ഭോപ്പാൽ: സർക്കാർ ആശുപത്രിയിലെ ക്ലോസറ്റിൽ കുടുങ്ങിക്കിടന്ന നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മധ്യപ്രദേശിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നത്. ചിന്ത്വാരയിലെ സർക്കാർ ആശുപത്രിയിൽ തിങ്കളാഴ്ച്ച രാത്രിയിലാണ് സംഭവം.
ക്ലോസറ്റ് ബ്ലോക്ക് ആയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉള്ളിൽ നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയത്. ശുചീകരണത്തിനിടെയാണ് ഫ്ളഷ് ബ്ലോക്ക് ആയത്.
തുടര്‍ന്ന് വനിതാ ശുചീകരണ തൊഴിലാളി പരിശോധിച്ചപ്പോഴാണ് ഫ്ളഷില്‍ കുടുങ്ങിയ നിലയില്‍ നവജാത ശിശുവിന്റെ കൈ കണ്ടെത്തിയത്. ഇവര്‍ ഉടന്‍ തന്നെ ആശുപത്രി ജീവനക്കാരെ വിവരം അറിയിച്ചു. ദീര്‍ഘനേരം നടത്തിയ ശ്രമങ്ങള്‍ക്ക് ശേഷം ക്ലോസറ്റ് പൊളിച്ചാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. അപ്പോഴേക്കും കുഞ്ഞ് മരിച്ച് മണിക്കൂറുകള്‍ പിന്നിട്ടിരുന്നു.
സംഭവം പൊലീസില്‍ അറിയിക്കുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയയ്ക്കുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് സൂചന. പ്രാഥമിക അന്വേഷണത്തില്‍ തിങ്കളാഴ്ച ആശുപത്രിയില്‍ ആന്റിനേറ്റല്‍ പരിശോധനയ്ക്ക് എത്തിയ 15 ഗര്‍ഭിണികളില്‍ 14 പേരെ കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍, ഒരാളെ മാത്രം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ശൗചാലയത്തിനുള്ളില്‍ പ്രസവം നടന്നതായും, തെളിവുകള്‍ നശിപ്പിക്കാന്‍ കുഞ്ഞിനെ ഫ്ളഷ് ചെയ്തതാകാമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള 26 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
Join Our Whats App group