ഇടുക്കി: അഴിമതി ആരോപണത്തിൽ കറ പുരണ്ട അയ്യപ്പൻകോവിൽ പഞ്ചായത്ത് വീണ്ടും വിവാദത്തിൽ. ഔദ്യോഗിക വാഹനം ഉപയോഗിച്ചതിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന വിവരമാണ് പുറത്തു വരുന്നത്.
വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളിലാണ് തട്ടിപ്പ് വിവരങ്ങളുള്ളതെന്ന് ബിജെപി അംഗങ്ങൾ ആരോപിച്ചു. ഇടതു പക്ഷം ഭരിക്കുന്ന പഞ്ചായത്തിൽ വാഹന ഉപയോഗത്തിലെ അഴിമതി സംബന്ധിച്ച് ആക്ഷേപം ഉയർന്നെങ്കിലും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ പോലും ഇക്കാര്യം മൂടി വച്ചു.
ഇതോടെ ബി.ജെ.പി. ഏലപ്പാറ മണ്ഡലം സെക്രട്ടറി സജിൻ കരുനാട്ട് വിവരാവകാശ നിയമപ്രകാരം പരാതി നൽകി. സജിനു ലഭിച്ച മറുപടിയിലാണ് വ്യാപക ക്രമക്കേടും, സാമ്പത്തിക തട്ടിപ്പും പുറത്തുവന്നത്.
ഭരണ സമിതിയിൽ രണ്ടാമത് പ്രസിഡന്‍റായ നിഷ ബിനോജിന്‍റെ സമയം മുതൽക്കുള്ള വാഹന ഉപയോഗത്തിലെ ക്രമക്കേടാണ് പുറത്തു വന്നത്. 19 മാസം കൊണ്ട് 2,83, 204 രൂപയാണ് വാഹനം ഓടിയതിൽ ചിലവാക്കിയത്. ഈ സമയത്ത് 1.75 ലക്ഷം രൂപ ചെലവഴിച്ച് വാഹനം അറ്റകുറ്റ പണി നടത്തിയെന്നും പരാതിയുണ്ട്.
പിന്നീട് ജയ്മോൾ ജോൺസൻ പ്രസിഡന്‍റായി. ഇപ്പോൾ വരെയുള്ള 18 മാസം വാഹനത്തിനുള്ള ചെലവ് 1,51,825 രൂപയാണ്. എന്നാൽ ആദ്യ ടേമിൽ മിനി നന്ദകുമാർ ഏഴു മാസം പ്രസിഡന്‍റ് ആയിരുന്നു. ഈ കാലയളവിലും ഉപയോഗിച്ചതിൽ ലക്ഷക്കണക്കിനു രൂപ പഞ്ചായത്തിന് നഷ്ടമാക്കിയിട്ടുണ്ടെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
പഞ്ചായത്ത് ഓഫീസിൽ നിന്നും 450 മീറ്റർ ദൂരത്തിലുള്ള പരിപാടിയിൽ പങ്കെടുക്കാൻ സെക്രട്ടറിയും, ഹെഡ് ക്ലാർക്കും യാത്ര ചെയ്തപ്പോൾ ലോഗ് ബുക്കിൽ 44 കിലോമീറ്ററാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ പോയി തിരിച്ചു വരാൻ 32 കിലോമീറ്ററാണ് ദൂരം. വിവിധ ദിവസത്തെ യാത്രകൾക്ക് 65 മുതൽ 150 കിലോമീറ്റർ വരെ ദൂരം സഞ്ചരിച്ചതായാണ് ലോഗ് ബുക്കിൽ രേഖപ്പെടുത്തിയത്. അതുപോലെ മൂന്നു കിലോ മീറ്ററിന് 38 കിലോമീറ്ററും, രണ്ടര കിലോ മീറ്ററിന് 42 കിലോമീറ്ററും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രസിഡന്‍റ്, സെക്രട്ടറി മറ്റ് ജീവനക്കാർ ആരായാലും വാഹനം ഉപയോഗിക്കുന്നവർ സ്ഥലവും, സമയവും, കിലോമീറ്ററും രേഖപ്പെടുത്തി ലോഗ് ബുക്കിൽ ഒപ്പു വയ്ക്കണം. ഇക്കാര്യം ബോധ്യപെട്ട് വാഹനത്തിന്‍റെ കസ്റ്റോഡിയനായ സെക്രട്ടറിയും ഒപ്പു വയ്ക്കണം. അതുകൊണ്ട് തന്നെ വാഹനം ഉപയോഗിച്ചതിലുള്ള ക്രമക്കേടിന് ഉദ്യോഗസ്ഥർക്കും, ഭരണ സമിതിക്കും ഒരു പോലെ ഉത്തരവാദിത്വമുണ്ട്.
അപേക്ഷകന് വിവരാവകാശ രേഖ നൽകുന്നതിലും അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായി. 45 ദിവസം കഴിഞ്ഞാണ് രേഖ നൽകിയത്. കൃത്രിമ രേഖ ചമച്ച് ലക്ഷക്കണക്കിന് രൂപ ക്രമക്കേടു നടത്തിയ വാഹന ഉപയോഗം സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് ഒ.എസ്. ബിനു, സജിൻ കരുനാട്ട് എന്നിവർ ആവശ്യപ്പെട്ടു.
Join Our Whats App group
Post A Comment: