ഖത്തർ: ബർസാൻ ഗ്യാസ് വിതരണ പ്ലാന്റിൽ ഉണ്ടായ ശക്തമായ പൊട്ടിത്തെറിയിൽ മരിച്ചവരിൽ ഇന്ത്യക്കാരും ഉണ്ടെന്ന് സ്ഥിരീകരണം. ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലാണ് സ്ഫോടനം നടന്നത്.
ഇന്ത്യക്കാരും പാകിസ്ഥാനികളും ഉള്‍പ്പെടെ കുറഞ്ഞത് 13 പേര് കൊല്ലപ്പെടുകയും 66 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഖത്തര്‍ ഊര്‍ജ്ജ മന്ത്രി സാദ് ഷെരിദ അല്‍ കാബി തിങ്കളാഴ്ച ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചു.
സംഭവത്തില്‍ ദോഹയിലെ ഇന്ത്യന്‍ എംബസി ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തുകയും ഇന്ത്യന്‍ പൗരന്മാര്ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ സജ്ജമാക്കുകയും ചെയ്തു. +974-55647502, +974-55384683 എന്നീ നമ്പറുകളിലോ cons.doha@mea.gov.in എന്ന ഇമെയില്‍ വിലാസത്തിലോ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാവുന്നതാണ്.
18 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ ഖത്തര്‍ ഇന്റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ഗ്രൂപ്പും സിവില്‍ ഡിഫന്‍സ് ടീമും സംയുക്തമായി തിരച്ചില്‍ നടത്തിവരികയാണ്.
മാസങ്ങളായി അടച്ചിട്ടിരുന്ന ബര്‍സാന്‍ പ്ലാന്റ് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ തൊഴിലാളികള്‍ ശ്രമിക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായത്. പ്ലാന്റ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ജോലികളാണ് സ്ഫോടനത്തിന് കാരണമായതെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ്ജ കമ്പനിയായ ഖത്തര്‍എനര്‍ജി അറിയിച്ചു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
കള്ളും തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ചു
കോട്ടയം: ഷാപ്പിൽ നിന്നും കള്ളും മീൻ തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ചു. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്. സമീപ പ്രദേശത്തെ ഒരു ഷാപ്പില് നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ജ്യോതിഷ് മരിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഭക്ഷ്യവിഷബാധയാണെന്ന സംശയമാണ് നിലനിൽക്കുന്നത്.
ജ്യോതിഷും സുഹൃത്തുക്കളും ശനിയാഴ്ചയാണ് ഷാപ്പില് നിന്നും ഭക്ഷണം കഴിച്ചത്. ജ്യോതിഷിന് ഒപ്പം ഭക്ഷണം കഴിച്ച അഞ്ചുപേര്‍ ചികിത്സയിലാണ്. കള്ളും മീന്തല കറിയുമാണ് ഇവര്‍ കഴിച്ചത്. കുമരകം കറങ്ങാന്‍ എത്തിയ, ഗള്‍ഫില്‍ ജോലിയുള്ള കുമളിയിലെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജ്യോതിഷ് ഷാപ്പിലെത്തിയത്.
വൈകിട്ട് ഇവര്‍ക്കെല്ലാം വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഒരാള്‍ ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു.
ആരോപണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു. ജ്യോതിഷിന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.