ഇടുക്കി: പീരുമേട്ടിൽ യുവാവിന്‍റെ മൃതദേഹം കവുങ്ങിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയും സഹോദരനും അറസ്റ്റിൽ. പീരുമേട് പ്ലാക്കത്തടം പുത്തൻവീട്ടിൽ അഖിൽ ബാബു (31)വാണ് ചൊവ്വാഴ്ച്ച കൊല്ലപ്പെട്ടത്. സംഭവത്തിൽ അഖിലിന്‍റെ മാതാവ് തുളസി, സഹോദരൻ അജിത് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
വീട്ടിലുണ്ടായ വാക്കു തർക്കത്തിനിടെ അജിത് കമ്പി വടികൊണ്ട് അഖിലിനെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച്ച രാത്രിയിലാണ് അഖിലിനെ വീടിനു സമീപത്തെ കവുങ്ങിൽ കെട്ടിയിട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തുടർന്ന് നാട്ടുകാരും ആശുപത്രി അധികൃതരും വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. അന്വേഷണത്തിൽ അഖിലിന്‍റെ തലയിൽ ഗുരുതരമായി പരുക്കേറ്റതായി കണ്ടെത്തി. കൊലപാതകമാണെന്ന സൂചന ലഭിച്ചതോടെ തുളസിയെയും അജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സംഭവ ദിവസം ടിവി കാണുന്നതുമായി ബന്ധപ്പെട്ട് അഖിലും അജിത്തും തമ്മിൽ വാക്കു തർക്കം ഉണ്ടായിരുന്നു. ഇത് സംഘർഷമായി മാറിയതോടെ തുളസി തടയാനെത്തി. ഇതോടെ അഖിൽ തുളസിയെ തള്ളിയിട്ടു. ഇതിൽ പ്രകോപിതനായ അജിത്ത് അഖിലിനെ കമ്പി വടികൊണ്ട് തലക്കടിച്ചു വീഴ്ത്തുകയായിരുന്നു.
തളർന്നു വീണ അഖിലിനെ അജിത് വലിച്ചുകൊണ്ടുപോയി കവുങ്ങിൽ ഹോസ് ഉപയോഗിച്ച് കെട്ടിയിട്ടു. ഇവിടെ കിടന്ന് രക്തം വാർന്നാണ് ഇയാൾ മരിച്ചതെന്നാണ് നിഗമനം.
ചോദ്യം ചെയ്യലിൽ തുളസി താനാണ് കൊലപ്പെടുത്തിയതെന്ന് പറഞ്ഞെങ്കിലും കൂടുതൽ വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ് അജിത്താണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്. പൊലീസിനെ തെറ്റിധരിപ്പിച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് തുളസിക്കെതിരെ കേസെടുത്തിരിക്കുന്നത്.
പീരുമേട് ഡി.വൈ.എസ്.പി. വിശാല്‍ ജോണ്‍സണ്‍, സി.ഐ. ഗോപി ചന്ദ്രന്‍, എസ്.ഐ. ജെഫി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
Join Our Whats App group
Post A Comment: