ഇടുക്കി: മഴക്കാലത്ത് ഇക്കൊല്ലവും ഇടുക്കിക്കാർക്ക് ദുരിതം സമ്മാനിച്ച് വൈദ്യുതി വകുപ്പ്. മഴക്കാല മുന്നൊരുക്കങ്ങൾ പാളിയതോടെ മഴ തുടങ്ങിയതോടെ ജില്ലയിലെ പല ഭാഗങ്ങളും ഇരുട്ടിൽ. ഹൈറേഞ്ച് മേഖലയിൽ ഞായറാഴ്ച്ച മുടങ്ങിയ വൈദ്യുതി പലയിടങ്ങളിലും തിങ്കളാഴ്ച്ച രാത്രിയിലും പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
ഇതോടെ രണ്ട് ദിവസമായി ഹൈറേഞ്ച് ഇരുട്ടിലായി. കുഞ്ഞുകുട്ടികളും വാർധക്യത്തിലുള്ളവരും ഇതോടെ ദുരിതത്തിലായി. ഇതിനിടെ ഉപ്പുതറ, കട്ടപ്പന തുടങ്ങിയ വൈദ്യുത വകുപ്പ് ഓഫീസുകളിലെ ഫോൺ നിശ്ചലമായതും ആളുകളെ ആശങ്കയിലാക്കി.
വൈദ്യുതി മുടങ്ങിയ വിവരം അറിയിക്കാൻ വിളിച്ചാൽ ഫോൺ നിലവില്ലെന്നോ, തിരക്കിലാണെന്നോ ഉള്ള സന്ദേശമാണ് ലഭിക്കുന്നത്. വൈദ്യുതി എപ്പോൾ പുനസ്ഥാപിക്കുമെന്നു പോലും നിശ്ചയമില്ല. ഉദ്യോഗസ്ഥർ ബോധപൂർവം ഫോൺ ഔട്ട് ഓഫ് ഓർഡറാക്കുന്നതാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഇതിനാൽ മഴയിൽ വൈദ്യുതി ലൈൻ പൊട്ടി വീഴുമ്പോൾ പോലും വിളിച്ചറിയിക്കാൻ സാധിക്കാതെ വരുന്നതായും ആക്ഷേപമുണ്ട്. തിങ്കൾ രാവിലെ കട്ടപ്പന നഗരത്തിനു സമീപം സമാനമായി വൈദ്യുതി ലൈൻ പൊട്ടി വീണിരുന്നു. ഉപ്പുതറ സെക്ഷനു കീഴിയിൽ തിങ്കൾ പകലും രാത്രിയിലും പലയിടത്തും വൈദ്യുതിയില്ല.
ഒടിഞ്ഞു വീഴാൻ നിൽക്കുന്ന മരങ്ങൾക്കിടയിലൂടെയും അശാസ്ത്രീയമായും വൈദ്യുതി ലൈൻ വലിക്കുന്നതാണ് ഇത്തരം പ്രതിസന്ധികൾ രൂക്ഷമാക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വൈദ്യുതി ഏറെ നേരം ഇല്ലാതെ വരുന്നത് വ്യാപാര സ്ഥാപനങ്ങൾക്കും ചെറുകിട സംരംഭങ്ങൾക്കും അടക്കം ഭീമമായ നഷ്ടമാണ് ഉണ്ടാക്കുന്നത്.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: