ലണ്ടൻ: ഇറാന്‍റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മൊജ്‌തബ ഖമേനിക്ക് മാരകമായി പരുക്കേറ്റതായി റിപ്പോർട്ടുകൾ. പിതാവ് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ട ഫെബ്രുവരി 28ലെ ആക്രമണത്തിൽ തന്നെയാണ് മൊജ്‌തബയ്ക്കും പരുക്കേറ്റതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിടുന്ന വിവരം.
56 വയസുകാരനായ മൊജ്തബ നിലവില്‍ കോമയിലാണെന്നും അദ്ദേഹത്തിന്‍റെ ഒരു കാല്‍ മുറിച്ചുമാറ്റിയതായും ബ്രിട്ടീഷ് മാധ്യമമായ ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍റെ യുദ്ധതന്ത്രങ്ങളെ നിയന്ത്രിക്കേണ്ട പുതിയ നേതാവ് മരണത്തോട് മല്ലിടുന്നത് ഭരണകൂടത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ടെഹ്റാനിലെ സിന യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ അതീവ സുരക്ഷാ വലയത്തിലാണ് മൊജ്തബയുടെ ചികിത്സ നടക്കുന്നത്. ബോംബാക്രമണത്തില്‍ അദ്ദേഹത്തിന്‍റെ വയറിനും കരളിനും ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. ഇറാന്‍റെ ആരോഗ്യ മന്ത്രിയും പ്രമുഖ ട്രോമ സര്‍ജനുമായ മുഹമ്മദ് റെസ സഫര്‍ഗന്ദിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സകള്‍ പുരോഗമിക്കുന്നത്. എന്നാല്‍ ആശുപത്രിയുടെ നിയന്ത്രണം പൂർണമായും സൈന്യം ഏറ്റെടുത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
എന്നാൽ നേതാവ് ഗുരുതരാവസ്ഥയിലാണെങ്കിലും രാജ്യത്ത് ഭരണപ്രതിസന്ധിയില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ ശ്രമിക്കുന്നുണ്ട്. ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്നും പിതാവിന്‍റെ രക്തത്തിന് പകരമായി കടുത്ത ആക്രമണങ്ങള്‍ തുടരുമെന്നും മൊജ്തബ ഖമേനിയുടേതെന്ന പേരില്‍ ഒരു പ്രസ്താവന ഇന്നലെ പുറത്തുവിട്ടിരുന്നു.
എന്നാല്‍ നേതാവ് നേരിട്ട് പ്രത്യക്ഷപ്പെടാത്തത് ഇറാനിലെ ജനങ്ങള്‍ക്കിടയിലും സൈന്യത്തിനുള്ളിലും വലിയ ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. എന്നാല്‍, ഈ റിപ്പോര്‍ട്ടുകളെല്ലാം ഇറാന്‍ തള്ളിയിട്ടുണ്ട്. നേതാവ് ശാരീരികമായി അവശനാണെങ്കിലും ഇറാന്‍ സൈന്യത്തിന്‍റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഒട്ടും കുറയാതെ തുടരുകയാണ്.
Join Our Whats App group

Post A Comment: