തൊടുപുഴ: പ്രവർത്തകരുടെ ഭാഗ്യ ലൊക്കേഷനെന്നു പേരുകേട്ട തൊടുപുഴ ദുരന്തഭൂമിയായതിന്‍റെ നടുക്കത്തിലാണ് സിനിമാ ലോകം. മലങ്കര ജലാശയത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച അനിൽ നെടുമ്മങ്ങാടിന്‍റെ വേർപാട് സഹപ്രവർത്തകരെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. നിരവധി ചിത്രങ്ങളുടെ ഷൂട്ടിങ് നടന്നിട്ടുള്ള തൊടുപുഴയിൽ ഏറെ പ്രതീക്ഷയോടെയാണ് ജോജു ജോർജ് ചിത്രം പീസിന്‍റെ ഷൂട്ടിങ്ങിനായി അണിയറക്കാർ തൊടുപുഴയിലെത്തിയത്.
കെ. സൻഫീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷമായിരുന്നു അനിലിന്. സെറ്റിൽ പൂർണ സന്തോഷവാനായി നിറഞ്ഞുനിന്ന അനിൽ ഇനി ഇല്ല എന്ന നടുക്കത്തിലാണ് അണിയറ പ്രവർത്തകർ. 20 ദിവസത്തിലേറെയായി അനിൽ സെറ്റിലുണ്ടായിരുന്നു. ഇടയ്ക്ക് രണ്ടു ദിവസം അനുരാധ എന്ന സിനിമയുടെ ലൊക്കേഷനിൽ പോയിരുന്നു. ക്രിസ്മസിനു തലേ രണ്ടുദിവസം അനിലിന് ഷൂട്ട് ഇല്ലായിരുന്നു.
മുറിയിൽ തനിച്ചിരിക്കുന്നതിനിടെ ക്രിസ്മസ് ദിനത്തിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. സിനിമയിൽനിന്നുള്ള സുഹൃത്തുക്കൾ ആയിരുന്നില്ല ഒപ്പമുണ്ടായിരുന്നത്. ശനിയാഴ്ച ഷൂട്ട് ഉണ്ടായിരുന്നു. ഏകദേശം 70 ശതമാനത്തോളം സിനിമയുടെ ചിത്രീകരണം പൂർത്തിയായി. അനിലിന് നാലു ദിവസം കൂടിയേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. ഒരു മുഴുനീള കഥാപാത്രമായിരുന്നു. എസ്ഐ ഡിക്സൺ എന്ന കരുത്തുറ്റ പൊലീസ് വേഷമാണ് അനിൽ സിനിമയിൽ അവതരിപ്പിച്ചതെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
മൃതദേഹം ശനിയാഴ്ച തൊടുപുഴ ജില്ലാ ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തി പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് ഇടുക്കി തൊടുപുഴ മുട്ടത്തിനു സമീപം മലങ്കര അണക്കെട്ടിൽ അനിൽ മുങ്ങി മരിച്ചത്. കുളിക്കാനിറങ്ങിയ അനിൽ കയത്തിൽ മുങ്ങിത്താണു. ഒപ്പമുണ്ടായിരുന്ന പാലാ സ്വദേശികളായ സുഹൃത്തുക്കൾ നാട്ടുകാരെ വിവരം അറിയിക്കുകയും പ്രദേശവാസിയായ യുവാവ് അനിലിനെ കരയ്ക്കെത്തിക്കുകയും ചെയ്തു. ഉടനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: