കോഴിക്കോട്: പ്ലസ് ടു വിദ്യാർഥിയെ പെൺകുട്ടിയുടെ നേതൃത്വത്തിൽ പൂർണ നഗ്നനാക്കി മർദിച്ചതായി പരാതി. ചേളന്നൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്കാണ് ക്രൂരമായി മർദനമേറ്റത്. മർദനത്തിൽ അവശനായ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കക്കോടി ബദിരൂര്‍ സ്വദേശിയായ പെണ്‍കുട്ടി അടക്കം അഞ്ച് പേര്‍ക്കെതിരെ എലത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം നടന്നത്. മർദനത്തിന് നേതൃത്വം നൽകിയ പെൺകുട്ടിയും മർദനമേറ്റ കുട്ടിയും തമ്മിൽ സൗഹൃദത്തിലായിരുന്നു.
പെണ്‍കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് ബദിരൂരിലെ ആളൊഴിഞ്ഞ മലഞ്ചെരുവിലേക്ക് മര്‍ദനമേറ്റ ആണ്‍കുട്ടി എത്തിയത്. ഡ്രൈവിങ് പഠിപ്പിക്കാനെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ വിദ്യാർഥിയെ വിളിച്ചുവരുത്തിയത്.
എന്നാല്‍ ഈ സ്ഥലത്ത് പെണ്‍കുട്ടിയോടൊപ്പം മറ്റൊരു സ്‌കൂളില്‍ നിന്നുള്ള നാല് വിദ്യാർഥികളും ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മുമ്പില്‍ വച്ച് മറ്റ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പൂര്‍ണ നഗ്നനാക്കുകയും കയറു കൊണ്ട് കൈകള്‍ കൂട്ടിക്കെട്ടി ആക്രമിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചതായും സിഗരറ്റ് ലൈറ്റര്‍ കൊണ്ട് ശരീരത്തില്‍ പൊള്ളിച്ചതായും പരാതിയിലുണ്ട്. കുപ്പിച്ചില്ല് ഉപയോഗിച്ചും ശരീരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഇരുമ്പുവടി കൊണ്ട് പല തവണ അടിച്ചതായും പരാതിയില്‍ പറയുന്നു.
മര്‍ദനമേറ്റ വിവരം വീട്ടുകാരോടോ പുറത്താരോടെങ്കിലുമോ പറഞ്ഞാല്‍ കൊന്നുകളയുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സംഘം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതായും സംശയമുണ്ട്. അക്രമി സംഘത്തിലെ രണ്ട് പേരെ തിരിച്ചറിഞ്ഞതായും സംഭവം വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
Join Our Whats App group

Post A Comment: