലെ ചിലരുടെ താൽപര്യത്തിനു വഴങ്ങി വിജയ സാധ്യതയില്ലാത്തവരെ മത്സരിപ്പിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇത് വരും നാളുകളിൽ പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റിനെ അടക്കം പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിനുള്ളിലെ ഒരു വിഭാഗം നീക്കം നടത്തിയതായും സൂചനകളുണ്ട്.
പഞ്ചായത്തിൽ വിജയിച്ചവർ ഇങ്ങനെ
വാർഡ് ഒന്ന്- വിജയമ്മ ജോസഫ് (യു.ഡി.എഫ്), രണ്ട്- ലത സുരേഷ് (യുഡിഎഫ്), മൂന്ന്- അഭിലാഷ് മാത്യു (എൽഡിഎഫ് ), നാല്- അജേഷ് മോഹൻ (യുഡിഎഫ്), അഞ്ച്- സുലോചന ചന്ദ്രൻ (യുഡിഎഫ്), ആറ്- സലീന സലിം (യുഡിഎഫ്), ഏഴ്- തമ്പി (യുഡിഎഫ് ), എട്ട് -സബിൻ ഇസ്മയിൽ (എൽഡിഎഫ് ), ഒമ്പത് ബിനോയ് ഫിലിപ് (യുഡിഎഫ്), പത്ത് -വിനീത ബിനു (എൽഡിഎഫ് ), പതിനൊന്ന് ജാൻസി ചെറിയാൻ (യുഡിഎഫ്), പന്ത്രണ്ട്- പി.ജി ബാലകൃഷ്ണൻ (എൽഡിഎഫ്), പതിമൂന്ന്- നിഷാമോൾ ബിനോജ് (എൽഡിഎഫ്), പതിനാല് ജയേഷ് (യുഡിഎഫ് ).