മലപ്പുറം: നാളിതുവരെ പ്രതിപക്ഷം പോലും തയാറാകാത്ത രീതിയിൽ മുഖ്യമന്ത്രിക്കും അനുചരൻമാർക്കുമെതിരെ ആഞ്ഞടിച്ച് പി.വി. അൻവർ എംഎൽഎ. മലപ്പുറത്ത് രണ്ട് മണിക്കൂറിലേറെ നീണ്ട വാർത്താ സമ്മേളനത്തിൽ സർക്കാരിനെ തന്നെ പിടിച്ചുലയ്ക്കുന്ന ആരോപണങ്ങളാണ് അൻവർ പുറത്തു വിട്ടത്.
ഏറെ നാളുകളായി അൻവർ വിമത സ്വരം ഉയർത്തുന്നുണ്ടെങ്കിലും നേരിട്ട് പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ചിരുന്നില്ല. ഇന്ന് ഇതിനു വിപരീതമായി നേരിട്ട് പിണറായി വിജയനിലേക്കും മരുമകനും മന്ത്രിയുമായ റിയാസിലേക്കും ആരോപണം ഉന്നയിക്കുന്ന കാഴ്ച്ചയായിരുന്നു. പാർട്ടിയിൽ റിയാസ് മാത്രം മതിയോയെന്ന് ചോദിച്ച അൻവർ മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണമെന്നും പറഞ്ഞു.
അൻവറിന്‍റെ വാർത്താ സമ്മേളനത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ
സിറ്റിങ് ജഡ്ജിയെ കൊണ്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ. എഡിജിപി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്ന് അദ്ദേഹവും പാര്‍ട്ടിയും ആലോചിക്കണം.
സിറ്റിങ് ജഡ്ജിയെ വച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് 158 കേസുകള്‍ പുനരന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാണോയെന്ന് വീണ്ടും ചോദിക്കുകയാണ്. പൊലീസ് പിടികൂടുന്ന സ്വര്‍ണത്തിന്‍റെ പകുതി പോലും കസ്റ്റംസിനു കിട്ടുന്നില്ല. 30 മുതല്‍ 50 ശതമാനം വരെ സ്വര്‍ണം വിഴുങ്ങുകയാണ്. മുഖ്യമന്ത്രി ഇത് മനസിലാക്കണം.
കാട്ടുകള്ളനായ പി ശശിയെ താഴെ ഇറക്കണമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞയെടുത്തു. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ എട്ടു മാസം മുന്‍പ് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു. പി ശശിയും എഡിജിപിയും ചതിക്കുമെന്നാണ് അന്ന് ഞാന്‍ പറഞ്ഞത്. എനിക്ക് ഇപ്പോള്‍ ഒരു കാര്യം പറയാനുണ്ട്. അപ്പോള്‍ അദ്ദേഹം ചിരിച്ചു. നീ പറയൂ എന്ന് പറഞ്ഞു.
2021 ല്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നത് സിഎമ്മിന്‍റെ വ്യക്തിപ്രഭാവം കൊണ്ടാണ്. ഞാന്‍ വരെ ജയിച്ചത് അങ്ങനെയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കത്തിജ്വലിച്ചിരിക്കുന്ന ഒരു സൂര്യന്‍ ആയിരുന്നു സിഎം. പക്ഷേ സിഎം അറിയുന്നില്ല ആ സൂര്യന്‍ കെട്ടുപോയിട്ടുണ്ട്. സൂര്യന്‍ കെട്ടുപോയി കേരളത്തിലെ പൊതുസമൂഹത്തില്‍. നെഞ്ച് തട്ടിയാണ് പറയുന്നത്.
സിഎമ്മിന്‍റെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. നാട്ടില്‍ നടക്കുന്നത് സിഎം അറിയുന്നില്ല. അത് തിരിച്ചുകയറിയിട്ടുണ്ട് പൂജ്യത്തില്‍ നിന്ന്. 25 ശതമാനം മുതല്‍ 30 ശതമാനം വരെ സാധാരണക്കാരായ ജനങ്ങള്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും സിഎമ്മിനോട് വെറുപ്പാണ്. മുഴുവന്‍ കാരണക്കാരന്‍ അവനാണ് സിഎമ്മേ. പി ശശിയുടെ കാബിന്‍ ചൂണ്ടിക്കാണിച്ച് ഞാന്‍ പറഞ്ഞു'- പി വി അന്‍വര്‍ എംഎല്‍എ ആഞ്ഞടിച്ചു.
താന്‍ എഴുതി നല്‍കിയ പരാതിയില്‍ അന്വേഷണം കൃത്യമായി നടക്കുമെന്ന് പാര്‍ട്ടി നല്‍കിയ ഉറപ്പ് പാടെ ലംഘിച്ചതായും പി വി അന്‍വര്‍ ആരോപിച്ചു. ഇന്നലെ വരെ പാര്‍ട്ടില്‍ തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് അവസാനിച്ചു. ഇനി പരാതികളുമായി ഹൈക്കോടതിയിലേക്ക് പോകുമെന്നും അന്‍വര്‍ പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: