കൊച്ചി: നടൻ മുകേഷ് അടക്കം ഏഴ് പേർക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയ നടിക്കെതിരെ യുവതി രംഗത്ത്. ആലുവ സ്വദേശിനിയായ നടി 16 വയസിൽ തന്നെ ചെന്നൈയിലെത്തിച്ച് പലർക്കും കാഴ്ച്ച വച്ചെന്നാണ് മൂവാറ്റുപുഴ സ്വദേശിനി വെളിപ്പെടുത്തുന്നത്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് ചെന്നൈയിലെത്തിച്ചത്. നടിയുടെ അടുത്ത ബന്ധുകൂടിയായ യുവതി കേരള- തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്കും ഡിജിപിമാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇതിന് മുമ്പും ഇത്തരത്തില്‍ പെണ്‍കുട്ടികളെ കൊണ്ടുപോയിട്ടുണ്ടെന്നും അവരെല്ലാം സുഖമായി ജീവിക്കുന്നുവെന്ന് നടി പറഞ്ഞെന്നും യുവതി പറഞ്ഞു.
2014ലാണ് സംഭവം നടന്നത്. പ്രത്യേക അന്വേഷണം സംഘം യുവതിയില്‍ നിന്ന് മൊഴിയെടുക്കും. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടി യുവതിയെ ചെന്നൈയില്‍ കൊണ്ടുപോവുകയായിരുന്നു. ചെന്നൈയില്‍ ഓഡിഷന് എന്ന് പറഞ്ഞാണ് കൊണ്ടുപോയത്.
ഞാനും അമ്മയുംകൂടിയാണ് ചെന്നൈയില്‍ അവരുടെ വീട്ടില്‍ പോയത്. അവിടെ അവരുടെ മക്കളെ നോക്കാനെന്ന് പറഞ്ഞ് അമ്മയെ വീട്ടില്‍ നിര്‍ത്തിയിട്ട് എന്നെ നന്നായി ഒരുക്കി അവര്‍ ഓഡിഷന് എന്ന് പറഞ്ഞ് കൊണ്ടുപോവുകയായിരുന്നു. അണ്ണാനഗറില്‍ നിന്നും ഒരു ഹോട്ടലിലേക്കാണ് കൊണ്ടുപോയത്.
അവിടെ മുറിയില്‍ അഞ്ചാറ് ആണുങ്ങള്‍ ഉണ്ടായിരുന്നു. എനിക്ക് അവര്‍ ഷേക്ക് ഹാന്‍റ് അല്ല തന്നത്. എന്‍റെ മുഖത്തും മുടിയിലുമൊക്കെ തൊടുകയായിരുന്നു. ഞാന്‍ അവരെ തട്ടിമാറ്റി. അപ്പോഴാണ് എനിക്ക് ഓഡിഷന്‍ അല്ലെന്ന് മനസിലായത്. ഞാന്‍ ഒ കെ ആണെന്നൊക്കെ ഇവര്‍ തമ്മില്‍ സംസാരിക്കുന്നത് കേട്ടു. പിന്നാലെ അലറിവിളിച്ച് കരഞ്ഞാണ് രക്ഷപ്പെട്ടത്.- യുവതി പറഞ്ഞു.
എന്‍റെ ഏറ്റവും അടുത്ത ബന്ധുവാണ് അവര്‍. അതുകൊണ്ട് തന്നെ അവര് ഓഡിഷന് കൊണ്ടുപോകാമെന്ന് പറഞ്ഞതൊന്നും വിശ്വസിക്കാതിരിക്കാനായില്ല. ഈ സംഭവത്തിന് ശേഷം തിരികെ ചെന്നൈയിലെ വീട്ടിലെത്തിയതിന് പിന്നാലെ തന്നെ അമ്മയേയും കൂട്ടി തിരികെ പോരുകയായിരുന്നു.
നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷമാണ് അമ്മയോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. അമ്മ അവരെ ഫോണ്‍ ചെയ്ത് കുറേ ചീത്ത പറഞ്ഞു. കുറേ കാലം ബന്ധങ്ങളൊന്നും ഇല്ലായിരുന്നു.
ഇതിന് മുമ്പും പെണ്‍കുട്ടികളെ കൊണ്ടുപോയിട്ടുണ്ടെന്നും അവരെല്ലാം സുഖമായി ദുബായിലും മറ്റും ജീവിക്കുന്നുവെന്നുമാണ് അവര്‍ എന്നോട് പറഞ്ഞത്. അവരും ഇടക്ക് ദുബായിലൊക്കെ പോയി വരാറുണ്ട്. അവരുടെ ഇളയ മകളുടെ പ്രായമാണ് എനിക്ക്. അന്ന് ഇതൊന്നും ആരോടും തുറന്ന് പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല.
നടന്‍ മുകേഷിനെതിരേയടക്കം ആരോപണം ഉന്നയിച്ചതിനാലാണ് ഇപ്പോള്‍ ഇക്കാര്യം തുറന്ന് പറയാന്‍ തയാറായത്. നടിയുടെ പശ്ചാത്തലം ഇതാണെന്ന് നാട്ടുകാര്‍ അറിയണം. ഇന്ന് അവര്‍ ഒന്നുമറിയാത്ത പാവത്തെ പോലെ സംസാരിക്കുന്നു. അന്ന് ഈ സംഭവത്തിന് ശേഷം ഞാന്‍ എത്രമാത്രം ട്രോമ നേരിട്ടിട്ടുണ്ടെന്ന് മറ്റാര്‍ക്കും അറിയില്ലെന്നും അവർ പറഞ്ഞു.
Join Our Whats App group
Post A Comment: