രണ്ടു പതിറ്റാണ്ടായി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതിനെ മാത്രം വിജയിപ്പിച്ച പീരുമേട്ടിൽ ഇത്തവണയും കോൺഗ്രസിന് ശാപമായി പാർട്ടിക്കുള്ളിലെ കുലം കുത്തികൾ. അയ്യപ്പൻകോവിൽ, ഉപ്പുതറ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള ചില നേതാക്കളാണ് ഇപ്പോൾ ജില്ലാ നേതൃത്വത്തിനു വരെ തലവേദനയായിരിക്കുന്നത്.
20 വർഷമായി പീരുമേട് മണ്ഡലത്തിൽ സ്ഥാനാർഥികളെ മാറി മാറി പരീക്ഷിച്ചിട്ടും കോൺഗ്രസിനു വിജയിച്ചു കയറാൻ സാധിച്ചിട്ടില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് ലീഡ് നേടിക്കൊടുക്കുന്ന പഞ്ചായത്തുകളിൽ പോലും നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുന്നത് പതിവ് കാഴ്ച്ചയാണ്.
പാർട്ടിക്കുള്ളിലെ കുലം കുത്തികളായ ചില നേതാക്കളാണ് എല്ലാ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ കോൺഗ്രസിനെ തോൽപ്പിക്കുന്നതെന്നത് പകൽ പോലെ വ്യക്തമാണ്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പീരുമേട് മണ്ഡലത്തിൽ കോൺഗ്രസ് വലിയ മുന്നേറ്റം നടത്തിയിരുന്നു. വണ്ടിപ്പെരിയാർ ഒഴികെയുള്ള പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും വൻ മുന്നേറ്റമാണ് കോൺഗ്രസ് നടത്തിയത്.
ഇതിനു പിന്നിലെ തന്ത്രങ്ങൾ മെനഞ്ഞത് കെപിസിസിയുടെ നിയന്ത്രണത്തിൽ ജില്ലാ കോൺഗ്രസ് നേതൃത്വമാണെന്നാണ് വിവരം. പകൽ കോൺഗ്രസുകാരായും രാത്രിയിൽ സിപിഎം- ബിജെപി ബന്ധങ്ങളുമായി കൂടിക്കലർന്നും കച്ചവട രാഷ്ട്രീയം നടത്തുന്ന നേതാക്കളാണ് പീരുമേട് മണ്ഡലത്തിൽ കോൺഗ്രസിന് ശാപമാകുന്നത്.
ഇവരെ കണ്ടെത്തി നിർത്തേണ്ടിടത്ത് നിർത്തുകയെന്ന തന്ത്രമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ലാ നേതൃത്വം സ്വീകരിച്ച വഴി. ചിലരെ പണം കൊടുത്തും, ചിലരെ മാറ്റി നിർത്തിയും ചിലരെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നു തന്നെ പറിച്ചെറിഞ്ഞുമായിരുന്നു പരീക്ഷണം.
ഇത്രയൊക്കെ പരീക്ഷണങ്ങൾ നടത്തിയിട്ടും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ പാർട്ടിക്കുള്ളിൽ തന്നെ ചില നേതാക്കൾ ശ്രമിച്ചെന്ന ആരോപണങ്ങളും അങ്ങിങ്ങായി ഉയർന്നു കേട്ടിരുന്നു.
ത്രിതല പഞ്ചായത്തിലെ വിജയത്തിനു പിന്നാലെ വീണ്ടും ഇത്തരം കുലം കുത്തികൾ ശക്തിപ്പെട്ടതായിട്ടാണ് പാർട്ടി നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ഉപ്പുതറ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ കേന്ദ്രീകരിച്ച് കോൺഗ്രസ്- സിപിഎം അന്തർധാര സജീവമാണെന്നും സൂചനകളുണ്ട്.
ചില പ്രാദേശിക നേതാക്കളാണ് ഇതിനു പിന്നിലെന്ന വിവരമാണ് ജില്ലാ നേതൃത്വത്തിനു ലഭിക്കുന്നത്. 20 വർഷമായി ഇടതുപക്ഷം വിജയിക്കുന്ന മണ്ഡലം ഇത്തവണ എന്ത് വിലകൊടുത്തും തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തിലാണ് കോൺഗ്രസ് ജില്ലാ നേതൃത്വവും കെപിസിസിയും നീങ്ങുന്നത്.
ഇതിനു തടസമാകുന്നത് ഇത്തരം പ്രാദേശിക നേതാക്കളുടെ ഡബിൾ ഗെയിമാണെന്നാണ് പുറത്തു വരുന്ന വിവരം. തെരഞ്ഞെടുപ്പിന് തയാറെടുക്കുമ്പോൾ കോൺഗ്രസിന് തലവേദനയാകുന്നതും ഇത്തരം നേതാക്കളാണ്. ഇവരെ നിലക്കു നിർത്താൻ കഴിയാതെ വരുന്നതും പാർട്ടിക്ക് ക്ഷീണമായി മാറുകയാണ്.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
സൗദിയിൽ മലയാളി വീട്ടമ്മ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ നൂറനാട് കല്ലിക്കോട്ട് പുത്തൻവീട്ടിൽ മഞ്ജു പുഷ്പവല്ലി (48) ആണ് മരിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിലാണ് സംഭവം.
കഴിഞ്ഞ 11 മാസമായി ജുബൈലില്‍ ഭര്‍ത്താവിനോടൊപ്പം താമസിച്ചു വരികയായിരുന്നു മഞ്ജു. സന്ദര്‍ശക വിസ കാലാവധി പൂര്‍ത്തിയാക്കി അടുത്ത മാസം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഇവര്‍ നേരത്തെ ചികിത്സ തേടിയിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ അബോധാവസ്ഥയിലായ മഞ്ജുവിനെ ഉടന്‍ തന്നെ റെഡ് ക്രസന്‍റ് ആംബുലന്‍സില്‍ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഭര്‍ത്താവ്: പ്രസാദ് ജനാര്‍ദ്ദനന്‍ (ജുബൈലില്‍ ജോലി ചെയ്യുന്നു). മകള്‍: അഞ്ജലി. മാതാപിതാക്കള്‍: ചെല്ലപ്പന്‍ നാരായണന്‍, പുഷ്പവല്ലി ജാനകി. സഹോദരന്‍: മനോജ് കുമാര്‍. നിലവില്‍ ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.