സീതത്തോട്: പത്തനംതിട്ട ഗവിയിൽ അംഗൻവാടി ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിനോദ് കുമാർ കുറ്റം സമ്മതിച്ചു. വാക്ക് തർക്കത്തിനിടെ പിടിച്ചു തള്ളിയെന്നും തല കല്ലിൽ ഇടിപ്പിക്കുകയായിരുന്നുവെന്നുമാണ് പ്രതിയുടെ മൊഴി. എന്നാൽ യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഇയാൾ മൊഴി നൽകി.
എന്നാല്‍ ഇത് പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. വണ്ടിപ്പെരിയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പത്തനംതിട്ട എസ്പി എത്തി കസ്റ്റഡിയില്‍ വാങ്ങും. അപകടത്തിലാണെന്ന സൂചന യുവതി ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചിരുന്നുവെന്ന് വിവരം.
സംസാരിക്കുന്നതിനിടയില്‍ യുവതിയുടെ ഫോണ്‍ പെട്ടെന്ന് കട്ടായതോടെ വന്യജീവി ആക്രമണമാണെന്ന് ബന്ധുക്കള്‍ സംശയിച്ചു. ഇതോടെ അംഗനവാടിയിലേക്കുള്ള മൂന്നു കിലോമീറ്ററോളം ദൂരം ബന്ധുക്കള്‍ യുവതിയെ അന്വേഷിച്ച് ഇറങ്ങിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് അംഗനവാടിയ്ക്ക് സമീപം തോട്ടില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ മൂഴിയാര്‍ പൊലീസില്‍ വിവരം അറിയിച്ചു.
ഇതിനിടെ നാല് പേര് ചേര്‍ന്ന് യുവതിയെ ബലം പ്രയോഗിച്ച് വനത്തിനുള്ളിലേക്ക് കൊണ്ടുപോയതായും പ്രതികളില്‍ ഒരാള്‍ പത്തനംതിട്ട ഗവി റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ കയറി കുമളി ഭാഗത്തേക്ക് രക്ഷപ്പെട്ടതായും ദൃക്സാക്ഷിയെന്ന് കരുതുന്നയാള്‍ പൊലീസിനെ അറിയിച്ചിരുന്നു. വള്ളക്കടവ് ചെക്ക്പോസ്റ്റില്‍ ബസ് തടഞ്ഞാല്‍ പ്രതിയെ കിട്ടുമെന്നും സന്ദേശം കൂടി ലഭിച്ചതോടെ പൊലീസ് പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കുകയുമായിരുന്നു.
Join Our Whats App group