പാലക്കാട്: പ്രണയിച്ചു വിവാഹം കഴിച്ചതിന്‍റെ പേരിൽ പാലക്കാട് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ ഒളിവിൽ പോയ ഭാര്യാ പിതാവിനായി വലവിരിച്ചെന്ന് പൊലീസ്. ഇയാളാണ് കൊല്ലപ്പെട്ട എലമന്ദം സ്വദേശി അനീഷിനെ വെട്ടിയത്. ഭാര്യയുടെ അമ്മാവൻ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു.
വൈകീട്ട് 6.30 ഓടെയാണ് നാടിനെ നടുക്കിയ അരും കൊല. പ്രണയ വിവാഹത്തിന്‍റെ പേരിൽ അനീഷിന്‍റെ ഭാര്യ ഹരിതയുടെ അഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയെന്ന് ബന്ധുക്കൾ പറഞ്ഞു. ഇത് പൊലീസും സ്ഥിരീകരിക്കുന്നു. ബൈക്കിൽ കടയിലേക്ക് പോയ അനീഷിനേയും സഹോദരനേയും ഹരിതയുടെ അഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും ചേർന്ന് വെട്ടുകയായിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി അനീഷ് മരിച്ചു. മൂന്ന് മാസം മുൻപാണ് ഹരിതയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിനിടെ നിരവധി തവണ ഹരിതയുടെ ബന്ധുക്കൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബം പറഞ്ഞു. സുരേഷ് പൊലീസ് കസ്റ്റഡിയിലായെന്നാണ് സൂചന. അഛൻ പ്രഭുകുമാർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: