ഇടുക്കി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ ഇടുക്കിക്കാരോട് വാരിക്കോരി സ്നേഹം വിതറി എൽഡിഎഫ് സർക്കാർ. തുടർച്ചയായി രണ്ട് ടേമിൽ ഭരണം കിട്ടിയിട്ടും ഇടുക്കിയിലെ പട്ടയ, ഭൂ പ്രശ്നങ്ങളിൽ യാതൊരു നടപടിയുമെടുക്കാത്ത സർക്കാർ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വമ്പൻ പ്രഖ്യാപനങ്ങളാണ് ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത്.
നിർമാണ നിരോധനം നീക്കിയതുൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രഖ്യാപനം വന്നതോടെ സർക്കാർ കടുത്ത വിമർശനവും നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് ഇടുക്കിയിലെ നിർമാണ നിരോധനം നീക്കാൻ ധാരണയായത്. ഇക്കാര്യം മന്ത്രി റോഷി അഗസ്റ്റിൻ തന്നെ അറിയിക്കുകയും ചെയ്‌തു.
അതേസമയം ഒരു മന്ത്രി സഭാ യോഗത്തിൽ തീരുമാനമെടുക്കേണ്ട വിഷയമായിരുന്നോ കാലങ്ങളായി ജില്ലയിലെ ജനങ്ങളെ പ്രതിസന്ധിയിലാക്കിയതെന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. വിഷയത്തിൽ കോൺഗ്രസ് അടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്‌തിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ അടക്കം മന്ത്രി റോഷി അഗസ്റ്റിനും സർക്കാരിനുമെതിരെ വലിയ തോതിലുള്ള പ്രതിഷേധവും ഉയരുന്നുണ്ട്. 10 മിനിറ്റ് കൊണ്ട് തീരേണ്ട പ്രശ്നത്തിന് എന്തിന് ജില്ലയിലെ ജനങ്ങളെ ഇത്രയധികം വലച്ചുവെന്നാണ് സോഷ്യൽ മീഡിയയിലും ചോദ്യം ഉയരുന്നത്.
എൽഡിഎഫ് സർക്കാർ ഭരിച്ചിരുന്ന കാലയളവിലാണ് ഇടുക്കി ജില്ലയിലെ നിർമാണങ്ങൾക്ക് നിയന്ത്രണം വന്നത്. 1964ലെ ഭൂ പതിവ് ചട്ടപ്രകാരം പട്ടയ ഭൂമി കൃഷിക്കും വീടിനും മാത്രമേ ഉപയോഗിക്കാവു എന്ന് വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ഇടത് സർക്കാർ കർശനമാക്കിയതാണ് നിയന്ത്രണങ്ങൾക്ക് കാരണമായത്.
ഇതോടെ ജില്ലയിലെ വാണിജ്യ നിർമാണങ്ങൾ നിരോധിക്കപ്പെട്ടു. പിന്നീട് ക്രമവൽക്കരണം എന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും ഇതിനെതിരെയും വിമർശനം ഉയരുകയായിരുന്നു.
നിലവിലെ സ്ഥിതിയിൽ ഇടുക്കിയിൽ വൻതിരിച്ചടി നേരിടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അടിയന്തിരമായി ഇടുക്കിയിലെ നിർമാണ നിയന്ത്രണം മാറ്റിയതായി മന്ത്രി സഭ തന്നെ തീരുമാനിച്ചത്. എന്നാൽ ഫലത്തിൽ ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന കാര്യത്തിൽ സർക്കാർ വൃത്തങ്ങൾക്ക് തന്നെ ഇപ്പോഴും മറുപടിയില്ലെന്നതാണ് യാഥാർഥ്യം.
Join Our Whats App group

Post A Comment: