ഇടുക്കി: പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ. ഇടുക്കി കുമളിയിലാണ് 16കാരി ജീവനൊടുക്കിയത്. സംഭവത്തിൽ കൊല്ലം പട്ടട സ്വദേശി ഗോഡ്സണെയാണ് കുമളി പൊലീസ് കൊച്ചിയിൽ നിന്നും പിടികൂടിയത്.
ഓഗസ്റ്റ് ഒന്‍പതിനാണ് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തുകയും ആണ്‍സുഹൃത്ത് അഭിരാജനെ അറസ്റ്റു ചെയ്യുകും ചെയ്തിരുന്നു.
ഇതിനിടെ അമ്മയുടെ സുഹൃത്തായ ഗോഡ്സണ്‍ തന്നോട് മോശമായി പെരുമാറിയതായി പെണ്‍കുട്ടി സുഹൃത്തിനോട് പറഞ്ഞത് പുറത്തു വന്നു. ഇത് ചോദ്യം ചെയ്ത പെണ്‍കുട്ടിയുടെ അമ്മയെയും ഇയാള്‍ മര്‍ദ്ദിച്ചിരുന്നു. പൊലീസ് കേസെടുത്തതോടെ ഗോഡ്സണ്‍ ഒളിവില്‍ പോയി. പെണ്‍കുട്ടിയുടെ അച്ഛനുമായി പിരിഞ്ഞ് കഴിയുന്ന അമ്മ, സുഹൃത്തായ ഗോഡ്സണൊപ്പമായിരുന്നു താമസിച്ചിരുന്നത്.
വീട്ടില്‍ നേരിട്ട കടുത്ത മാനസികവും ശാരീരികവുമായ പീഡനവും ഗോഡ്സന്റെ മോശം പെരുമാറ്റവും പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതായാണ് പൊലീസിന്റെ നിഗമനം.
ഒരു മാസം പിന്നിട്ടിട്ടും ഇയാളെ പിടികൂടാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇടുക്കി എസ്.പി. എ. നസീം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഗോഡ്സണ്‍ കൊച്ചിയില്‍ ഒളിവില്‍ കഴിയുന്നതായി കണ്ടെത്തിയത്.
തുടര്‍ന്ന് കുമളി എസ്.ഐ എം.ജി അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് പിടികൂടുകയായിരുന്നു. കുമളിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം ഗോഡ്സനെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Join Our Whats App group