മുംബൈ: സംഗീത പരിപാടിക്കിടെ അമിതമായി ലഹരി ഉപയോഗിച്ച യുവാവും സുഹൃത്തായ യുവതിയും മരിച്ചു. സംഗീത പരിപാടിക്കിടെയാണ് എംബിഎ വിദ്യാർഥികളായ ഇരുവരും അമിതമായി ലഹരി ഉപയോഗിച്ചത്. ഇവർക്കൊപ്പം ലഹരി ഉപയോഗിച്ച മറ്റൊരു വിദ്യാർഥിനിയുടെ നില ഗുരുതരമാണ്.
മുംബൈയിലെ നെസ്കോ സെന്ററിൽ ഈ മാസം 11ന് നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം നടന്നത്. ഉദേശം നാലായിരത്തോളം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. രണ്ടായിരത്തോളം രൂപയായിരുന്നു ഇവിടേക്കുള്ള പ്രവേശന ഫീസ്. പരിപാടിക്കെത്തിയ ചിലർ ലഹരി ഉപയോഗിക്കുകയായിരുന്നു.
രാത്രി 12 ഓടെ എംബിഎ വിദ്യാർഥികൾക്ക് ശാരീകാസ്വാസ്ഥ്യം ഉണ്ടാവുകയും കടുത്ത ശ്വാസ തടസം ഉൾപ്പെടെ ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അമിതമായ അളവിൽ ലഹരി ഉപയോഗിച്ചതാണ് മരണത്തിലേക്ക് നയിക്കുന്നതിനു കാരണമായതെന്ന് പൊലീസ് പറഞ്ഞു. എംഡിഎംഎ പോലുള്ള ലഹരിയാണ് ഇവർ ഉപയോഗിച്ചത്.
പരിപാടിക്ക് പോകുന്നതിനു മുമ്പ് കാറിൽ നിന്നും ഇവർ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നു. പരിപാടിക്കിടെ വീണ്ടും ലഹരി ഉപയോഗിച്ചതോടെ ഡോസ് കൂടി. സംഭവത്തിൽ വിദ്യാർഥികൾക്ക് ലഹരി മരുന്ന് നൽകിയ ആളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പരിപാടിയുടെ സംഘാടകരിൽ ചിലരും പൊലീസ് കസ്റ്റഡിയിലാണ്.
Join Our Whats App group